ഗവർണറുടെ ശമ്പളത്തിലെ 30 ലക്ഷവും അനാഥർക്ക് നൽകി, കുമ്മനത്തിനെതിരെ കളളക്കേസെന്ന് സന്ദീപ് വാര്യർ
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരന് എതിരെ എടുത്തിരിക്കുന്നത് കളളക്കേസാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ശ്രീപത്മനാഭ ക്ഷേത്രത്തിൻ്റെ ഭരണ സമിതിയിലേക്ക് കുമ്മനത്തെ നിയോഗിച്ചതിലുളള കൊതിക്കെറുവ് തീർക്കാനാണ് കള്ളക്കേസ് എടുത്തിരിക്കുന്നതെന്നും സന്ദീപ് വാര്യർ ആരോപിച്ചു. ഫേസ്ബുക്കിലാണ് കുമ്മനം രാജശേഖരനെ പിന്തുണച്ച് സന്ദീപ് വാര്യർ രംഗത്ത് എത്തിയിരിക്കുന്നത്.
സന്ദീപ് വാര്യരുടെ പ്രതികരണത്തിന്റെ പൂർണരൂപം വായിക്കാം: '' ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിൽ കണ്ണുനട്ടിരുന്ന പിണറായിക്ക് ലഭിച്ച അതി ശക്തമായ പ്രഹരമായിരുന്നു ശ്രീ.കുമ്മനം രാജേട്ടനെ ശ്രീപത്മനാഭ ക്ഷേത്രത്തിൻ്റെ ഭരണ സമിതിയിലേക്ക് നിയമിച്ചു കൊണ്ടുള്ള ഇന്നലത്തെ കേന്ദ്ര സർക്കാർ ഉത്തരവ്. അതിൻ്റെ കൊതിക്കെറുവ് തീർക്കാനാണ് രാജേട്ടനെതിരെ നട്ടാൽ കിളിർക്കാത്ത നുണയുമായി ഒരു കള്ളക്കേസ് എടുത്തിരിക്കുന്നത്.
കേന്ദ്ര സർക്കാർ ജോലി ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിയ നിസ്വാര്‍ത്ഥമായ പുണ്യ ജന്മമാണ് കുമ്മനം രാജേട്ടൻ. ഗവർണ്ണർ പദവിയിലിരുന്ന കേവലം ഒൻപത് മാസത്തെ ശമ്പളമായ മുപ്പത്തിയൊന്ന് ലക്ഷം രൂപയിൽ, പദവി ഒഴിഞ്ഞപ്പോൾ ബാക്കിയായ മുപ്പത് ലക്ഷം രൂപയും അനാഥ ബാല്യങ്ങളെ സനാഥരാക്കാൻ സംഭാവന ചെയ്ത ആ രാജേട്ടൻ്റെ പേരിലാണോ നിങ്ങൾ അഴിമതി ആരോപിക്കാൻ ശ്രമിക്കുന്നത്, പിണറായി സർക്കാരേ..?!! നടക്കില്ല.
Recommended Video
ക്യാപ്സൂളുകൾക്ക് പുതിയ വഴി തേടാനുള്ള ഈ ശ്രമം കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾ പോലും പുശ്ചിച്ചു തള്ളും. രാജേട്ടൻ സ്ഥാപിച്ച ബാലാശ്രമം ഉള്ള ആറന്മുളയിൽ നിന്ന് തന്നെ കള്ളപ്പരാതി സൃഷ്ടിച്ചെടുത്ത് അതിന്മേൽ കേസെടുത്ത നിങ്ങളെ നിയമപരമായി നേരിട്ട് തന്നെ പരാജയപ്പെടുത്തും'' എന്നാണ് സന്ദീപ് വാര്യരുടെ കുറിപ്പ്.