''പോലീസില്‍ എസ്ഡിപിഐയുടെ സ്ലീപ്പര്‍ സെല്‍ സജീവം''; ആരോപണവുമായി ബിജെപി നേതാവ് കൃഷ്ണദാസ്
തിരുവനന്തപുരം: മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ്. സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് സമ്പൂര്‍ണമായി പരാജയപ്പെട്ടതായി പികെ കൃഷ്ണദാസ് പറഞ്ഞു. ആഭ്യന്തരവകുപ്പിനെ എസ്ഡിപിഐ പോലുള്ള മതതീവ്രവാദ സംഘടനകള്‍ ഹൈജാക്ക് ചെയ്തിരിക്കുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തുകൊണ്ട് മോഹൻലാൽ? എന്തുകൊണ്ട് മമ്മൂട്ടി 'അമ്മ'യുടെ പ്രസിഡണ്ടായില്ല? നടൻ നാസർ ലത്തീഫ് പറയുന്നു
''പോലീസില്‍ എസ്ഡിപിഐയുടെ സ്ലീപ്പര്‍ സെല്‍ സജീവമാണ്. പോലീസ് ഡാറ്റാബെയ്‌സില്‍ നിന്നും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്തിനല്‍കിയത് ഇതുകൊണ്ടാണ്. പോലീസുകാര്‍ക്കിടയില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ വാട്‌സപ്പ് ഗ്രൂപ്പുകളും സജീവമാണ്. ആലപ്പുഴയില്‍ കൊല്ലപ്പെട്ട രണ്ജിത്ത് ശ്രീനിവാസന്റെ രഹസ്യങ്ങളും പോലീസാണ് എസ്ഡിപിഐക്ക് ചോര്‍ത്തിനല്‍കിയതെന്ന് കരുതേണ്ടിവരും''. കൊല്ലപ്പെടേണ്ടവരുടെ പട്ടിക പോലീസാണ് തയ്യാറാക്കി നല്‍കുന്നതെന്ന് സംശയിക്കുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു.
''ആര്‍എസ്എസുകാര്‍ കൊല്ലപ്പെടുമ്പോള്‍ എസ്ഡിപിഐ പറയുന്നത് തന്നെയാണ് പോലീസും പറയുന്നത്. എസ്ഡിപിഐയുടെയും പോലീസിന്റെയും ശബ്ദം ഒന്നാണ്. ഇടതുപക്ഷ ജിഹാദി പോലീസ് അവിശുദ്ധ സഖ്യമാണിതിനു കാരണം. ഇത് സിപിഎം അവരുടെ നയമായി സ്വീകരിച്ചുകഴിഞ്ഞു. എസ്ഡിപിഐയിലെ യഥാര്‍ത്ഥ കൊലയാളികളെ പിടികൂടാന്‍ പോലീസ് തയ്യാറാകുന്നില്ല. മതതീവ്രവാദികളുമായി പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. ആഭ്യന്തരവകുപ്പ് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. തീവ്രവാദ സംഘടനകളും ഗുണ്ടാ-ലഹരിമാഫിയയും അഴിഞ്ഞാടുന്നുവെന്നും'' പികെ കൃഷ്ണദാസ് പറഞ്ഞു.
''ആഭ്യന്തര വകുപ്പിന്റെ വീഴ്ച മറയ്ക്കാന്‍ ആര്‍എസ്എസിനുമേല്‍ കുറ്റം ആരോപിക്കുകയാണ്. ആര്‍എസ്എസിനെതിരെ പോലീസ് സംസ്ഥാനത്ത് പോലീസ് രാജ് നടപ്പാക്കിയിരിക്കുകയാണ്. ഇത് എസ്ഡിപിഐയെ പ്രീണിപ്പിക്കാനാണ്. ബിജെപി ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കൃഷ്ണദാസ് പറഞ്ഞു. സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഉന്നയിച്ച ഗൗരവമായ ആരോപണങ്ങളോടു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഗവര്‍ണറുടെ നിലപാടുകളെ എതിര്‍ത്തുകൊണ്ട് മുഖ്യമന്ത്രിയുടെ വക്കാലത്തേറ്റെടുത്തിരിക്കുന്ന വി.ഡി.സതീശന്‍ ഒന്നുകില്‍ സ്വയം തിരുത്തണം'', അല്ലെങ്കില്‍ അനുയായികളോടൊപ്പം സിപിഎമ്മില്‍ ചേരണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
കേരളത്തിലെ ആഭ്യന്തര വകുപ്പ് തീവ്രവാദികൾക്ക് മുമ്പിൽ സമ്പൂർണ്ണമായും കീഴടങ്ങിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ആലപ്പുഴ നടന്ന വാർത്താസമ്മേളനത്തിൽ ആണ് സുരേന്ദ്രൻ സർക്കാരിനെതിരെ രംഗത്ത് വന്നത്. ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് ചോർത്തിക്കൊടുത്തത് പൊലീസുകാരാണ് എന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. പോപ്പുലാർ ഫ്രണ്ടിനെ പരസ്യമായി സഹായിക്കുകയാണ് പൊലീസ് എന്നും ആലപ്പുഴയിലെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്നയാളാണ് എന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.