ഒരു സീറ്റ് പോയി, പക്ഷേ പാർട്ടിയുടെ അടിത്തറയിൽ വിള്ളലുണ്ടായിട്ടില്ലെന്ന് കെ സുരേന്ദ്രൻ
ദില്ലി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാനത്ത് ഉണ്ടായിരുന്ന ഏക സീറ്റും നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറയില്‍ ഒരു വിള്ളലും ഉണ്ടായിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിക്ക് ഒരു സീറ്റ് പോയി. അതേക്കുറിച്ച് പാര്‍ട്ടി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.
തങ്ങളുടെ വോട്ട് ബാങ്ക് എവിടെയാണ് എന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം. നെഹ്‌റുവിന് ശേഷം ഇഎംഎസ് എന്നാണ് സിപിഎം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ സിപിഎമ്മിന് എത്ര സീറ്റുകളാണ് ലോക്‌സഭയില്‍ ഉള്ളതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരു സീറ്റ് പോലും നേടാനായില്ല. 35 കൊല്ലം ഭരിച്ച സംസ്ഥാനത്ത് സിപിഎം വട്ടപ്പൂജ്യമായി. അതേക്കുറിച്ച് സീതാറാം യെച്ചൂരിക്ക് ഒരു വേവലാതിയും ഇല്ലേ എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.
കെ സുരേന്ദ്രന്‍ നാല് ദിവസത്തോളമായി ദില്ലിയില്‍ തുടരുകയാണ്. തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കൊടകര കുഴല്‍പ്പണ ആരോപണം അടക്കമുളള വിവാദങ്ങള്‍ സംസ്ഥാനത്ത് ബിജെപിയേയും കെ സുരേന്ദ്രനേയും വെട്ടിലാക്കിയിരിക്കുകയാണ്. കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ എത്തിയ കെ സുരേന്ദ്രന് ഇതുവരെയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനുളള സമയം അനുവദിച്ച് കിട്ടിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍മല സീതാരാമന്‍- ചിത്രങ്ങള്‍
അതേസമയം കേരളത്തിലെ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം കമ്മീഷനെ നിയോഗിച്ചു എന്നുളള റിപ്പോര്‍ട്ടുകള്‍ കെ സുരേന്ദ്രന്‍ തള്ളി. മാധ്യമങ്ങള്‍ നല്‍കുന്നത് വ്യാജ വാര്‍ത്ത ആണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. അറസ്റ്റിനെ പേടിച്ച് ദില്ലിയിലിരിക്കുന്ന ആളല്ല താന്‍ എന്നും കുറഞ്ഞ ദിവസങ്ങളുടെ ആയുസ്സ് മാത്രമേ അത്തരം കള്ളവാര്‍ത്തകള്‍ക്കുള്ളൂ എന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
ട്രെൻഡിയായി പവിത്ര ലക്ഷ്മി- ചിത്രങ്ങൾ