അബ്ദുളളക്കുട്ടിക്ക് തുടക്കത്തിലേ തടയിട്ട് ബിജെപി, മഞ്ചേശ്വരത്ത് മത്സരിക്കാൻ അബ്ദുളളക്കുട്ടി വേണ്ട
കാസര്‍കോഡ്: സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷമാണ് എപി അബ്ദുളളക്കുട്ടി അവസാന ആശ്രയം എന്ന നിലയ്ക്ക് ബിജെപി പാളയത്തിലെത്തിയത്. അബ്ദുളളക്കുട്ടിയുടെ വരവോടെ ന്യൂനപക്ഷ വോട്ടുകളാണ് ബിജെപി കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അബ്ദുളളക്കുട്ടിയുടെ വരവ് അത്ര പിടിച്ചിട്ടില്ല.
ബിജെപിയില്‍ ചേരാന്‍ സംസ്ഥാന നേതാക്കളെ ഇടപെടീക്കാതെ കേന്ദ്ര നേതാക്കളുമായി അബ്ദുളളക്കുട്ടി നേരിട്ട് ഇടപെടലുകള്‍ നടത്തി എന്നതിലാണ് കേരളത്തിലെ നേതാക്കള്‍ക്ക് അതൃപ്തി. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരത്ത് അബ്ദുളളക്കുട്ടിയെ മത്സരിപ്പിച്ചേക്കും എന്നുളള അഭ്യഹങ്ങള്‍ പരക്കുന്നതിനിടെ എതിര്‍പ്പുമായി ബിജെപിയുടെ പ്രാദേശിക ഘടകം രംഗത്ത് എത്തിയിട്ടുണ്ട്.
നേരം വെളുത്തപ്പോൾ ബിജെപി
ആദ്യം സിപിഎമ്മില്‍ നിന്നും രണ്ടാമത് കോണ്‍ഗ്രസില്‍ നിന്നും അബ്ദുളളക്കുട്ടി പുറത്താക്കപ്പെടുന്നത് മോദി സ്തുതിയുടെ പേരിലാണ്. പിന്നാലെ ദില്ലിയിലെത്തി മോദിയേയും അമിത് ഷായേയും കണ്ട അബ്ദുളളക്കുട്ടി നേരം ഇരുട്ടി വെളുക്കുമ്പോഴേക്ക് ബിജെപി അംഗവുമായി. അബ്ദുളളക്കുട്ടി വരുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിക്ക് അധികം കിട്ടുമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പ്രതീക്ഷയില്ല.
തുടക്കത്തിലേ തടയിടൽ
എന്ന് മാത്രമല്ല ഉളള ഹിന്ദു വോട്ടുകള്‍ കുറയാനും മുസ്ലീം വോട്ടുകള്‍ കിട്ടാതിരിക്കാനും രണ്ട് പാര്‍ട്ടികള്‍ പുറത്താക്കിയ നേതാവിന്റെ വരവ് കാരണമാവും എന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നത്. അതിനിടെ അബ്ദുളളക്കുട്ടിയെ മഞ്ചേശ്വരത്ത് മത്സരിപ്പിച്ചേക്കും എന്നുളള വാര്‍ത്തകളും പരക്കുന്നു. എന്നാല്‍ ആ നീക്കത്തെ തുടക്കത്തിലേ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ് കാസര്‍ഗോഡ് പാര്‍ട്ടി നേതാക്കള്‍.
പുറത്ത് നിന്ന് വേണ്ട
മഞ്ചേശ്വരത്ത് പുറത്ത് നിന്നുളള ആളല്ല ഈ നാട്ടുകാര്‍ തന്നെ മത്സരിക്കും എന്നാണ് ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ടായ സതീഷ് ചന്ദ്ര ഭണ്ഡാരി വ്യക്തമാക്കിയിരിക്കുന്നത്. ഇനി പുറത്ത് നിന്നുളള ഒരു നേതാവാണ് മത്സരിക്കുന്നത് എങ്കില്‍ അത് കെ സുരേന്ദ്രന് ആയിരിക്കും. കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് മത്സരിച്ച കെ സുരേന്ദ്രന് വെറും 89 വോട്ടുകള്‍ക്കാണ് അന്ന് തോറ്റത്. ആ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
കണ്ണൂരിൽ പോയി മത്സരിക്കട്ടെ
അബ്ദുളളക്കുട്ടി കണ്ണൂര്‍ സ്വദേശിയാണെന്നിരിക്കേ അദ്ദേഹം അവിടെ പോയി മത്സരിക്കട്ടെ എന്നും സതീഷ് ചന്ദ്ര ഭണ്ഡാരി പറഞ്ഞു. അബ്ദുളളക്കുട്ടി മഞ്ചേശ്വരത്ത് വന്ന് മത്സരിച്ചത് കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടാകും എന്ന് കരുതുന്നില്ല. മഞ്ചേശ്വരത്ത് അബ്ദുളളക്കുട്ടി സ്ഥാനാര്‍ത്ഥിയായാല്‍ മുസ്ലീം വിഭാഗത്തിന്റെ നൂറ് വോട്ട് ബിജെപിക്ക് അധികമായി ലഭിക്കാന്‍ പോകുന്നില്ലെന്നും സതീഷ് ചന്ദ്ര ഭണ്ഡാരി പറഞ്ഞു.
വോട്ട് അട്ടിമറിക്കും
മണ്ഡലത്തില്‍ തന്നെയുളള മുസ്ലീം നേതാവ് മത്സരിക്കുകയാണ് എങ്കില്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്തേക്കും. അബ്ദുളളക്കുട്ടി മത്സരിക്കും എന്നത് മാധ്യമ സൃഷ്ടിയാണ്. മണ്ഡലത്തിന് പുറത്ത് നിന്ന് ഒരാളെ പരിഗണിക്കുകയാണെങ്കില്‍ അത് കെ സുരേന്ദ്രന് അല്ലാതെ മറ്റൊരാള്‍ ആകില്ല. ഇക്കുറി കാസര്‍ഗോഡ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രവീശ തന്ത്രിക്ക് അവസരം ലഭിക്കാനും സാധ്യത ഉണ്ടെന്നും സതീഷ് ചന്ദ്ര ഭണ്ഡാരി പറഞ്ഞു. യുഡിഎഫിന്റെ വോട്ട് ബിജെപി അട്ടിമറിക്കുമെന്നും മഞ്ചേശ്വരം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വലം കൈയും പടിയിറങ്ങുന്നു! ജ്യോതിരാദിത്യ സിന്ധ്യ രാജി സമർപ്പിച്ചു