ബിജെപിയുടെ കൈക്കൂലി കഥ തീരുന്നില്ല; ആലപ്പുഴ അരൂരിൽ വീട്ട് ഉടമയോട് ആവശ്യപ്പെട്ടത് ഒരു ലക്ഷം!
ആലപ്പുഴ: നിർമ്മാണമേഖലയിൽ കൊടി കുത്തി പണം ആവശ്യപ്പെട്ട് ബിജെപി പ്രാദേശിക നേതാവ്. ആലപ്പുഴ അരൂരില്‍ നിര്‍മാണ പ്രവര്‍ത്തനം തടയാതിരിക്കാന്‍ പ്രാദേശിക ബിജെപി നേതാവ് ഉടമയോട് ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ. മനോരമ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1964മുതല്‍ സരസ്വതീമന്ദിരത്തിൽ പ്രഭാവതി അമ്മ കൈതപ്പുഴ കായലിനോട് ചേർന്നുള്ള 44 സെന്റ് ഭൂമി കുടുംബസ്വത്തായി അനുഭവിച്ച് പോരുകയായിരുന്നു.
ഭൂമിയിൽ അതിരുകെട്ടിയപ്പോൾ തന്നെ ബിജെപി പ്രാദേശിക നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നു. കായല്‍ത്തീരമാണ് നിര്‍മാണം അനുവദിക്കില്ലെന്നും കൊടികുത്തുമെന്നുമായിരുന്നു മുന്നറിയിപ്പ്. പ്രഭാവതിയമ്മയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി ബിജെപി നേതാവുമായി ഫോണില്‍ ബന്ധപ്പെട്ടു. പണം തന്നാൽ പ്രശ്നം തീർക്കാമെന്നായിരുന്നു പറഞ്ഞതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
നേതാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഒരു ലക്ഷംരൂപ നല്‍കിയാല്‍ നിര്‍മാണം തടയില്ല. വിലപേശിയപ്പോള്‍ പതിനായിരം രൂപ കുറച്ചെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. പിഎച്ച് ചന്ദ്രന്‍ എന്ന ബിജെപിയുടെ അരൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പണം കൊടുക്കുകയാണെങ്കിൽ അനധികൃതമായി നിർമ്മാണം നടന്നാൽ പോലും ഇനി ബിജെപിയുടെ ഭാഗത്തു നിന്നും പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും നേതാവ് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.