കോന്നിയിൽ കെ സുരേന്ദ്രൻ വന്നേക്കും; സമ്മർദ്ദം ശക്തമാക്കുന്നു, അനുകൂല ഘടകങ്ങൾ എണ്ണിപ്പറഞ്ഞ് നേതൃത്വം
പത്തനംതിട്ട: കോന്നി മണ്ഡലത്തിൽ കെ സുരേന്ദ്രൻ തന്നെ എൻഡിഎ സ്ഥാനാർത്ഥിയാകുമെന്ന് സൂചന. യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കെ സുരേന്ദ്രൻ ഇവിടെ സ്ഥാനാർത്ഥിയായാൽ ജയസാധ്യത കൂടുതലാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്നും മത്സരിച്ച കെ സുരേന്ദ്രന് അനുകൂല പ്രതികരണമാണ് കോന്നിയിൽ ലഭിച്ചത്. ആർഎസ്എസ് നേതൃത്വവും സുരേന്ദ്രനായി രംഗത്തുണ്ട്.
"ആ രാത്രി മുഴുവൻ എനിക്കുറങ്ങാൻ കഴിഞ്ഞില്ല'': വെളിപ്പെടുത്തൽ മൂന്ന് വർഷത്തിന് ശേഷം...
കെ സുരേന്ദ്രൻ എൻഡി സ്ഥാനാർത്ഥിയായാൽ കോന്നിയിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് സാധ്യത. ലോക്സഭ തിരഞ്ഞെടുപ്പിൽ കോന്നിയിലെ നാല് പഞ്ചായത്തുകളിൽ ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച രീതിയിൽ വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കാനും ബിജെപിക്ക് സാധിച്ചിരുന്നു. വട്ടിയൂർക്കാവ് കഴിഞ്ഞാൽ ബിജെപി ഏറ്റവും അധികം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് കോന്നി.
ശോഭാ സുരേന്ദ്രനോ , കെ സുരേന്ദ്രനോഇവിടെ സ്ഥാനാർത്ഥിയാകണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കിയതോടെ ശോഭാ സുരേന്ദ്രന് സാധ്യതയേറുകയായിരുന്നു. എന്നാൽ മത്സരിക്കാൻ സുരേന്ദ്രന് മേൽ പാർട്ടി സമ്മർദ്ദം ശക്തമാക്കുകയാണ്. സ്ഥാനാൽത്ഥിയെച്ചൊല്ലിയുള്ള കോൺഗ്രസിലെ ഭിന്നത വോട്ടാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ശബരിമല സ്ത്രീ പ്രവേശനം കോന്നിയിൽ ഇത്തവണയും പ്രതിഫലിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ശബരിമല സമരങ്ങളിൽ ബിജെപിയുടെ തീപ്പൊരി നേതാവായിരുന്ന കെ സുരേന്ദ്രന് കോന്നി അനുകൂലമായി വിധിയെഴുതുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. എൻഡിഎ സർക്കാരിന്റെ ഭരണ നേട്ടങ്ങളും എണ്ണിപ്പറഞ്ഞായിരിക്കും പ്രചാരണം. അതേസമയം ബിഡിജെഎസിന്റെ നിലപാട് കോന്നിയിൽ ബിജെപി വോട്ടുകളെ സ്വാധീനിച്ചേക്കാം.