പച്ചക്കള്ളം വിളിച്ച് പറയുന്നത് മുഖ്യമന്ത്രിയുടെ സ്വഭാവമായി മാറി, വിമർശനവുമായി കുമ്മനം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കുമ്മനം രാജശേഖരൻ. പച്ചക്കള്ളം വിളിച്ചുപറയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സഹജസ്വഭാവമായി മാറിയെന്ന് നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍. അമേരിക്കന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ട ആഴക്കടല്‍ മത്സ്യബന്ധന കരാറിന് പുറകിലെ അഴിമതി സംബന്ധിച്ച മുഴുവന്‍ എഴുത്തുകുത്തുകളും പുറത്തുവന്നതോടെ മുഖ്യമന്ത്രി ആദ്യം പറഞ്ഞ കള്ളം പൊളിഞ്ഞു. സ്പ്രിംഗ്‌ളര്‍ കരാറിന്റെ കാര്യത്തിലും സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്നയെ സംബന്ധിച്ചും മുഖ്യമന്ത്രി ആദ്യം പറഞ്ഞത് അറിയില്ല, കണ്ടില്ലെന്ന എന്നൊക്കെയാണ്. സത്യം പുറത്തുവരുമ്പോള്‍ ആദ്യം പറഞ്ഞത് തിരുത്തി വിഷയങ്ങളില്‍ നിന്ന് അദ്ദേഹം ഒളിച്ചോടുകയാണെന്നും കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ട് മുന്നണിയിലെ പാര്‍ട്ടികളും നേതാക്കളും അഴിമതി നടത്തി കീശവീര്‍പ്പിച്ചു. കേരളത്തിന്റെ വികസനത്തിലല്ല മറിച്ച് അഴിമതിയും കൊള്ളയും വെട്ടിപ്പും തട്ടിപ്പും നടത്തുന്നതിലായിരുന്നു അവര്‍ക്ക് ശ്രദ്ധ. നാലുലക്ഷം കോടിരൂപയുടെ കടത്തില്‍ കേരളത്തെ കൊണ്ടെത്തിച്ച ഭരണത്തില്‍ അഴിമതിയുടെ കുത്തൊഴുക്കായിരുന്നു. ഖജനാവ് കാലിയാക്കി പോകുന്ന ഈ മുന്നണി തുടര്‍ഭരണം നേടുന്നതിനാണ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേടു കാണിച്ച് ലക്ഷക്കണക്കിന് ഇരട്ട വോട്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. അധികാരം പിടിച്ചെടുക്കാനുള്ള അവരുടെ ശ്രമം വിലപ്പോകില്ല.

ശബരിമലയില്‍ അടക്കം ഭക്തരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. യുഡിഎഫും അവിടെ വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചത്. ആചാരസംരക്ഷണത്തിനായി ഭക്തര്‍ നടത്തിയ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പതിനായിരങ്ങളെ കള്ളക്കേസില്‍ കുടുക്കി. ശബരിമലയുടെ പാവനത തകര്‍ത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് കേരളത്തിന് വര്‍ഷാവര്‍ഷം ലഭിച്ചിരുന്ന പതിനായിരം കോടിരൂപയുടെ റവന്യൂവരുമാനം ഇല്ലാതാക്കി. വിശ്വാസസംരക്ഷണത്തെ തകര്‍ക്കാന്‍ ശ്രമിച്ചതിന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും മാപ്പു പറയണം. തുടര്‍ഭരണം ലഭിച്ചാല്‍ ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നും കുമ്മനം ചോദിച്ചു? സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം കൊടുക്കുമോ?
പരമോന്നത നീതിപീഠത്തിന്റെ ഏഴുചോദ്യങ്ങള്‍ക്ക് എന്തുത്തരം നല്‍കും? ഇക്കാര്യത്തില്‍ എന്‍എസ്എസ് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ അവരെ അവഹേളിക്കുകയാണ് ഇടതുപക്ഷം. എന്‍എസ്എസിനെ വിരട്ടി വരുതിയിലാക്കാമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്നും കുമ്മനം പറഞ്ഞു. ബിജെപിയെ തോല്‍പ്പിക്കുമെന്ന എല്‍ഡിഎഫ്-യുഡിഎഫ് നിലപാട് നിഷേധാത്മക രാഷ്ട്രീയമാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൂട്ടുകച്ചവടം നടത്തും. എന്നാല്‍ യഥാര്‍ഥ പാര്‍ട്ടിക്കാര്‍ ഈ അവിശുദ്ധകൂട്ടുകെട്ടില്‍ പെടുമെന്ന് കരുതുന്നില്ല. എന്‍ഡിഎ അധികാരത്തിലേറിയാല്‍ ഒരുരൂപ പോലും കടം വാങ്ങാതെ കേരളം ഭരിക്കും. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ രാജമാണിക്യം റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാന്‍ ഇരുമുന്നണികളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications