എന്താണ് നടക്കുന്നത്; പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയുമില്ല, മുരളീധരപക്ഷത്തിന് കടുത്ത അതൃപ്തി
തിരുവനന്തപുരം: പത്തനംതിട്ട സീറ്റിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ മുരളീധരപക്ഷത്തിന് കടുത്ത അതൃപ്തി. പത്തനംതിട്ട സീറ്റിൽ സ്ഥാനാർത്ഥി പ്രഖ്യാപനം അനാവശ്യമായി വലിച്ച് നീട്ടുകയാണെന്നാണ് ആരോപണം. സ്ഥാനാർത്ഥി നിർണയം വൈകുന്നത് മണ്ഡലത്തിലെ വിജയസാധ്യതയെ തന്നെ ബാധിക്കുമെന്നാണ് മുരളീധരപക്ഷത്തിന്റെ ആരോപണം.
പത്തനംതിട്ടയ്ക്ക് വേണ്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള തന്നെ രംഗത്തിറങ്ങിയതിലും മുരളീധരപക്ഷത്തിന് അതൃപ്തിയുണ്ടായിരുന്നു. ശ്രീധരൻ പിള്ളയ്ക്ക് പിന്നാലെ എംടി രമേശും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും പത്തനംതിട്ടയ്ക്കായി അവകാശവാദം ഉയർത്തിയിരുന്നു. ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി ഏറ്റവും അധികം വിജയസാധ്യത കൽപ്പിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട.
പത്തനംതിട്ട സീറ്റിനായി തമ്മിലടി തുടർന്നതോടെയാണ് ആർഎസ്എസ് നേതൃത്വവും ഇടപെട്ടത്. ശബരിമല പ്രക്ഷോഭങ്ങളെ തുടർന്ന് ജയിൽ വാസം അനുഭവിക്കേണ്ടി വന്ന കെ സുരേന്ദ്രന് സീറ്റ് നൽകണമെന്നായിരുന്നു ആർഎസ്എസിന്റെ ആവശ്യം. കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഫേസ്ബുക്ക് പേജിൽ അണികളുടെ സന്ദേശം എത്തിയിരുന്നു. സുരേന്ദ്രന് സീറ്റ് നൽകണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് വി മുരളീധര പക്ഷം.
പത്തനംതിട്ട ഒഴികെ കേരളത്തിലെ 13 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി ആദ്യ പട്ടികയിൽ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും, കണ്ണൂരിൽ സികെ പത്മനാഭനും ആറ്റിങ്ങളിൽ ശോഭാ സുരേന്ദ്രനും മത്സരിക്കും. അൽഫോൺസ് കണ്ണന്താനം എറണാകുളത്ത് നിന്ന് മത്സരിക്കും.
യുപിയിൽ ബിജെപിയുടെ കടുംവെട്ട്; കേന്ദ്രമന്ത്രിയടക്കം 6 സിറ്റിംഗ് എംപിമാർക്ക് സീറ്റില്ല