ബിജെപിയുടെ കണ്ണിലെ കരടായി യതീഷ് ചന്ദ്ര, എസ്പിയെ വിടാതെ ആക്രമിച്ച് ബിജെപി നേതാക്കൾ
പാലക്കാട്: നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുളള എസ്പി യതീഷ് ചന്ദ്രയ്ക്ക് പണി കൊടുക്കാനുറച്ചിരിക്കുകയാണ് ബിജെപി. ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തതും കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് തര്‍ക്കിച്ചതുമെല്ലാമാണ് ഈ യുവ ഐപിഎസ്സുകാരനെ കേരള ബിജെപിയുടെ കണ്ണിലെ കരടാക്കി മാറ്റിയിരിക്കുന്നത്.
യതീഷ് ചന്ദ്രയ്ക്ക് എതിരെ ബിജെപി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. അത് കൂടാതെ ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രനും എഎന്‍ രാധാകൃഷ്ണനും അടക്കമുളളവര്‍ യതീഷ് ചന്ദ്രയെ വിടാതെ ആക്രമിക്കുകയാണ്.
Recommended Video
കണ്ണിലെ കരടായി എസ്പി
ബിജെപി നേതാവ് കെ സുരേന്ദ്രനെ നിലയ്ക്കലില്‍ വെച്ച് അറസ്റ്റ് ചെയ്തും ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ സന്നിധാനത്തേക്ക് പോകുന്നതിന് നോട്ടീസില്‍ ഒപ്പിടീച്ച് വാങ്ങിച്ചതുമെല്ലാമാണ് യതീഷ് ചന്ദ്രയ്ക്ക് നേരെ സംഘപരിവാറുകാര്‍ വാളെടുക്കാനുളള കാരണം. നേരത്തെ അങ്കമാലിയില്‍ ഹര്‍ത്താലിന് എല്‍ഡിഎഫുകാരെ ഇതേ എസ്പി ക്രൂരമായി നേരിട്ടപ്പോള്‍ സംഘപരിവാറുകാര്‍ യതീഷ് ചന്ദ്രയ്ക്ക് ഫാന്‍ പേജുകളുണ്ടാക്കിയിരുന്നു.
സൈബർ ലോകത്ത് ഹിറ്റ്
എന്നാലിപ്പോള്‍ സംഘപരിവാര്‍ നേതാക്കളെ അടക്കം കൈകാര്യം ചെയ്യുന്ന യതീഷ് ചന്ദ്രയ്ക്ക് ഇടത് പക്ഷത്താണ് ആരാധകര്‍ കൂടുതല്‍. നിലയ്ക്കലിലെ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് തര്‍ക്കിച്ചതും ഇടയില്‍ കയറിയ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനെ തുറിച്ച് നോക്കിയതുമെല്ലാം സൈബര്‍ ലോകത്ത് വമ്പന്‍ ഹിറ്റാണ്.
ക്രിമിനലെന്ന് രാധാകൃഷ്ണൻ
കേന്ദ്ര മന്ത്രിയെ യതീഷ് ചന്ദ്ര അപമാനിച്ചു എന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി നേതാക്കള്‍ തുടര്‍ച്ചയായി യതീഷ് ചന്ദ്രയെ കടന്നാക്രമിക്കുന്നുണ്ട്. യതീഷ് ചന്ദ്ര അറിയപ്പെടുന്ന നമ്പര്‍ വണ്‍ ക്രിമിനല്‍ ആണെന്ന് എഎന്‍ രാധാകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു. എസ്പിയുടെ പശ്ചാത്തലവും മുന്‍ നിലപാടുകളും പരിശോധിച്ചാല്‍ അക്കാര്യം മനസ്സിലാകുമെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.
കുട്ടിയെ മർദ്ദിച്ചയാൾ
ഗെയില്‍ സമരകാലത്ത് ഏഴ് വയസ്സുകാരനായ കുട്ടി വരെ യതീഷ് ചന്ദ്രയുടെ മര്‍ദ്ദനത്തിന് ഇരയായിരുന്നു. ഇത്തരത്തില്‍ പല സമരത്തേയും മര്‍ദ്ദനമുറകളിലൂടെ നേരിട്ടയാളാണ് യതീഷ് ചന്ദ്രയെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഐജി വിജയ് സാഖറെയും ഒന്നാന്തരം ക്രിമിനലാണ്. അത്തരം കാര്യങ്ങളില്‍ പിഎച്ച്ഡി എടുത്ത ആളാണെന്നും പിണറായി നേരിട്ട് താല്‍പര്യപ്പെട്ട് നിയോഗിച്ചതാണെന്നും എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.
മറുപടി പറയിക്കും
ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും യതീഷ് ചന്ദ്രയ്ക്കും പോലീസിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പോലീസിലെ സിപിഎം ഗുണ്ടകളെ ആണ് പിണറായി നിലയ്ക്കലും സന്നിധാനത്തും നിയോഗിച്ചിരിക്കുന്നത്. നിയമത്തിന്റെ മുന്നില്‍ യതീഷ് ചന്ദ്രയെ കൊണ്ട് മറുപടി പറയിക്കും. കേന്ദ്ര മന്ത്രിയോട് എസ്പി ധിക്കാരപരമായി പെരുമാറിയതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
മണ്ഡലകാലം കെ സുരേന്ദ്രന് കഷ്ടകാലം.. വീണ്ടും കേസ്, വിവി രാജേഷും വത്സൻ തില്ലങ്കേരിയും കുടുങ്ങും