ലോക്ക് ഡൗണ്‍ ലംഘിച്ച് കെ സുരേന്ദ്രന്‍; കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര
തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തി ലോക്ക് ഡൗണ്‍ വളരെ കര്‍ശനമായ രീതിയിലാണ് രാജ്യത്തുടനീളം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇന്നലെ കേരളത്തില്‍ മാത്രം 1570 പേരെയാണ് അറസ്റ്റ് ചെയ്തത്. 1205 വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ പോലീസിന് പുറമെ മേട്ടോർ വാഹന വകുപ്പും കഴിഞ്ഞ ദിവസം മുതല്‍ രംഗത്തുണ്ട്.
ഇത്തരത്തില്‍ വരും ദിനങ്ങളിലും ലോക്ക് ഡൗണ്‍ ശക്തമായി തന്നെ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇതിനിടയിലാണ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ തന്നെ പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് യാത്ര നടത്തിയത് വിവാദമാവുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ കോഴിക്കോട്ടെ വീട്ടിലായിരുന്നു സുരേന്ദ്രന്‍ ഇന്നലെ തിരുവനന്തപുരത്തെത്തി വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

തിരുവനന്തപുരത്തെത്തി
കഴിഞ്ഞ ദിവസങ്ങളിലെല്ലാം കോഴിക്കോട്ടെ വീട്ടിലായിരുന്നു കെ സുരേന്ദ്രന്‍. ഇവിടെ വെച്ച് അദ്ദേഹം പലപ്പോഴും മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് വെച്ചായിരുന്നു കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ഇതോടെയാണ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ തന്നെ ലോക്ക് ഡൗണ്‍ ലംഘനം നടത്തിയ കാര്യം പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.

പെര്‍മിറ്റ് സംഘടിപ്പിച്ചത്
പൊതുഗതാഗത മാര്‍ഗങ്ങള്‍ക്കും സ്വാകര്യ വാഹനങ്ങള്‍ക്കും വിലക്ക് ഉള്ളതിനാല്‍ സേവാ ഭാരതിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന് പേരില്‍ യാത്രാ പെര്‍മിറ്റ് സംഘടിപ്പിച്ച ഒരു വാഹനത്തിന്‍റെ മറവിലാണ് സഞ്ചാരം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വവിരം. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി തന്നെ പലപ്പോഴും വ്യക്തിമാക്കിയതാണ്.

അവകാശവാദം
എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് സുരേന്ദ്രന്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തുകയും വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തത്. അതേസമയം, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ അനുമതിയോടെയാണ് യാത്ര നടത്തിയതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അവകാശപ്പെടുന്നത്.

അംഗീകരിച്ചില്ല
ഡിജിപിയുടെ അറിവോടെ എസ്പി നൽകിയ അനുമതിയോടെയാണ് ജില്ലകൾ കടന്നുള്ള യാത്രയെന്നാണ് പറയുന്നത്. എന്നാല്‍ ഈ വാദം ഇതുവരെ പോലീസ് അംഗീകരിച്ചിട്ടില്ല. തീവ്രബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്ന കോഴിക്കോട് ജില്ലയില്‍ നിന്നും യാതൊരു കാരണവശാലും മറ്റൊരു ജില്ലയിലേക്ക് പോവാനുള്ള യാത്ര അനുമതി പോലീസ് നല്‍കുന്നില്ല.

അവശ്യ സര്‍വീസുകള്‍ക്ക് മാത്രം
അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ജില്ലകള്‍ക്ക് പുറത്തേക്കുള്ള യാത്രകള്‍ക്ക് പാസ് അനുവദിക്കുന്നത്. വിലക്ക് കാരണം തിരുവനന്തപുരത്ത് ചികിത്സക്ക് എത്താന്‍ പോലും വടക്കന്‍ കേരളത്തിലെ ആളുകള്‍ ബുദ്ധിമുട്ട് നേരിടുന്നു. ആര്‍സിസിയിലടക്കം ചികിത്സക്ക് എത്തി നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത നിരവധി ആളുകള്‍ തിരുവന്തപുരത്ത് കുടുങ്ങി കിടക്കുന്നുമുണ്ട്.

പ്രധാനമന്ത്രിയുടെ നിര്‍ദേശം
എന്നാല്‍ ഇതിനെല്ലാം ഇടയിലാണ് എല്ലാ വിലക്കും ലംഘിച്ചുള്ള സുരേന്ദ്രന്‍റെ യാത്ര. പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണ്‍ നിര്‍ദേശം ബിജെപി അധ്യക്ഷന്‍ തന്നെ മറികടന്നതിനെതിരെ രാഷ്ട്രിയപരമായും വിമര്‍ശനം ഉയര്‍ന്നു. സുരേന്ദ്രന്‍റെ യാത്ര സംബന്ധിച്ച് വ്യക്തത വരുത്താന്‍ പോലീസ് അന്വേഷണം തുടങ്ങിയെന്നാണ് സൂചന.












Click it and Unblock the Notifications