'ബിജെപി വനിതാ നേതാവ് ഒളിച്ചോടി'യെന്ന് വ്യാജ വാർത്ത, നിയമ നടപടിയുമായി ശോഭാ സുരേന്ദ്രൻ
പാലക്കാട്: തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമത്തിന് എതിരെ പോലീസിൽ പരാതി നൽകി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പേര് പറയാതെ 'ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടിയതായി അഭ്യൂഹം' എന്നാണ് ഒരു മാധ്യമം വാർത്ത നൽകിയത്. പേര് പറഞ്ഞിട്ടില്ലെങ്കിലും തന്നെക്കുറിച്ചാണെന്ന് വ്യക്തമായി മനസ്സിലാകുന്ന തരത്തിലാണ് വിവരങ്ങൾ നൽകിയിരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
Recommended Video
തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആണ് ശോഭാ സുരേന്ദ്രൻ പരാതി നൽകിയിരിക്കുന്നത്. സൈബര്‍ നിയമത്തിലെ പുതിയ ഭേദഗതി ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചരണങ്ങള്‍ക്കതിരേയാണ് എന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.
യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത വാര്‍ത്ത
ശോഭാ സുരേന്ദ്രന്റെ പ്രതികരണത്തിന്റെ പൂർണരൂപം: '' വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കിക്കളയാം എന്നു വിചാരിക്കുന്നവരുടെ കൈയില്‍ ആയുധമായി മാറിയ പിതൃശൂന്യ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ നിയമ നടപടി ആവശ്യപ്പെട്ട് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്കി. വിലാസമോ ഫോണ്‍ നമ്പറോ സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു വരി പോലുമോ ഇല്ലാത്ത ഓണ്‍ലൈന്‍ മാധ്യമമാണ് ഇന്നു രാവിലെ മുതല്‍ എനിക്കെതിരേ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്ത പ്രചരിപ്പിക്കുന്നത്.
നിയമനടപടി ആവശ്യപ്പെട്ട് പരാതി
അതുകൊണ്ടാണ് അവരേക്കുറിച്ച് ഇത്തരമൊരു വിശേഷണം നല്‍കുന്നത്. അവരുടെ നുണ സമൂഹ മാധ്യമങ്ങളില്‍ ചില നീചമനസ്സുകള്‍ ഏറ്റെടുത്തിട്ടുമുണ്ട്. വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കും എതിരായി ശക്തമായ നിയമനടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
കള്ളവാര്‍ത്ത
സൈബര്‍ നിയമത്തിലെ പുതിയ ഭേദഗതിയും വ്യക്തിഹത്യക്കെതിരേ അത് പൊലീസിനു നല്കുന്ന അധികാരങ്ങളും ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചരണങ്ങള്‍ക്കതിരേയാണ്. സ്ത്രീത്വത്തെ അവഹേളിക്കുകയും ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ നേടിയെടുത്ത ഇടം കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കള്ളവാര്‍ത്തയാണ് ഇത്.
വ്യക്തമായി മനസ്സിലാകുന്ന വിവരങ്ങൾ
അതില്‍ പേരെടുത്തു പറയുന്നില്ലല്ലോ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ, വ്യക്തമായി മനസ്സിലാകുന്ന വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി അതിനൊപ്പം ഒരു വ്യാജവിവരം കൂടി ചേര്‍ത്തിട്ടു പേരു പറഞ്ഞില്ലല്ലോ എന്ന് പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. ഇത് ഇവിടംകൊണ്ട് അവസാനിക്കുമെന്ന് വാര്‍ത്തയ്ക്കു പിന്നിലുള്ളവരാരും കരുതേണ്ടതില്ല. ഞാന്‍ ഇവിടെത്തന്നെയുണ്ട്'' എന്നാണ് കുറിപ്പ്.
ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം
ചാനല്‍ ചര്‍ച്ചകളിലും ബിജെപിയുടെ സമരപരിപാടികളിലും സജീവ സാന്നിധ്യം ആയിരുന്ന ശോഭാ സുരേന്ദ്രന് അടുത്തകാലത്തായി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. ഫേസ്ബുക്കില്‍ വിവിധ രാഷ്ട്രീയ വിഷയങ്ങളില്‍ അടക്കം പ്രതികരിക്കുന്നുണ്ടെങ്കിലും ബിജെപി വേദികളില്‍ ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം സമീപ കാലത്തായി വളരെ പ്രകടമാണ്.
സുരേന്ദ്രന് അധ്യക്ഷനായതിന് ശേഷം
കെ സുരേന്ദ്രന് ബിജെപി സംസ്ഥാന അധ്യക്ഷനായി നിയോഗിക്കപ്പെട്ടതില്‍ പിന്നെയാണ് പാര്‍ട്ടിയുമായുളള ശോഭാ സുരേന്ദ്രന്റെ അകല്‍ച്ച. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞ് കേട്ടിരുന്ന പേരുകാരില്‍ ഒരാള്‍ ശോഭാ സുരേന്ദ്രന് ആയിരുന്നു. സുരേന്ദ്രന് അധ്യക്ഷനായതിന് ശേഷമുളള പാര്‍ട്ടി പുനസംഘടനയില്‍ ശോഭാ സുരേന്ദ്രനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി വൈസ് പ്രസിഡണ്ടാക്കിയിരുന്നു.
അവരോട് തന്നെ ചോദിക്കണം
ഇപ്പോള്‍ ഏഴ് മാസത്തില്‍ അധികമായി ശോഭാ സുരേന്ദ്രന് പൊതു രംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയാണ്. ശോഭാ സുരേന്ദ്രന് പൊതുരംഗത്ത് സജീവമാകാത്തിതിനുളള കാരണം അവരോട് തന്നെ ചോദിക്കണം എന്നാണ് കെ സുരേന്ദ്രന് നേരത്തെ പ്രതികരിച്ചത്. അതിനിടെ ദേശീയ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.