ലോ അക്കാദമി സമരം:ഗ്രനേഡ് ആക്രമണത്തിൽ ബിജെപി നേതാവിന്റെ കാഴ്ച പോയി!!! സമരം ശക്തമാക്കി ബിജെപി
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി പി വാവയുടെ ഇടത് കണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്
തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി സമരത്തിനിടെ പൊലീസ് ഗ്രനേഡ് പ്രയോഗത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ബിജെപി നേതാവിന് കാഴ്ച നഷ്ടമായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‌റ് ഡോ. പിപി വാവയുടെ ഇടത് കണ്ണിന്‌റ കാഴ്ചയാണ് നഷ്ടമായത്.
കഴിഞ്ഞ ദിവസമാണ് ലോ അക്കാദമിക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഇതില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
ഗ്രനേഡ് തുളച്ച് കയറിയത് ഡോ. വാവയുടെ ഇടത് കണ്ണിലാണ്. അദ്ദേഹത്തെ ഉടന്‍ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. തുടര്‍ പരിശോധനകളിലാണ് കണ്ണിന്‌റെ കാഴ്ച നഷ്ടപ്പെട്ടതായി വ്യക്തമായത്.
ലോ അക്കാദമിയക്ക് എതിരായ സമരത്തില്‍ നിന്ന് എസ്എഫ്‌ഐ പിന്മാറിയെങ്കിലും ലക്ഷ്മി നായരെ പുറത്താക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ബിജെപിയും എബിവിപിയും. എട്ട് ദിവസം നിരാഹാരം അനുഷ്ഠിച്ച വി മുരളീധരനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി വിവി രാജേഷാണ് ഇപ്പോല്‍ നിരാഹാരം കിടക്കുന്നത്.