സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ബിജെപിയിലേക്കെന്ന് സംസ്ഥാന നേതൃത്വം; 30 ലക്ഷം ലക്ഷ്യം
തിരുവനന്തപുരം: ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ താമര വിരിയുന്നത് സ്വപ്നം കണ്ട ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. വിജയം ഉറപ്പിച്ചിരുന്ന തിരുവനന്തപുരം മണ്ഡലത്തിൽ പോലും ബിജെപിയുടെ മോഹങ്ങൾ സഫലമായില്ല. സീറ്റ് നേടാനായില്ലെങ്കിലും വോട്ട് വിഹിതം വർദ്ധിപ്പിക്കാനായത് നേട്ടമായി തന്നെയാണ് ബിജെപി നേതാക്കൾ വിലയിരുത്തുന്നത്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
മേധാവിത്വം ഇടതിന്, വോട്ട് ബിജെപിക്ക്: സര്വ്വീസ് വോട്ടുകളിലെ ബിജെപി മുന്നേറ്റം പരിശോധിക്കും
നിലവിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള രാഷട്രീയ പാർട്ടിയാണ് ബിജെപി. കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് എത്തുക്കുക എന്ന ലക്ഷ്യവുമായാണ് ബിജെപി ദേശീയ തലത്തിൽ അംഗത്വ ക്യാംപെയിന് തുടക്കം കുറിക്കുന്നത്. സംസ്ഥാന തല ക്യാംപെയിന്റെ ഉദ്ഘാടനം ധനമന്ത്രി നിർമല സീതാരാമനാണ് നിർവഹിക്കുന്നത്. കേരളത്തിലെ സാമൂഹ്യ, സാസ്കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ബിജെപിയിൽ എത്തുമെന്നാണ് സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്.
കേരളം പിടിക്കാൻ ബിജെപി
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയോട് മുഖം തിരിച്ച കേരളവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങൾ പിടിക്കുകയാണ് ഇനി ലക്ഷ്യമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പും തിരഞ്ഞെടുപ്പിന് ശേഷവുമായി നിരവധി പ്രമുഖർ പാർട്ടിയോട് അടുത്തത് നേട്ടമായാണ് നേതൃത്വം വിലയിരുത്തുന്നത്. നിലവിൽ 15 ലക്ഷം അംഗങ്ങളാണ് കേരളത്തിൽ ബിജെപിക്കുള്ളത്. ഇത് 30 ലക്ഷമായി ഉയർത്താനാണ് സംസ്ഥാന നേതൃത്വം ലക്ഷ്യം ഇടുന്നത്.
കൂടുതൽ പേർ
കേരളത്തിൽ ചുവടുറപ്പിക്കാൻ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. വിവിധ മേഖലകളിൽ പ്രമുഖരായ കൂടുതൽ പേരെ പാർട്ടിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. കൂടുതൽ പേർ ഉടൻ തന്നെ പാർട്ടിയിൽ എത്തുമെന്നാണ് സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തിലുള്ള അംഗത്വ ക്യാംപെയിന് സ്വന്ത മണ്ഡലമായ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. പാർട്ടി അം ഗങ്ങളുടെ എണ്ണത്തിൽ 20 ശതമാനം വർദ്ധനവ് ഉണ്ടാകണമെന്നാണ് അമിത് ഷാ നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ ഏകദേശം 11 കോടിയോളം അംഗങ്ങളാണ് ബിജെപിയിലുള്ളത്.
അംഗത്വം ഇങ്ങനെ
ഓൺലൈൻവഴിയും, മൊബൈൽ മിസ്ഡ് കോളിലൂടെയും നേരിട്ട് അപേക്ഷാ ഫോറം നൽകിയുമാണ് അംഗത്വം ലഭിക്കുക. തിങ്കളാഴ്ച പാർട്ടി അംഗത്വ ദിനമായി ആചരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള അടക്കമുള്ള പ്രമുഖ നേതാക്കൾ ബൂത്ത് തലത്തിൽ നടക്കുന്ന ക്യാംപെയിനുകളിൽ പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച വിവിധ മോർച്ചകളുടെ അംഗത്വ ക്യാംപെയിൻ നടക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെപി ശ്രീശൻ അറിയിച്ചു.
എല്ലാവരിലേക്കും
മത ന്യൂനപക്ഷങ്ങൾ, പട്ടിക വിഭാഗങ്ങൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും ക്യാംപെയിൻ വ്യാപിപ്പിക്കാനാണ് ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനിടെ സംസ്ഥാന ഘടകങ്ങൾ പാർട്ടി അംഗത്വം പെരുപ്പിച്ച് കാണിക്കുന്നതായി ദേശീയ നേതൃത്വത്തിന് വ്യക്തമായിരുന്നു. ഇത് ഒഴിവാക്കാനായി അംഗത്വം എടുക്കുന്നവരുടെ ഓൺ സ്പോട്ട് വെരിഫിക്കേഷൻ നടത്താനാണ് തീരുമാനം. വോട്ടർ ഐഡിയോ ആധാർ കാർഡോ പോലെ സർക്കാർ അംഗീകരിക്കുന്ന ഐഡി പ്രൂഫും അഡ്രസ് പ്രൂഫും ഹാജരാക്കിയാൽ മാത്രമെ അംഗത്വം ലഭിക്കുകയുള്ളു. മാത്രമല്ല അംഗത്വം എടുക്കുന്നവരുടെ വീടുകളിൽ പോയി ഉറപ്പ് വരുത്തുകയും ചെയ്യണമെന്നാണ് നിർദ്ദേശം.
മിസ്ഡ് കോൾ മെംബർഷിപ്പ്
മിസ്ഡ് കോളിലൂടെ അംഗത്വം എടുക്കുന്നവരുടെ വിവരങ്ങൾ ഉടനടി വെബ്സൈറ്റിൽ ചേർക്കും. മിസ്ഡ് കോളിലൂടെ അംഗത്വം നേടിയവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശം അതേ നമ്പരിലേക്ക് അയക്കും. വ്യക്തിയുടെ പ്രദേശം ഏതാണെന്ന് മനസിലാക്കി അയാളെ നേരിട്ട് കാണാൻ സംസ്ഥാന നേതൃത്വങ്ങൾക്ക് നിർദ്ദേശം നൽകും. ബിജെപി വർക്കിംഗ് പ്രസിന്റ് ജെപി നദ്ദയ്ക്കായിരിക്കും ദേശീയ തലത്തിൽ അംഗത്വ ക്യാംപെയിന്റെ ചുമതല. അമിത് ഷാ അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമാണ് ഏറ്റവും അംഗങ്ങളുള്ള പാർട്ടിയായി ബിജെപി മാറിയത്.