കൈ കോർത്ത് സിപിഎമ്മും കോൺഗ്രസും, രണ്ട് മാസത്തിനിടെ ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്ത് ഭരണം!
കാസര്‍കോഡ്: ഏത് വിധേനെയും കേരളം പിടിക്കണം എന്ന അമിത് ഷായുടെ ഉത്തരവാണ് ശബരിമല വിഷയത്തിലെ രാഷ്ട്രീയ മുതലെടുപ്പ് വഴി ബിജെപി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരാണ് എല്ലാത്തിനും കാരണക്കാര്‍ എന്ന് വരുത്തിത്തീര്‍ത്ത് സംസ്ഥാനത്ത് വന്‍ പ്രക്ഷോഭത്തിനാണ് അണിയറയില്‍ അരങ്ങൊരുങ്ങുന്നത്.
അതിനിടെ സംസ്ഥാനത്ത് ബിജെപിക്ക് സ്വന്തം ശക്തി കേന്ദ്രത്തില്‍ തന്നെ വന്‍ തിരിച്ചടിയേറ്റിരിക്കുകയാണ്. കേരളത്തില്‍ ബിജെപിക്ക് കരുത്തുള്ള ജില്ലയായ കാസര്‍കോഡ് ഭരണത്തിലുണ്ടായിരുന്ന അഞ്ച് പഞ്ചായത്തുകളില്‍ മൂന്നിലും ബിജെപിക്ക് ഭരണം നഷ്ടമായി.
കാസർകോഡ് തിരിച്ചടി
കെ സുരേന്ദ്രന്‍ നിസ്സാര വോട്ടുകള്‍ക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ മഞ്ചേശ്വരം അടക്കം സംസ്ഥാനത്ത് ബിജെപി ശക്തി തെളിയിച്ച ജില്ലയാണ് കാസര്‍കോഡ്. ജില്ലയിലെ കാറഡുക്ക, എന്‍മകജെ, കുറ്റിക്കോല്‍, മധൂര്‍, ബെള്ളൂര്‍ എന്നീ പഞ്ചായത്തുകള്‍ ഭരിച്ചിരുന്നത് ബിജെപി ആണ്. എന്നാലിപ്പോള്‍ ബിജെപിക്ക് ഭരണം ബാക്കിയുള്ളത് മധൂറിലും ബെള്ളൂരിലും മാത്രമാണ്.
ആദ്യം കാറഡുക്കയും എൻമകജെയും
18 വര്‍ഷമായി ബിജെപി ഭരിക്കുന്ന കാറഡുക്കയിലെ പഞ്ചായത്ത് ഭരണത്തെ അവിശ്വാസ ഭരണത്തിലൂടെ സിപിഎം-യുഡിഎഫ് കൂട്ടുകെട്ട് താഴെയിറക്കിയിരുന്നു. സമാനമായ രീതിയില്‍ തന്നെ എന്‍മകജെയിലും ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടു. രണ്ട് പഞ്ചായത്തുകള്‍ കയ്യില്‍ നിന്ന് പോയതിന്റെ ക്ഷീണം മാറും മുന്‍പാണ് കുറ്റിക്കോല്‍ പഞ്ചായത്തിലെ വൈസ് പ്രസിഡണ്ട് സ്ഥാനവും ബിജെപിക്ക് നഷ്ടമായിരിക്കുന്നത്.
അവിശ്വാസ പ്രമേയം
സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫ് വിമത എംഎല്‍എമാര്‍ പിന്തുണച്ചു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ 16 അംഗങ്ങളാണ് ഉള്ളത്. അതില്‍ 7 അംഗങ്ങളുടെ പിന്തുണ എല്‍ഡിഎഫിനുണ്ട്. യുഡിഎഫിന് ആറും ബിജെപിക്ക് മൂന്നും അംഗങ്ങളുണ്ട്. സിപിഎം പാര്‍ട്ടി ഗ്രാമമായ കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണം അവിശ്വാസ പ്രമേയത്തിലൂടെ ആയിരുന്നു ബിജെപി-യുഡിഎഫ് സഖ്യം പിടിച്ചെടുത്തത്.
ഭരണം പങ്കിടാൻ ധാരണ
ബിജെപിയുടെ അവിശ്വാസ പ്രമേയത്തെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. കോണ്‍ഗ്രസിലെ പിജെ ലിസിയെ പ്രസിഡണ്ടായും ബിജെപിയിലെ പി ദാമോദരനെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തും. രണ്ട് വര്‍ഷം വീതം ഭരണം പങ്കിടാം എന്നായിരുന്ന ധാരണ. എന്നാല്‍ പി ദാമോദരന് എതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഭരണപക്ഷത്തെ രണ്ട് പേര്‍ അനുകൂലിക്കുകയായിരുന്നു.
9 വോട്ട് അനുകൂലം
അവിശ്വാസ പ്രമേയത്തിന് അനുകൂലമായി 9 വോട്ടും എതിര്‍ത്ത് മൂന്ന് വോട്ടും ലഭിച്ചു. ബിജെപിയുടെ മൂന്ന് അംഗങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വിമത കോണ്‍ഗ്രസ് അംഗവും സ്വതന്ത്ര അംഗവും അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ മൂന്ന് വിമത കോണ്‍ഗ്രസ് അംഗങ്ങളും ഒരു ആര്‍എസ്പി അംഗവും വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു.
സിപിഎം-കോൺഗ്രസ് സഖ്യം
എന്‍മകജെയിലും കാറഡുക്കയിലും ബിജെപിക്കാരായ പ്രസിഡണ്ടുമാരെ സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ച് നിന്ന് പുറത്താക്കിയിരുന്നു. കുറ്റിക്കോല്‍ കൂടി നഷ്ടമായത് ബിജെപിക്ക് വലിയ ക്ഷീണമായിരിക്കുകയാണ്. കാറഡുക്കയില്‍ 18 വര്‍ഷത്തെ ഭരണമാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്. 7 അംഗങ്ങളാണ് ഭരണസമിതിയില്‍ ബിജെപിക്ക് ഉണ്ടായിരുന്നത്.
കാറഡുക്ക പോയ വിധം
15 അംഗ ഭരണസമിതിയില്‍ സിപിഎമ്മിന് 5 അംഗങ്ങളുണ്ടായിരുന്നു. യുഡിഎഫ് കക്ഷികള്‍ സിപിഎം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഏഴിനെതിരെ എട്ട് വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. നിലവില്‍ സിപിഎമ്മിന്റെ പ്രസിഡണ്ടും കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡണ്ടുമാണ് കാറഡുക്കയില്‍.
ഇനി വെറും രണ്ട് പഞ്ചായത്തുകൾ
കാറഡുക്കയിലെ തന്ത്രം തന്നെ സിപിഎം-യുഡിഎഫ് സഖ്യം എന്‍മകജെയിലും പയറ്റി. ഇവിടെ പ്രമേയം കൊണ്ടുവന്നത് യുഡിഎഫ് ആയിരുന്നു. എല്‍ഡിഎഫിന് മൂന്ന് അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ബിജെപിക്കും യുഡിഎഫിനും 7 വീതം അംഗങ്ങള്‍. സിപിഎം യുഡിഎഫിനൊപ്പം നിന്നതോടെ നറുക്കെടുപ്പിലൂടെ ഭരണത്തിലേറിയ ബിജെപിക്ക് ഭരണം നഷ്ടമായി. ഇനി കാസര്‍കോഡ് രണ്ട് പഞ്ചായത്തുകള്‍ മാത്രമാണ് ബിജെപി ഭരണത്തില്‍ അവശേഷിക്കുന്നത്.