പൗരത്വ നിയമത്തില്‍ പ്രതിഷേധം; മലപ്പുറത്ത് ബിജെപിയില്‍ കൂട്ട രാജി, 150 ലേറെ പേര്‍ പാര്‍ട്ടി വിട്ടു
Recommended Video
മലപ്പുറം: കേന്ദ്ര സര്‍ക്കാറിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരായുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ഇന്നും ശക്തമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണെങ്കിലും ബിജെപി നേതാക്കളും പ്രവര്‍ത്തകരും പൗരത്വ നിയമത്തെ അനുകൂലിച്ചു കൊണ്ട് ശക്തമായ പ്രചാരണമാണ് നടത്തുന്നത്.
ഗൃഹസന്ദര്‍ശനം ഉള്‍പ്പടെ വിപുലമായ പരിപാടികള്‍ കേരളത്തിലടക്കം പൗരത്വ നിയമ ഭേദഗതിയില്‍ വിശദീകരണവുമായി ബിജെപി നടത്തി വരുന്നു. എന്നാല്‍ ഇതേ സമയം തന്നെയാണ് പൗരത്വ നിമയ ഭേദഗതിയില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ കൂട്ടരാജിയുണ്ടായിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

150 ലേറെ പ്രവര്‍ത്തകര്‍
മലപ്പുറം ജില്ലിയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തിലെ പുല്ലശേരി കളത്തിങ്കല്‍ മേഖലയില്‍ നിന്നാണ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ രാജിവെച്ചത്. മുപ്പതോളം കുടുംബങ്ങളില്‍ നിന്നുള്ള 150 ലേറെ പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്.

രാജിക്കത്ത്
ബിജെപി വിടുവാണെന്ന് വ്യക്തമാക്കി കുടുംബ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്‍റ് രവി തേലത്തിന് ഇവര്‍ രാജിക്കത്ത് കൈമാറി. മലപ്പുറത്തെ ഓഫീസില്‍ എത്തി ജില്ലാ പ്രസിഡന്‍റിനെ നേരില്‍ കണ്ടാണ് രാജിക്കത്ത് കൈമാറിയത്.

പൗരത്വ നിയമത്തില്‍ എതിര്‍പ്പ്
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രദേശത്ത് ബിജെപി സംഘടിപ്പിക്കാനിരുന്ന വിശദീകരണ യോഗത്തിൽ പങ്കെടുക്കില്ലെന്ന് കുടുംബ കമ്മിറ്റി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി വിടുന്നതായും ഇവര്‍ പ്രഖ്യാപിച്ചത്.

പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നു
പ്രദേശത്ത് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പുല്ലഞ്ചേരി കളത്തിങ്കല്‍ കോളനി കുടുംബ കമ്മിറ്റി പ്രസിഡന്‍റ് സുനീഷ് പുല്ലഞ്ചേരി, സെക്രട്ടറി കെ ബാലസുബ്രമണ്യന്‍, കെ വിഷ്ണുരാജ്, എം ജയേഷ്, രാജന്‍ കളത്തിങ്കല്‍ ദളിത് കോളനികളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കൊട്ടപ്പുറം പ്രദേശത്തെ നേതാവ് എന്നിവരുടെ നേതൃത്വത്തിലാണ് പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നതായി ജില്ലാ പ്രസിഡന്‍റിനെ നേരിട്ട് അറിയിച്ചത്.

കമ്മറ്റി പിരിച്ചു വിട്ടു
രാജിക്ക് പുറമെ പ്രവര്‍ത്തകര്‍ പ്രദേശത്തെ ബിജെപി യൂണിറ്റ് കമ്മറ്റി പിരിച്ചു വിടുകയും ചെയ്തു. 2009ൽ കളത്തിങ്ങല്‍ കോളനിയിൽ രൂപീകരിച്ച കുടുംബ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഇത്രയധികം കുടുംബങ്ങൾ പ്രദേശത്ത് ബിജെപിയിൽ അംഗത്വമെടുത്തത്.

കത്ത് ലഭിച്ചു
പ്രദേശത്തെ പ്രവര്‍ത്തകരുടെ രാജിക്കത്ത് ലഭിച്ചതായി ജില്ലാ പ്രസിഡന്‍റ് രവി തേലത്ത് അറിയച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയോടുള്ള പ്രതിഷേധം കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധ റാലിയിലും
ദളിത് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊണ്ടോട്ടിയില്‍ നടന്ന പ്രതിഷേധ റാലിയിലും ഇവര്‍ പങ്കെടുത്തിരുന്നു. ഇതോടെ ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ അരംഭിച്ചിരുന്നു. എന്നാല്‍ അനുനയ ശ്രമങ്ങള്‍ക്ക് ഇവര്‍ വഴങ്ങിയില്ല.

15 ന് പ്രത്യേക യോഗം
പഞ്ചായത്ത് കമ്മിറ്റി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെന്നും തങ്ങള്‍ പിന്‍മാറുകയാണ് ചെയ്തതെന്നും കെ ബാലസുബ്രമണ്യന്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചവര്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 15 ന് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.

പ്രയാസമായതിനാലായിരിക്കാം
ബിജെപിക്കെതിരായ പ്രതിഷേധവും പൗരത്വ നിയമത്തിനെതിരെയുള്ള മലപ്പുറത്തിന്റെ പ്രതിഷേധവും കണ്ടപ്പോള്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രയാസമായതിനാലായിരിക്കാം ഇവര്‍ രാജിവെച്ചതെന്നാണ് ബിജെപി ജില്ലാ പ്രസിഡന്‍റ് രവി തേലത്ത് വ്യക്തമാക്കുന്നത്.

മധ്യപ്രദേശിലും രാജി
പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചുകൊണ്ട് കേരളത്തിലെ ബിജെപിയില്‍ നിന്നുള്ള ആദ്യ രാജിയാണ് മലപ്പുറത്തേത്. പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച് ബിജെപി മധ്യപ്രദേശ് ന്യൂനപക്ഷ സെല്‍ സെക്രട്ടറി അക്രംഖാന്‍ ഉള്‍പ്പടേയുള്ളവര്‍ നേരത്ത് രാജിവെച്ചിരുന്നു.












Click it and Unblock the Notifications