മെഡിക്കല്‍ കോഴ: ഇടനിലക്കാരന്റ വെളിപ്പെടുത്തല്‍, വിജിലന്‍സ് എല്ലാമറിഞ്ഞു
ഇടനിലക്കാരന്‍ സതീഷ് നായരെ വിജിലന്‍സ് ചോദ്യം ചെയ്തു
തിരുവനന്തപുരം: ബിജെപിയെ വെട്ടിലാക്കിയ മെഡിക്കല്‍ കോഴക്കേസില്‍ ഇടനിലക്കാരനെ വിജിലന്‍സ് ചോദ്യം ചെയ്തു. സതീഷ് നായരാണ് വിജിലന്‍സ് ആസ്ഥാനത്തെത്തി മൊഴി നല്‍കിയത്. മെഡിക്കല്‍ കോളേജിന് അംഗീകാരം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കണ്‍സള്‍ട്ടന്റായിട്ടാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് ഇയാള്‍ വിജിലിന്‍സിനോട് പറഞ്ഞു. മാത്രമല്ല രാഷ്ട്രീയക്കാരുമായി വഴിവിട്ട ബന്ധം തനിക്കില്ലെന്നും സതീഷ് നായര്‍ വെളിപ്പെടുത്തി.
മെഡിക്കല്‍ അംഗീകാരം നേടിക്കൊടുക്കുന്നതിന് ബിജെപിയുടെ നേതാക്കള്‍ക്കു നല്‍കാനായി ആര്‍ എസ് വിനോദ് മുഖേന ആശുപത്രി ഉടമയില്‍ നിന്നു പണംവാങ്ങിയത് സതീഷ് നായരാണെന്നായിരുന്നു റിപ്പോര്‍ട്ടിലുള്ളത്. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് മൊഴിയെടുക്കാന്‍ ഇയാളെ വിളിച്ചുവരുത്തിയത്.
എഴുതി തയ്യാറാക്കിയ കരാറിന്റെ ഭാഗമായി കണ്‍സള്‍ട്ടന്‍സി സര്‍വീസ് നടത്തുകയായിരുന്നുവെന്നും 50 ലക്ഷം രൂപ മാത്രമാണ് തനിക്കു ലഭിക്കേണ്ടിയിരുന്നതെന്നും സതീഷ് നായര്‍ വിജിലന്‍സിനോട് പറഞ്ഞു. അഞ്ചു കോടിയുടെ ഇടപാട് നടന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അയാള്‍ മൊഴി നല്‍കി. കണ്‍സള്‍ട്ടന്‍സി കരാര്‍ ലഭിക്കാന്‍ വര്‍ക്കലയിലെ എസ്ആര്‍ കോളേജ് ഉടമയായ ആര്‍ ഷാജിയെ താന്‍ അങ്ങോട്ട് സമീപിക്കുകായിരുന്നുവെന്നും സതീഷ് വിജിലന്‍സിനു മൊഴി നല്‍കി.