ബിജെപിയില്‍ പൊട്ടിത്തെറി; അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയത് കൂടിയാലോചിക്കാതെ: പിപി മുകുന്ദന്‍
തിരുവനന്തപുരം: പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചതോടെ ബിജെപി സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോരിനും ശീതസമരത്തിനും ശക്തി വര്‍ധിച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള നേതാക്കളെ തഴഞ്ഞ് കഴിഞ്ഞ വര്‍ഷം മാത്രം പാര്‍ട്ടിയിലെത്തിയ അബ്ദുള്ളകുട്ടിക്ക് ദേശീയ ഉപാധ്യക്ഷ സ്ഥാനം നല്‍കിയതില്‍ ബിജെപിയിലും ആര്‍എസ്എസിലും വലിയ അതൃപ്തിയാണ് ഉള്ളത്. ഈ അതൃപ്തി പരസ്യമാക്കി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തുകയാണ്. കൂടിയാലോചനകള്‍ ഇല്ലാതെയാണ് അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയതെന്നാണ് മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്.
ഇന്നലെ വന്നൊരാൾക്ക്
ദീർഘകാലം പ്രവർത്തിച്ച നേതാക്കളെ അവഗണിച്ച് ഇന്നലെ വന്നൊരാൾക്ക് സ്ഥാനം നൽകിയെന്നും അബ്ദുള്ളക്കുട്ടിയുടെ നിയമനത്തില്‍ കൂടിയാലോചനകള്‍ ഉണ്ടായില്ലെന്നുമാണ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പിപി മുകുന്ദന്‍ വ്യക്തമാക്കിയത്. ആലോചിക്കേണ്ടവര്‍ ഇതേ കുറിച്ച് ആലോചിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനത്തിന് വേണ്ടിയായിരുന്നില്ല
പഴയകാലത്ത് സ്ഥാനത്തിന് വേണ്ടിയായിരുന്നില്ല ആളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ട്ടിക്ക് വേണ്ടിയായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. അത്തരം പരിശീലനം കിട്ടാത്ത ഒരു പ്രസ്ഥാനത്തില്‍ നിന്നും വരുന്നവര്‍ക്ക് ആ പരിശീലനം കൊടുക്കേണ്ട ചുമതല നമുക്കുണ്ട്. ദീര്‍ഘകാലം പ്രവര്‍ത്തിച്ച ആളുകളെ ബോധ്യപ്പെടുത്തിയിട്ടാണ് ഇത് ചെയ്തതെങ്കില്‍ തെറ്റിദ്ധാരണ ഉണ്ടാകുമായിരുന്നില്ലെന്നും പിപി മുകുന്ദന്‍ വ്യക്തമാക്കുന്നു.
കേഡര്‍ പ്രസ്ഥാനം എന്ന നിലയില്‍
ഒരു കേഡര്‍ പ്രസ്ഥാനം എന്ന നിലയില്‍ ആ ബോധ്യപ്പെടുത്തല്‍ വേണ്ട വിധത്തില്‍ ഈ വിഷയത്തില്‍ നടന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കൂട്ടുത്തുരവാദത്തമാണ് നമ്മുടെ പ്രസ്ഥാനം. ദീര്‍ഘകാലം പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരെ വിസ്മരിച്ചു കൊണ്ട് ഇന്നലെ വന്ന ആളെ പരിഗണിക്കുമ്പോള്‍ തന്നെ മറ്റുള്ളവരെ അവഗണിക്കാനും പാടില്ല.
കഷ്ടപ്പെട്ട ആളുകളെ വിസ്മരിക്കരുത്
പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ കൊടുത്തും ജയിലില്‍ പോയും കഷ്ടപ്പെട്ട ആളുകളെ വിസ്മരിക്കരുത്. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെങ്കിലാണ് വിഷമം. തങ്ങളുടെ നിലപാട് പറയേണ്ടവരോട് പറയാനുള്ള അവസരം കിട്ടാതാവുമ്പോഴാണ് പബ്ലിക്കായി പറയേണ്ടി വരുന്നത്. അങ്ങനെയുള്ള അവസരം സൃഷ്ടിക്കാതിരിക്കാനാണ് നേതൃത്വം എപ്പോഴും ശ്രമിക്കേണ്ടത്.
