15 എ പ്ലസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ജനുവരി 11 ന്, ശോഭ ഉണ്ടാകുമോ? താരസ്ഥാനാര്‍ത്ഥികളെ അന്നറിയാം
തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നേരത്തേ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചത് എല്‍ഡിഎഫ് ആയിരുന്നു. ആദ്യഘട്ടത്തില്‍ പ്രചാരണത്തില്‍ വലിയ മേല്‍ക്കൈ ലഭിച്ചെങ്കിലും രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശനത്തോടെ അത് നഷ്ടപ്പെടുന്ന കാഴ്ചയും കേരളം കണ്ടു.
40 മണ്ഡലങ്ങള്‍ ബിജെപി റഡാറില്‍... ശോഭയുള്‍പ്പെടെയുള്ളവരുടെ പരാതി തീര്‍ക്കാന്‍ 'കേന്ദ്രം' ഇറങ്ങുന്നു
കേരളം പിടിക്കാന്‍ ബിജെപിയുടെ വന്‍ പ്ലാന്‍, 340 നേതാക്കളെ പഠിപ്പിക്കും, പ്രചാരണ രീതികള്‍ മാറും!!
അതേ പാതയില്‍, നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ആദ്യമേ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനാണ് ബിജെപിയുടെ തന്ത്രം. ഇതിന്റെ ഭാഗമായി എ പ്ലസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ജനുവരി 11 ന് തന്നെ പ്രഖ്യാപിക്കും എന്നാണ് വിവരം. ആരൊക്കെ ആ പട്ടികയില്‍ ഇടം നേടും എന്നാണ് ഇനി അറിയേണ്ടത്. പരിശോധിക്കാം...
എ പ്ലസ് മണ്ഡലങ്ങള്‍
വിജയസാധ്യത കണക്കാക്കി മണ്ഡലങ്ങളെ ബിജെപി ദേശീയ തലത്തില്‍ തന്നെ പട്ടികയാക്കി വച്ചിട്ടുണ്ട്. ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലങ്ങളാണ് എ പ്ലസ് വിഭാഗത്തില്‍ വരുന്നത്. കേരളത്തില്‍ അത്തരത്തില്‍ പതിനഞ്ച് മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് വലിയ വിജയസാധ്യതയുണ്ട് എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
ഏതൊക്കെ ജില്ലകള്‍
ബിജെപിയുടെ കണക്ക് പ്രകാരം, എ പ്ലസ് മണ്ഡലങ്ങള്‍ വരുന്നത് ജില്ലകള്‍ ആറെണ്ണം ഉണ്ട്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍, കാസര്‍കോട് എന്നിവയാണ് അവ. ഇതില്‍ തിരുവനന്തപുരം ജില്ലയാണ് ഏറ്റവും അധികം പ്രതീക്ഷയര്‍പ്പിക്കുന്നത്.
15 മണ്ഡലങ്ങള്‍
ഇത്തരത്തില്‍ എ പ്ലസ് കാറ്റഗറിയില്‍ വരുന്ന 15 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ജനുവരി 11 നിശ്ചയിക്കും എന്നാണ് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തൃശൂരില്‍ ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമായിരിക്കും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക.
ശോഭയ്ക്ക് ഇടം കിട്ടുമോ
നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന ശോഭ സുരേന്ദ്രന് ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം ലഭിക്കുമോ എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. ശോഭ സുരേന്ദ്രനെ ഇത്തവണ കാട്ടാക്കട മണ്ഡലത്തിലായിരിക്കും നിയോഗിക്കുക എന്നാണ് സൂചനകള്‍. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാട്ടാക്കടയില്‍ മികച്ച മുന്നേറ്റം സൃഷ്ടിക്കാന്‍ ശോഭയ്ക്ക് കഴിഞ്ഞിരുന്നു.
ആരൊക്കെ ഉണ്ടാകും
സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആദ്യ പട്ടികയില്‍ തന്നെ ഇടം നേടും. ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയും എ പ്ലസ് മണ്ഡലത്തില്‍ തന്നെ ആയിരിക്കും ജനവിധി തേടുക. പൊതുസമ്മതര്‍ എന്ന നിലയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍, മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ എന്നിവരുടെ പേരുകളും ഒരു പക്ഷേ ആദ്യ പട്ടികയില്‍ ഇടം നേടിയേക്കും.
