മാണിയുമായി ബന്ധം വേണ്ട, ബിജെപിയില്‍ വീണ്ടും കലഹം, എന്‍ഡിഎയില്‍ ആര്‍ക്കും വരാമെന്ന് ശ്രീധരന്‍പിള്ള
കെഎം മാണിയോടുള്ള ബിജെപി നിലപാടില്‍ മാറ്റമില്ലെന്ന് മുരളീധരന്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസുമായും അധ്യക്ഷന്‍ മാണിയുമായും കൂട്ടുകുടുന്നതിനെ ചൊല്ലി ബിജെപിയില്‍ വീണ്ടും കലഹം. വിഷയത്തില്‍ വി മുരളീധരനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഒറ്റപ്പെടുന്നതായിട്ടാണ് സൂചന. മാണിയുമായി യാതൊരു വിധ ബന്ധവും വേണ്ടെന്നാണ് മുരളീധരന്റെ നിലപാട്. എന്നാല്‍ സംസ്ഥാന സമിതി ഈ നിലപാടുകള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തെ സമ്മര്‍ദത്തിലാക്കാനുള്ള മുരളീധരന്റെ തന്ത്രങ്ങളും പാളിയിട്ടുണ്ട്.
എന്നാല്‍ വിഷയത്തില്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലെന്നാണ് മുരളീധരന്റെ നിലപാട്. അതേസമയം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ളയും മുരളീധരന്റെ നിലപാടിനെ തള്ളിയിട്ടുണ്ട്. അദ്ദേഹം മാണിയെ പരസ്യമായി എന്‍ഡിഎയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
നിലപാടില്‍ മാറ്റമില്ല
കെഎം മാണിയോടുള്ള ബിജെപി നിലപാടില്‍ മാറ്റമില്ലെന്നാണ് മുരളീധരന്‍ പറഞ്ഞത്. അഴിമതിക്കാരെ എന്‍ഡിഎയില്‍ എടുക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തള്ളിയിരുന്നു. എന്‍ഡിഎ നിലപാട് അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാമെന്ന് കുമ്മനം പറഞ്ഞു. എന്നാല്‍ ബാര്‍കോഴക്കേസില്‍ അദ്ദേഹത്തിനെതിരെ നടത്തിയ സമരം ബിജെപി മറന്നുപോകരുതെന്നാണ് മുരളീധരന്റെ നിലപാട്. അതുകൊണ്ട് യോജിച്ച് പ്രവര്‍ത്തിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം കള്ളന്‍മാരുടെ വോട്ടും ചെങ്ങന്നൂരില്‍ ബിജെപിക്ക് വേണമെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. മാണി കള്ളനാണോ എന്ന് കുമ്മനം തീരുമാനിക്കട്ടെയെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.
ശ്രീധരന്‍പിള്ളയും കൈവിട്ടു
ബിജെപിയില്‍ നിഷ്പക്ഷനായി നില്‍ക്കുന്നയാള്‍ എന്ന നിലയിലാണ് ശ്രീധരന്‍ പിള്ള അറിയപ്പെട്ടിരുന്നത്. അദ്ദേഹം മാണിയെ തള്ളുമെന്നായിരുന്നു മുരളീധരന്‍ കണക്കുകൂട്ടിയത്. എന്നാല്‍ എന്‍ഡിഎയില്‍ ആര്‍ക്കും അയിത്തമില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ലെന്നും അദേഹം വ്യക്തമാക്കി. ഒരാളോടും എല്ലാകാലവും ഒരാള്‍ക്ക് തൊട്ടുകൂടായ്മ വെച്ചുപുലര്‍ത്താനാവില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഇതോടെ മുരളീധരന്‍ കുടുങ്ങിയിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ യാത്ര തെറ്റായ രീതിയിലാണെന്ന് പ്രചരിപ്പിക്കാനായിരുന്നു മുരളീധരന്റെ ശ്രമം. എന്നാല്‍ അദ്ദേഹത്തിനെതിരെ സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തെത്തുകയായിരുന്നു. ഇതോടെ പുതിയ തന്ത്രം പരീക്ഷിക്കാനൊരുങ്ങുകയാണ് മുരളീധരന്‍.
ചെങ്ങന്നൂരില്‍ വേണ്ട
ചെങ്ങന്നൂരില്‍ മുരളീധരന്‍ പ്രചാരണം നടത്തേണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍ ഇത് പരസ്യമാക്കിയിട്ടില്ല. അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവരെയും പ്രചാരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താനും സാധ്യതയുണ്ട്. മാണിയുടെ വിഷയത്തില്‍ ശ്രീധരന്‍പിള്ളയുമായി തെറ്റിയതും മുരളീധരന് ക്ഷീണമാണ്. എന്നാല്‍ എന്‍ഡിഎയുടെ ക്ഷണത്തോട് മാണി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നിട്ടും ബിജെപി നേതാക്കള്‍ അടിതുടരുന്നത് തിരിച്ചടിയാവുമോ എന്ന് പാര്‍ട്ടിയിലെ നിഷ്പക്ഷവാദികള്‍ സംശയിക്കുന്നുണ്ട്. അതേസമയം മുരളീധരനെതിരെ പടനയിക്കുന്നത് പികെ കൃഷ്ണദാസാണെന്നും ആരോപണമുണ്ട്. മാണിയെ നേരിട്ട് കാണാനായി കുമ്മനം അയച്ചതും കൃഷ്ണദാസിനെയായിരുന്നു. ഇതാണ് മുരളീധരനെ ചൊടിപ്പിച്ചതെന്നാണ് സൂചന.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് ജയിക്കാൻ; വി മുരളീധരൻ
അടിച്ചുകൊന്ന ജുനൈദിന് നീതി കിട്ടുമോ? സുപ്രീംകോടതി ഇടപെടുന്നു, സിബിഐ നിലപാട് മറ്റൊന്ന്
നിഷ മുറിച്ച് കൊണ്ടുപോയ തലമുടി എവിടെ? അവർക്ക് മാനസിക വിഭ്രാന്തിയാണെന്ന് പിസി ജോർജ്