മുഹമ്മദ് നബിയും പെട്രോള്‍ വിലയും; പെട്രോള്‍ വില വര്‍ധനവിനെ ന്യായീകരിച്ച് ബിജെപി നേതാവ് ശിവശങ്കര്‍
തിരുവനന്തപുരം: കഴിഞ്ഞ 21 ദിവസമായി രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. മൂന്നാഴ്ച്ചക്ക് ശേഷം ഇന്ന് മാത്രമാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും വില വര്‍ധനവില്ലാത്ത ദിവസം വരുന്നത്. പെട്രോളിന് 9.13 രൂപയും ഡീസലിന് 14. 42 രൂപയുമാണ് കഴിഞ്ഞ 21 ദിവസം കൊണ്ട് വര്‍ധിച്ചത്. എണ്ണ വിലവര്‍ധനവിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ്. ഇതിനിടയിലാണ് ചാനല്‍ ചര്‍ച്ചയില്‍ വിചിത്രമായ രീതിയില്‍ പെട്രോള്‍ വില വര്‍ധനവിനെ ന്യായീകരിച്ച് ബിജെപി നേതാവ് പി.ആര് ശിവശങ്കര്‍ രംഗത്ത് എത്തുന്നത്.
ദരിദ്രന് വേണ്ടി പോവുന്നു
മനോരമ ന്യൂസില്‍ ഇന്നലെ രാത്രി നടന്ന കൗണ്ടര്‍ പോയിന്റിലായിരുന്നു രാജ്യത്തെ കുതിച്ചുയരുന്ന പെട്രോള്‍ വില വര്‍ധനവിനെ ന്യായീകരിച്ച് പിആര്‍ ശിവശങ്കരന് രംഗത്തെത്തിയത്. വലിയ വില നല്കി പെട്രോളും ഡീസലും അടിക്കേണ്ടി വരുന്നുണ്ടെങ്കിലും അവരറിയാതെ ആ പണത്തില്‍ നിന്ന് ഒരു വിഹിതം രാജ്യത്തെ ദരിദ്രന് വേണ്ടി പോവുന്നുണ്ടെന്നായിരുന്നു ശിവങ്കരന്റെവാദം.
Recommended Video
പണം ചിലവാകുന്നുണ്ട്
'പെട്രോള്‍ അടിക്കുമ്പോള്‍ ജനങ്ങള്‍ക്ക് പണം ചിലവാകുന്നുണ്ട്. പക്ഷെ അവര്‍ അടിക്കുമ്പോള്‍ അവരറിയാതെ ഒരു നല്ല വിഹിതം എവിടെയോ അധ്വാനിക്കുന്ന, പാവപ്പെട്ട, കഷ്ടപ്പെടുന്ന അരിയില്ലാത്ത ഒരു വ്യക്തിക്ക് ഭക്ഷണം നല്‍കുന്നുവെന്ന് ബോധ്യപ്പെടുത്തിയാല്‍ ഈ അടിക്കുന്ന പെട്രോളൊന്നും വലിയ ബാധയായി അവര്‍ കരുതില്ല'-ശിവശങ്കര്‍ പറയുന്നു
ആളുകളോട് പറയുന്നുണ്ടോ
തുടര്‍ന്ന് ഇക്കാര്യം കേരളത്തിലെ ബിജെപി നേതാക്കള്‍ ആളുകളോട് പറയുന്നുണ്ടോ, പഠിപ്പിക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് അതിന് ഞങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മാധ്യമങ്ങളും ഞങ്ങളുടെ കൂടെ നിന്നാല്‍ കുറച്ച് കൂടി സൗകര്യമാവുമെന്നും പിആര്‍ ശിവശങ്കരന് അഭിപ്രായപ്പെട്ടു.
മുഹമ്മദ് നബി ജനിച്ചിരുന്നെങ്കില്‍
നമ്മള് കഴിക്കുന്ന ഒരോ അരി മണിയിലും ഗോതമ്പിലും അത് കഴിക്കുന്ന ആളുടെ പേര് എഴുതിവെച്ചിട്ടുണ്ടെന്നാണ് മുഹമ്മദ് നബി പറഞ്ഞിരിക്കുന്നത്. അതേ പോലെ ഈ കാലഘട്ടത്തില്‍ മുഹമ്മദ് നബി ജനിച്ചിരുന്നെങ്കില്‍ നമ്മള് അടിക്കുന്ന ഒരോ ലിറ്റര്‍ പെട്രോളിലും അത് കൊണ്ട് കഴിക്കുന്ന മറ്റൊരാളുടെ പേരും എഴുതിയിട്ടുണ്ട് അദ്ദേഹം ഉറപ്പായും പറയുമായിരുന്നെന്നും ശിവശങ്കരന് അഭിപ്രായപ്പെട്ടു.
