'താങ്കൾ ഒറ്റപ്പെട്ടിരിക്കുകയാണ്; ഇനി പടിയിറക്കമാണ്, മിസ്റ്റര്‍ ജലീല്‍'! ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ!
തിരുവനന്തപുരം: ഇഡിക്ക് ശേഷം മന്ത്രി കെടി ജലീലിനെ എൻഐഎയും ചോദ്യം ചെയ്തിരിക്കുകയാണ്. രാവിലെ 6 മണിക്ക് തുടങ്ങിയ 8 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ വൈകിട്ടോടെയാണ് പൂർത്തിയായത്. മന്ത്രി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്തു.
മുഖ്യമന്ത്രിയും സിപിഎമ്മും സർക്കാരും കെടി ജലീലിന് പൂർണ പിന്തുണയാണ് ആവർത്തിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പ്രതിപക്ഷം ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമയം കടുപ്പിച്ചിരിക്കുകയുമാണ്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ജലീലിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ഭരണഘടനയോടോ ഖുര്‍ആനോടോ?
ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' രാജിവയ്ക്കാന്‍ മടിക്കുന്ന മന്ത്രി ജലീലിന്റെ പ്രതിബദ്ധത ഭരണഘടനയോടോ ഖുര്‍ആനോടോ? ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ഏതു ഭരണഘടനയുടെ പേരിലാണോ സത്യപ്രതിജ്ഞ ചെയ്തത് ആ ഭരണഘടനയോട് അല്‍പ്പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ ഇനിയും മന്ത്രിസഭയില്‍ തുടരരുത്; മാത്രമല്ല, നിയമസഭാംഗത്വം കൂടി രാജിവയ്ക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്. ജലീല്‍ നിയമസഭാംഗമായതും മന്ത്രിയായതും ഖുര്‍ആനിന്റെ പേരിലാണോ അതോ രാജ്യത്തിന്റെ ഭരണഘടനയുടെ പേരിലാണോ?
സത്യപ്രതിജ്ഞാ ലംഘനം
ഇസ്ലാമിക വിശ്വാസി എന്ന നിലയില്‍ ഖുര്‍ആന്‍ തൊട്ടു വാദിക്കാനും ഖുര്‍ആനിന്റെ പേരില്‍ വെല്ലുവിളിക്കാനും നിരപരാധിയാണ് എന്നു വാദിക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്. ശരിതന്നെ. പക്ഷേ, സാമാജികനായും മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തതു ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. പ്രോട്ടോക്കോള്‍ ലംഘിച്ചും കേന്ദ്ര സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെയും വിദേശത്തു നിന്ന് സമ്മാനം സ്വീകരിച്ചതുവഴി ആ സത്യപ്രതിജ്ഞാ ലംഘനമാണ് ജലീല്‍ നടത്തിയിരിക്കുന്നത്.
രാജിക്കത്ത് നൽകണം
അതിന്റെ പേരില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടു വട്ടം ചോദ്യം ചെയ്തു. ഇന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ എത്രയും വേഗം മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്കത്ത് മുഖ്യമന്ത്രിക്കും എംഎല്‍എ സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് സ്പീക്കര്‍ക്കും നല്കാന് തയ്യാറാകണം. എന്നിട്ട് അന്വേഷണങ്ങള്‍ നേരിടണം. സ്വയം അവകാശപ്പെടുന്നതുപോലെ, തെറ്റു ചെയ്തിട്ടില്ലെങ്കില്‍ അന്വേഷണത്തില്‍ അതു വ്യക്തമാകട്ടെ.
കളങ്കിതനാണ് ജലീല്‍ താങ്കളിപ്പോള്‍
കളങ്കിതനാണ് ജലീല്‍ താങ്കളിപ്പോള്‍; നിഷ്കളങ്കനാണ് എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അത്തരം വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഖുര്‍ആന്‍ പാക്കറ്റുകളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ മന്ത്രി ഒത്താശ ചെയ്തു എന്ന ആരോപണവും തീവ്രവാദ ബന്ധമുള്ള സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നതും നിസ്സാരമാണ് എന്ന് ഇനിയും വാദിക്കാന്‍ ശ്രമിക്കരുത്.
ഇനി പടിയിറക്കമാണ്, മിസ്റ്റര്‍ ജലീല്‍
സത്യത്തില്‍ മടിയില്‍ കനമുള്ളതുകൊണ്ടാണ് താങ്കള്‍ വഴിയില്‍ ഭയക്കുന്നതും ഔദ്യോഗിക കാര്‍ മാറ്റി സ്വകാര്യ കാര്‍ ഉപയോഗിക്കുന്നതും അര്‍ധരാത്രി പുറപ്പെട്ടു പുലര്‍ച്ചെ എന്‍ഐഎ ഓഫീസില്‍ എത്തുന്നതും. ഇനിയെങ്കിലും കണ്ണുതുറന്നു ചുറ്റിലും നോക്കൂ. താങ്കള്‍ സ്വന്തം പ്രവൃത്തികളുടെ പേരില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇനി പടിയിറക്കമാണ്, മിസ്റ്റര്‍ ജലീല്‍''.