'പിണറായിയെ ഷോക്കടിപ്പിക്കുകയോ നെല്ലിക്കാത്തളം വെക്കുകയോ ചെയ്യണം'! തിരിച്ചടിച്ച് സന്ദീപ് വാര്യർ!
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനോട് രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കെ സുരേന്ദ്രന് മാനസിക നില തെറ്റിയിരിക്കുകയാണെന്നാണ് പിണറായി തുറന്നടിച്ചത്.
പിന്നാലെ ബിജെപി നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യർ പിണറായിക്ക് രൂക്ഷമായ ഭാഷയില്‍ ആണ് മറുപടി നല്‍കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
മാനസിക നില തെറ്റിയിട്ടുളള ഒരാള്‍
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മകനും മകള്‍ക്കും ബന്ധമുണ്ടെന്നും ഇവരെ ചോദ്യം ചെയ്യണം എന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനാണ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. അടിസ്ഥാനരഹിതമായ ആരോപണമെന്ന് തളളിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ബിജെപി സംസ്ഥാന അധ്യക്ഷന് മാനസിക നില തെറ്റിയിരിക്കുകയാണ് എന്നും ആരോപിച്ചു.
മനോനില തകര്‍ന്ന മുഖ്യമന്ത്രി
പിന്നാലെയാണ് യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യര്‍ മുഖ്യമന്ത്രിക്കെതിരെ വാളെടുത്തിരിക്കുന്നത്. സമനില തെറ്റിയിരിക്കുന്നത് മുഖ്യമന്ത്രിക്കാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഷോക്കടിപ്പിക്കുകയോ നെല്ലിക്കാത്തളം വെക്കുകയോ വേണം. മനോനില തകര്‍ന്ന മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് നല്ലതല്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
കുടുംബവുമായി അടുത്ത ബന്ധം
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടെന്നും സന്ദീപ് വാര്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മന്ത്രിപുത്രനുമായി മാത്രമല്ല സ്വപ്‌ന സുരേഷിന് ബന്ധമുളളത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഫ്‌ളാറ്റിലേക്കുളള ഫര്‍ണിച്ചര്‍ വാങ്ങിയതുമായി ബന്ധപ്പെട്ടും സന്ദീപ് വാര്യര്‍ ആരോപണം ഉന്നയിച്ചു.
സിസിടിടി ദൃശ്യം
കല്യാണ സമ്മാനം ആയാണ് വീണ വിജയന്റെ ഫ്‌ളാറ്റിലേക്ക് ഫര്‍ണിച്ചറുകള്‍ വാങ്ങിയത്. തിരുവനന്തപുരത്തുളള ഫര്‍ണിച്ചര്‍ കടയിലേക്ക് സ്വപ്‌ന സുരേഷിനൊപ്പം പോയാണ് ഇവ വാങ്ങിയത് എന്നും ബിജെപി നേതാവ് ആരോപണം ഉന്നയിച്ചു. ഇക്കാര്യം മുഖ്യമന്ത്രി വെളിപ്പെടുത്തണം. സിസിടിടി ദൃശ്യങ്ങളുടെ പരിശോധനയും സന്ദീപ് ആവശ്യപ്പെട്ടു.
മക്കളെ ചോദ്യം ചെയ്യണം
ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ദിവസത്തേയും വിവാഹത്തിന് തലേ ദിവസത്തേയും ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഫര്‍ണിച്ചര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാവും എന്നാണ് സന്ദീപ് പറയുന്നത്. മുഖ്യമന്ത്രിയുടെ മക്കളെ ചോദ്യം ചെയ്യണം എന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.
വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ
മാത്രമല്ല വീണ വിജയന്റെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നില്‍ വെക്കണമെന്നും സന്ദീപ് വാര്യര്‍ പറയുന്നു. സ്വപ്‌ന സുരേഷിന് ഒപ്പമിരുത്തി വേണം അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ മകനേയും മകളേയും ചോദ്യം ചെയ്യാനെന്നും ബിജപി നേതാവ് ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിന് എതിരെയും സന്ദീപ് വാര്യര്‍ രംഗത്ത് വന്നു.
Recommended Video
'വര്‍ഗീയവാദിയായ ഒരു മന്ത്രി'
മന്ത്രി കെടി ജലീല്‍ നേരത്തെ ഇസ്ലാമിലൂടെയാണ് ഇന്ത്യയുടെ മോചനം എന്ന് പ്രസംഗിച്ചിരുന്ന സിമി പ്രവര്‍ത്തകന്‍ ആയിരുന്നുവെന്ന് സന്ദീപ് പറഞ്ഞു. ഇത്രയും വര്‍ഗീയവാദിയായ ഒരു മന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ല. ഖുറാന്‍ പരിചയായിക്ക് രക്ഷപ്പെടാനാണ് ജലീലിന്റെ ശ്രമം എന്നും സ്വര്‍ണ്ണക്കടത്തില്‍ പങ്കില്ലെന്ന് ഖുറാന്‍ തൊട്ട് സത്യം ചെയ്യാനാകുമോ എന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.