ദിവസേന കൂട്ടിക്കൊണ്ടിരിക്കുന്നു
അതേസമയം, ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂട്ടിക്കൊണ്ടിരിക്കുയാണ്. ജൂണ്‍ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.
പ്രതിഷേധം
എണ്ണി വിലയിലെ ഈ കുതിച്ചു ചാട്ടത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. പെട്രോള്‍-ഡീസല്‍ വിലയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുകയാണ് കോണ്‍ഗ്രസ്. വില വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മെമോറാണ്ടം സമര്‍പ്പിക്കും.
കൊള്ളയടിക്കുന്നു
കൊവിഡിനിടയില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയാണ് ഇതെന്നായിരുന്നു രാജ്യസഭാംഗവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ. സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടത്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത, തീര്‍ത്തും വിവേക ശൂന്യമായ ഈ നടപടികളില്‍ ശക്തമായ പ്രതിഷേധം ഉയരും. കൊറോണ പ്രതിസന്ധിക്കിടയിലും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നടപടി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമിത ഭാരം
ജനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന അമിത ഭാരത്തെ രാജ്യവ്യാപക പ്രതിഷേധത്തിലൂടെ ഉയര്‍ത്തിക്കാട്ടുമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ താലൂക്ക്, ബ്ലോക്ക് അടിസ്ഥാനത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ വരുംദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.
സിപിഎം ഉയര്‍ത്തുന്നത്
കേന്ദ്രസര്‍ക്കാറുകള്‍ എന്തിന് വേണ്ടിയാണ് ഓയിൽ പൂൾ നിർത്തലാക്കിയതെന്ന ചോദ്യമാണ് സിപിഎം ഉയര്‍ത്തുന്നത്. കോൺഗ്രസ് ഗവൺമെന്റ് എണ്ണക്കമ്പനികൾക്ക് പെട്രോളിന്റെ വില നിശ്ചയിക്കാൻ വിട്ടുകൊടുത്ത അവകാശം തിരിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന മോഡി ഡീസലിന്റെ വില നിർണയാവകാശം കൂടി എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുക്കുകയായിരുന്നെന്ന് സിപിഎം വിമര്‍ശിച്ചു.
വില നിർണയാവകാശം
ഇതോടെയാണ് പെട്രോൾ, ഡീസൽ വില വ്യത്യാസം കുറഞ്ഞുവന്നതെന്നും പാര്‍ട്ടി സംസ്ഥാന സമിതി പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടുന്നു. മുന്നെ പെട്രോളിന്റെയും ഡീസലിന്റെയും വില നിർണയാവകാശം കേന്ദ്രഗവൺമെന്റിൽ നിക്ഷിപ്തമായിരുന്നു. വിലയുടെ ഏറ്റക്കുറച്ചിൽ ഉണ്ടാകാതിരിക്കാൻ 1972 ൽ തുടങ്ങിയ ഓയിൽ പൂൾ അക്കൗണ്ട് നിലനിന്നിരുന്നു.
വാജ്പേയി ഗവൺമെന്റ്
അന്തർദേശീയ മാർക്കറ്റിൽ വില അമിതമായാൽ ഫണ്ടിൽനിന്ന് പണം ഇറക്കി സർക്കാർ വിലക്കയറ്റം പിടിച്ചുനിർത്തും. വിലകുറഞ്ഞാൽ അധികവരുമാനം ഫണ്ടിലേക്ക് നിക്ഷേപിക്കും. ഇതായിരുന്നു ഓയിൽപൂളിന്റെ ലക്ഷ്യം. വില നിർണയാവകാശവും ഓയിൽപൂൾ അക്കൗണ്ട് സിസ്റ്റവും 2002 ൽ അധികാരത്തിലേറിയ വാജ്പേയി ഗവൺമെന്റ് നിർത്തലാക്കി.
യുപിഎ ഗവൺമെന്റ്
അതിനുശേഷം വന്ന യുപിഎ ഗവൺമെന്റ് പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തു. എണ്ണക്കമ്പനികൾ യഥേഷ്ടം വില വർധിപ്പിക്കാൻ തുടങ്ങി. 2014 ൽ മോഡി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഒരു ലിറ്റർ പെട്രോളിന് 62 രൂപയും ഡീസലിന് 42 രൂപയുമായിരുന്നു വില. അതു കൂടുതലാണെന്നു പറഞ്ഞ് കാളവണ്ടിയിൽ സഞ്ചരിച്ച് പ്രതിഷേധിച്ച ബിജെപിയാണെന്ന് ഇപ്പോള്‍ ഈ കടുംകൈ ചെയ്തുകൊണ്ടിരിക്കുന്നതെന്നും സിപിഎം വിമര്‍ശിച്ചു.
മന് കീ ബാത്ത്: ശക്തമായി തിരിച്ചടിക്കാന്‍ അറിയാം; ചൈനക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി