ബിജെപിക്ക് കുരുക്ക് മുറുകുന്നു!! കോഴ വിവാദത്തിൽ വിജിലൻസ് പണി തുടങ്ങി!! ആദ്യം വിനോദിന്
മെഡിക്കൽ കോഴ വിവാദത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പാർട്ടി മുൻ സഹകരണ സെൽ കൺവീനർ ആർഎസ് വിനോദിന് വിജിലൻസ് നോട്ടീസ് നൽകി.
തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദത്തിൽ വിജിലൻസ് പണി തുടങ്ങി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പാർട്ടി മുൻ സഹകരണ സെൽ കൺവീനർ ആർഎസ് വിനോദിന് വിജിലൻസ് നോട്ടീസ് നൽകി.
തിരുവനന്തപുരം മുൻ കോർപ്പറേഷൻ കൗൺസിലറും സിപിഎം നേതാവുമായ സുക്കാർണോയാണ് ബിജെപി നേതാക്കൾക്കെതിരെ വിജിലൻസിൽ പരാതി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.
മെഡിക്കൽ കോളേജിന് അനുമതി നൽകാൻ ബിജെപി നേതാക്കൾ 5.6 കോടി രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. കോഴത്തുക ഹവാല ഇടപാടിലൂടെ വിനോദ് പെരുമ്പാവൂരിൽ നിന്ന് ദില്ലിയിലേക്ക് അയച്ചായാണ് ആരോപണം. കോഴ ആരോപണത്തിന് പിന്നാലെ വിനോദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
കോഴ കൈപ്പറ്റിയെന്ന് വിനോദ് സമ്മതിച്ചതായി ബിജെപി നിയോഗിച്ച അന്വേഷണക്കമ്മീഷൻ റിപ്പോർട്ടിലുണ്ട്. പണം ദില്ലിയിലുള്ള സതീഷ് നായർക്ക് കൈമാറിയതായും കമ്മീഷനോട് വിനോദ് വ്യക്തമാക്കി. കൺസൾട്ടൻസി ബിസിനസിന്റെ ഭാഗമായിട്ടായിരുന്നു പണം വാങ്ങിയതെന്നും ഇതിൽ പാർട്ടിക്ക് പങ്കില്ലെന്നും വിനോദ് കമ്മീഷനോട് പറഞ്ഞിരുന്നു.