താരങ്ങള്‍ ആരൊക്കെ
സിനിമ താരവും രാജ്യസഭ എംപിയുമായ സുരേഷ് ഗോപിയും ആദ്യ പട്ടികയില്‍ ഇടം നേടിയേക്കും. തിരുവനന്തപുരം സെന്‍ട്രലിലോ കൊല്ലത്തോ ആയിരിക്കും സുരേഷ് ഗോപി മത്സരിക്കുക എന്നാണ് വിവരം. സിനിമ, സീരിയല്‍ താരമായ കൃഷ്ണകുമാറും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിലായിരിക്കും കൃഷ്ണകുമാറിനെ പരിഗണിക്കുക. കഴിഞ്ഞ തവണ തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിച്ച ക്രിക്കറ്റ് താരം ശ്രീശാന്ത് ഇത്തവണ തൃപ്പൂണിത്തുറയില്‍ മത്സരിച്ചേക്കും.
വിജയ പ്രതീക്ഷയില്‍ തിരുവനന്തപുരം
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിക്കുക എന്ന ബിജെപി ലക്ഷ്യം ഇത്തവണ നിറവേറിയില്ല. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ 14 ല്‍ അഞ്ചിടത്താണ് ബിജെപിയ്ക്ക് വിജയ പ്രതീക്ഷയുള്ളത്. സിറ്റിങ് സീറ്റ് ആയ നേമത്തെ കൂടാതെ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ വട്ടിയൂര്‍ക്കാവും ഇത്തവണ പിടിച്ചെടുക്കാമെന്ന് ബിജെപി കരുതുന്നു. തിരുവനന്തപുരം സെന്‍ട്രല്‍, കഴക്കൂട്ടം, കാട്ടാക്കട മണ്ഡലങ്ങളിലും ബിജെപിയ്ക്ക് വിജയ പ്രതീക്ഷയുണ്ട്.
കുമ്മനം ഉണ്ടാകുമോ
2016 ല്‍ കുമ്മനം രാജശേഖരന്‍ ആയിരുന്നു വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും, വട്ടിയര്‍ക്കാവിലും തിരുവനന്തപുരം സെന്‍ട്രലിലും രണ്ടാം സ്ഥാനവും നേമത്ത് ഒന്നാം സ്ഥാനവും കുമ്മനത്തിനായിരുന്നു. ഇത്തവണ കുമ്മനത്തെ നേമം മണ്ഡലത്തില്‍ പരിഗണിക്കുന്നു എന്നാണ് വിവരം. അല്ലെങ്കില്‍ ചെങ്ങന്നൂരില്‍ ആയിരിക്കും അദ്ദേഹം ജനവിധി തേടുക.
കെപി ശശികലയും പ്രതീഷ് വിശ്വനാഥനും
ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയേയും ബിജെപി ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്നാണ് സൂചനകള്‍. പാലക്കാട് മണ്ഡലത്തിലായിരിക്കും കെപി ശശികലയെ പരിഗണിക്കുക. വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന പ്രതീഷ് വിശ്വനാഥനെ കൊടുങ്ങല്ലൂരില്‍ പരിഗണിക്കുന്നതായും വാര്‍ത്തകളുണ്ട്.
അബ്ദുള്ളക്കുട്ടി
ദേശീയ ഉപാധ്യക്ഷനായ എപി അബ്ദുള്ളക്കുട്ടിയെ ഇത്തവണ കാസര്‍കോട് മണ്ഡലത്തില്‍ മത്സരിപ്പിക്കുമെന്നാണ് വിവരം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ രണ്ടാമതെത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്ക് പ്രകാരം കാസര്‍കോട് മണ്ഡലത്തില്‍ ബിജെപി തന്നെയാണ് രണ്ടാമതുള്ളത്.
തദ്ദേശത്തിന്റെ കണക്കില്‍
തദ്ദേശ തിരഞ്ഞെടുപ്പിന്റെ കണക്ക് പ്രകാരം കേരളത്തില്‍ ഒരു മണ്ഡലത്തില്‍ മാത്രമാണ് ബിജെപിയ്ക്ക് ഭൂരിപക്ഷമുള്ളത്. അത് സിറ്റിങ് സീറ്റ് ആയ നേമം ആണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ കണക്ക് പരിശോധിച്ചാലും നേമത്ത് മാത്രമേ ഒന്നാം സ്ഥാനത്ത് എത്താന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടുള്ളു.
സഭാ തർക്കം; കേന്ദ്രസർക്കാർ ഇടപെട്ട് പരിഹരിച്ചാൽ ബിജെപിക്കൊപ്പമെന്ന് യാക്കോബായ സഭ
Recommended Video