ചിന്തിക്കേണ്ടവര്‍ ചിന്തിക്കണം
ഒരു വര്‍ഷം മുമ്പ് മാത്രം പാര്‍ട്ടിയിലേക്ക് കടന്നുവന്ന ഒരാളെ ദേശീയ ഉപാധ്യക്ഷന്‍ പോലുള്ള ഒരു പദവിയില്‍ നിയമിക്കുന്നത് പക്വത കുറവാണോയെന്നത് അതിനെ കുറിച്ച് ചിന്തിക്കേണ്ടവര്‍ ചിന്തിക്കണം. ബിജെപിയുടെ ആദര്‍ശം എന്താണെന്ന് അബ്ദുള്ളക്കുട്ടിയും അനുയായികളും പഠിക്കണമെന്ന് അദ്ദേഹത്തോട് തന്നെ താന്‍ പറഞ്ഞിട്ടുണ്ടെന്നും പിപി മുകുന്ദന്‍ വ്യക്തമാക്കുന്നു.
സംഘടനയ്ക്ക് ദോഷം ചെയ്യും
പ്രസ്ഥാനത്തിന് വേണ്ടിയുള്ളതിനേക്കാള്‍ സ്ഥാനത്തിന് വേണ്ടിയുള്ള കാഴ്ചപ്പാട് വളരുന്നത് ദോഷമാണ്. തിരഞ്ഞെടുപ്പ് എന്നതില്‍ മാറി, എപ്പോഴാണ് നോമിനേഷന്‍ വരുന്നത് അത് സംഘടനയ്ക്ക് ദോഷം ചെയ്യും. വ്യക്ത്യാധിഷ്ടമാവരുത് പ്രസ്ഥാനം, അത് ആദര്‍ശത്തിലൂന്നിയുള്ളതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്കിലൂടേയും
നേരത്തെ ഫേസ്ബുക്കിലൂടേയും തന്‍റെ നിലപാട് വ്യക്തമാക്കി പിപി മുകുന്ദന്‍ രംഗത്തെത്തിയിരുന്നു. ഗണഗീതങ്ങളിലൂടെയും വ്യക്തി ഗീതങ്ങളിലൂടെയും സുഭാഷിതങ്ങളിലൂടെയും സ്വയം സേവകരിലേക്ക് പകരുന്ന ആശയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് സംഘത്തെ മറ്റു പ്രസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്ഥമാക്കുന്നത്. രാജനൈതിക രംഗത്ത് സമീപകാലത്ത് കണ്ടുവരുന്ന പ്രവണത പരിവാർ രാഷ്ട്രീയത്തിനു ചേർന്നതാണോ എന്നും ചിന്തിക്കണമെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
പരിവാർ രാഷ്ട്രീയരീതി
പ്രസ്ഥാനത്തിനൊപ്പം പ്രവർത്തകരും പടിപടിയായി വളർന്ന് ഉത്തരവാദിത്ത സ്ഥാനങ്ങളിൽ എത്തുന്നതായിരുന്നു പരിവാർ രാഷ്ട്രീയരീതി. പ്രസ്ഥാനത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളിലും ദുരന്തമുഖങ്ങളിലെ സേവന പ്രവർത്തനങ്ങളിലുമൊക്കെ കൈ മെയ് മറന്ന് പ്രവർത്തിച്ചവരായിരുന്നു ഇത്തരം സ്ഥാനങ്ങളിൽ പരിഗണിക്കപ്പെട്ടിരുന്നത്. ഇതൊന്നുമില്ലാതെ തന്നെ പരിവാർ രാഷ്ട്രീയത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ കുറെ പേർ എത്തിയെന്നത് വസ്തുതയാണ്
കഴിവുള്ളവരെ അവഗണിക്കരുത്
മുമ്പ് ഇങ്ങനെ വന്ന ചിലർ പിന്നീടപ്രസ്ഥാനത്തിന്റെ ശത്രു പക്ഷത്ത് എത്തിയെന്നതും കാണാതിരുന്നു കൂടാ. തല്ലെല്ലാം ചെണ്ടയ്ക്കും പണമെല്ലാം മാരാർക്കുമെന്ന അവസ്ഥ വന്നാൽ അത് പ്രസ്ഥാനത്തിലെ നല്ല പ്രവർത്തകരെ നിസംഗരാക്കും. സംഘ സൗധം കെട്ടി ഉയർത്താൻ രാപകൽ അധ്വാനിച്ചവരെ വിസ്മരിക്കുന്നത് അത് കണ്ടു നിൽക്കുന്നവരിലും പകരുക തെറ്റായ സന്ദേശമാണ്. പുതുമുഖങ്ങൾ വരട്ടെ. എന്നാൽ കൂടെയുള്ള കഴിവുള്ളവരെ അവഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി