ബിജെപി നേതാക്കൾ ബൂത്തുകളിലേക്കിറങ്ങുന്നു; പാർട്ടിയെ ശക്തിപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങൾ
തിരുവനന്തപുരം: ഇനി മുതൽ നേതാക്കൾ ബൂത്തുകളിലെത്തി പാർട്ടി പ്രവർത്തകരെ കണ്ട് പ്രവർത്തനങ്ങൾ വിലയിരുത്തും. ഭാരതീയ ജനതാ പാർട്ടിയാണ് പരിപാടിക്ക് തുടക്കമിടുന്നത്. ഓരോ നേതാക്കൾക്കും അവർ എത്തിച്ചേർന്ന് പ്രവർത്തനം വിലയിരുത്തേണ്ട ബൂത്തുകൾ വീതിച്ചു നൽകും. ഒരു ദിവസം പാർട്ടി പ്രവർത്തകർക്കൊപ്പം നേതാക്കൾ സംവദിക്കാനും ചിലവഴിക്കാനുമാണ് പുതിയ പദ്ധതിയിലൂടെ ആലോചിക്കുന്നത്. ബിജെപിയെ ബൂത്ത്തലം മുതൽ സംസ്ഥാന-ദേശീയ തലം വരെ ശക്തിപ്പെടുത്താനാണ് പുതിയ പദ്ധതി പ്രകാരം തിരക്കിട്ട നീക്കം നടത്തുന്നത്.
ബോർഡ് - കോർപ്പറേഷൻ തലപ്പത്തേക്കുള്ള ചുമതലകളിൽ തീരുമാനം അടുത്തയാഴ്ച: സിപിഎം
പഞ്ചായത്ത് തലം മുതൽ ദേശീയതലത്തിൽ വരെ പ്രവർത്തിക്കുന്ന പതിനയ്യായിരത്തോളം നേതാക്കളെയാണ് പാർട്ടി ഇതിനായി ചുമതലപ്പെടുത്തുന്നത്. മുതിർന്ന നേതാക്കൾ ജില്ലയിലെയും സംസ്ഥാനത്തെയും രണ്ടു മുതൽ മൂന്ന് ബൂത്തുകളിൽ വരെയെത്തും. ആർഎസ്എസ് സൈദ്ധാന്തികനും ബിജെപിയുടെ തലമുതിർന്ന നേതാവുമായിരുന്ന ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനത്തിലാണ് മുഴുവൻ നേതാക്കളെയും ''ഒരു ബൂത്തിൽ ഒരു ദിനം'' എന്ന പരിപാടിയിലൂടെ അണിനിരക്കാൻ പാർട്ടി ആലോചിക്കുന്നത്.
നേതാക്കൾ ബൂത്തുകളിലെത്തി മണ്ഡലം - ബൂത്ത് തലത്തിലുള്ള ഭാരവാഹികളുടെ പ്രവർത്തനം വിലയിരുത്തും. കൂടാതെ അനുഭാവികൾക്കും പ്രവർത്തകർക്കുമൊപ്പം ഒരുദിവസം സംവദിക്കാനും ചിലവഴിക്കാനും സമയം കണ്ടെത്തും. പാർട്ടിയെ ബൂത്ത് തലം മുതൽ ദേശീയ തലം വരെ ശക്തിപ്പെടുത്തുന്നതിനായിട്ടാണ് പുതിയ നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം.
പുതിയ നേതൃത്വത്തെ വളർത്തി കൊണ്ടുവരുന്നതിന് ബൂത്ത് തലം മുതൽ പാർട്ടിയുടെ ഇടപെടലുണ്ടാകണമെന്ന് തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച അഞ്ചംഗ ജനറൽ സെക്രട്ടറിമാർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിനായി ബൂത്ത്, മണ്ഡലം തലങ്ങളിൽ പാർട്ടി ഇടപെടൽ ശക്തമാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നത്. ഈ സാഹചര്യത്തിൽ താഴെതട്ടിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് നവീന ആശയത്തിലുള്ള പദ്ധതികൾ രൂപപ്പെടുത്തിയെടുക്കാൻ ബിജെപി തയ്യാറാകുന്നത്.
ഒരു ബൂത്ത് ഒരു ദിനം പരിപാടിക്കായി 140 നിയോജക മണ്ഡലം കമ്മിറ്റികൾ വിഭജിച്ച് 280 കമ്മിറ്റികളാക്കിയിട്ടുണ്ട്. കമ്മിറ്റികൾ ശക്തിപ്പെടുത്തുകയും പ്രത്യേക ഓഫീസ് തുറക്കാനും തീരുമാനമുണ്ട്. നിലവിൽ ഒരു മണ്ഡലം കമ്മിറ്റിയിലുള്ളതാകട്ടെ 13 ഭാരവാഹികൾ. 3640 ഭാരവാഹികൾ പുതുതായി ക്രമീകരിക്കുന്ന പദ്ധതിയിലൂടെ പാർട്ടിക്ക് ഉണ്ടാകും. ബൂത്ത് തലം മുതൽ സംസ്ഥാന തലം വരെ ഓരോ രണ്ടാഴ്ച കൂടുമ്പോഴും പൊതുയോഗങ്ങളും കൂടിയാലോചനകളും ചർച്ചകളും സംഘടിപ്പിക്കണമെന്നും നേതൃത്വം നിർദ്ദേശിക്കുന്നു.
പൊതുജനങ്ങളുമായി ഇടപെട്ടുള്ള പരിപാടികൾ കൂടുതൽ സംഘടിപ്പിച്ച് ബൂത്തുകളെ സജീവമാക്കണം. അതാത് ബൂത്തുകളിലും മണ്ഡലങ്ങളിലും ഉൾപ്പെടുന്ന പ്രദേശത്തെ പ്രമുഖരുമായി ബിജെപി നേതാക്കൾക്ക് കൂടിയാലോചനകളും വേണ്ട ചർച്ചകളും നടത്താൻ അവസരമൊരുക്കണം. നിലവിൽ ജില്ലാതലത്തിൽ നടന്നുകൊണ്ടിരിക്കുന്ന പരിപാടികൾ കൂടുതലും താഴെ തട്ടിലേക്ക് വ്യാപിപ്പിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.
ബൂത്ത് തലത്തിലും മണ്ഡലം തലത്തിലും പാർട്ടി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനും ബന്ധപ്പെട്ടവർ ഇതിനോടകം തന്നെ നിർദ്ദേശം നൽകി കഴിഞ്ഞു. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും ഇതിനോടൊപ്പം നടത്താനും പാർട്ടി നിർദ്ദേശിക്കുന്നു. ജനസമ്പർക്ക പരിപാടികൾ വിപുലപ്പെടുത്തി താഴേത്തട്ട് മുതൽ ദേശീയ തലം വരെ ബിജെപിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് പുതിയ പരിപാടിയിലൂടെ നേതൃത്വം ആവിഷ്കരിക്കുന്നത്.
ഇതായിരുന്നോ മമതയുടെ സ്വപ്‌ന വാഹനം; താരത്തിന്റെ യാത്ര ഇനി പോര്‍ഷെയില്‍, 10 വര്‍ഷത്തെ കാത്തിരിപ്പ്
Recommended Video