ശിവരഞ്ജിതും നസീമും മാന്യന്മാരായി വിലസുമ്പോൾ ഉദ്യോഗാർഥികൾക്ക് ആത്മഹത്യയല്ലാതെ മാർഗ്ഗമില്ല: കമ്മനം
തിരുവനന്തപുരം: പിഎസ്‌സി നിയമനം ലഭിക്കാത്തതിൽ മനംനൊന്ത് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കൃത്രിമം കാട്ടി പോലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയ ശിവരഞ്ജിതും, 28 ആം റാങ്ക് കിട്ടിയ എഎൻ നസീമും മാന്യന്മാരായി പാർട്ടിയുടെ പരിരക്ഷയിൽ വിലസുമ്പോൾ അത്യധ്വാനം ചെയ്ത് പഠിച്ച് ഉന്നത റാങ്കിലെത്തിയ പാവപ്പെട്ട ഉദ്യോഗാർത്ഥികൾ ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന നിഗമനത്തിലെത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ തൊഴിലില്ലായ്മയുടെ രൂക്ഷതയും പിഎസ്‌സിയുടെ പിടിപ്പുകേടുമാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടു.
എതിർ ശബ്ദം ഉയർത്തുന്നവരുടെ നാവരിയുമെന്ന് ഭീഷണിപ്പെടുത്തുന്ന പിഎസ്‌സി, റാങ്ക് ലിസ്റ്റിൽപെട്ടവരുടെ മനുഷ്യാവകാശമാണ് പിച്ചിച്ചീന്തുന്നത്. കൺസൾട്ടൻസി കരാറുകൾ വഴിയും പിൻവാതിലിലൂടെയും ആയിരക്കണക്കിന് പേർക്ക് തൊഴിൽ നൽകി. സ്വന്തം പാർട്ടിക്കാരായവർക്ക് സർക്കാർ ജോലി തീറെഴുതികൊടുക്കുകയാണ്. തൊഴിൽ രഹിതരായ യുവാക്കളുടെ ഭാവിയെ നശിപ്പിക്കുന്ന ഈ നടപടി ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും കുമ്മനം രാജശേഖരൻ മുന്നറിയിപ്പ് നൽകുന്നു. വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി ഉദ്യോഗാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുവാൻ നടപടി സ്വീകരിക്കേണ്ടതിന് പകരം അവരെ ഭീഷണിപ്പെടുത്തിയും വെല്ലുവിളിച്ചും സ്വന്തം തെറ്റുകൾ മറച്ചുവെക്കാമെന്ന് പിഎസ്‌സി കരുതേണ്ട.

ആത്മഹത്യയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് ബോധ്യപ്പെട്ട അനു എന്ന യുവാവ് അനുഭവിച്ച മനോദുഃഖവും നൈരാശ്യവും ലക്ഷക്കണക്കായ റാങ്ക് ഹോൾഡേഴ്സിനെ വലിയൊരു മാനസിക വിക്ഷോഭത്തിലേക്കും പിരിമുറുക്കത്തിലേക്കുമാണ് നയിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഹൈദരാബാദിലെ വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ദുർവിനിയോഗം ചെയ്ത സിപിഎം, അനുവിന്റെ ആത്മഹത്യയെ എങ്ങനെ വിശദീകരിക്കുമെന്നറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. നാട്ടിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയുടെയും സാമൂഹ്യവ്യവസ്ഥിതിയുടെയും നേർക്കാഴ്ചയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications