ബിജെപി എംഎൽഎ ഒ രാജഗോപാലിന് നിയമസഭയിൽ വീണ്ടും അമളി, ഇതതല്ലെന്ന് തിരുത്തി സ്പീക്കർ!
തിരുവനന്തപുരം: കേരള നിയമസഭയിലെ ഏക ബിജെപി എംഎല്‍എയായ ഒ രാജഗോപാല്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് അമളികളുടെ പേരിലാണ്. സുപ്രധാനമായ പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ നിയമസഭ വിളിച്ച് ചേര്‍ത്ത പ്രത്യേക സമ്മേളനത്തിലും ഒ രാജഗോപാല്‍ പതിവ് തെറ്റിച്ചിട്ടില്ല.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രമേയം അവതരിപ്പിക്കുന്നതിനാല്‍ എല്ലാവരുടേയും ശ്രദ്ധ ഇന്ന് കേരള നിയമസഭയിലേക്കായിരുന്നു. സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ പ്രമേയം അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിയെ സ്പീക്കര്‍ ക്ഷണിച്ചു. ഉടനെ എതിര്‍പ്പുമായി രാജഗോപാല്‍ എഴുന്നേറ്റ് സംസാരം തുടങ്ങി. എന്നാല്‍ അമളി പറ്റിയെന്ന് രാജഗോപാലിന് മനസ്സിലായത് സ്പീക്കര്‍ ഇടപെട്ടപ്പോഴാണ്.
നിയമസഭയിൽ പ്രമേയം
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനപ്രകാരമാണ് നിയമസഭയില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കാന്‍ തീരുമാനിച്ചത്. ബിജെപി പ്രതിനിധികള്‍ സര്‍വ്വകക്ഷി യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു നിയമസഭ പൗരത്വ നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കുന്നത്. ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ പ്രമേയത്തെ എതിര്‍ക്കുമെന്നുറപ്പായിരുന്നു..
സുപ്രധാന പ്രമേയങ്ങൾ
പൗരത്വ നിയമത്തിന് എതിരായ പ്രമേയം കൂടാതെ പട്ടികജാതി-പട്ടികവര്‍ഗ സമുദായംഗങ്ങള്‍ക്കുളള സംവരണം പത്ത് വര്‍ഷത്തേക്ക് നീട്ടി നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രമേയവും സഭയില്‍ അവതരിപ്പിക്കാനുണ്ടായിരുന്നു. രാവിലെ സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ പ്രമേയം അവതരിപ്പിക്കുന്നതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു.
പ്രതിഷേധിച്ച് ബിജെപി എംഎൽഎ
ഈ സമയത്താണ് ബിജെപി എംഎല്‍എ എതിര്‍പ്പുമായി എഴുന്നേറ്റ് നിന്നത്. പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും അത് അവതരിപ്പിക്കരുത് എന്നുമാണ് ഒ രാജഗോപാല്‍ ആവശ്യപ്പെട്ടത്. പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമം, ആ നിയമത്തിന് എതിരെയുളള കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നും അതുകൊണ്ട് ചര്‍ച്ച വേണ്ട എന്നും രാജഗോപാല്‍ പറഞ്ഞു.
ഇത് അങ്ങ് ഉദ്ദേശിച്ചതല്ല
ഇതോടെ സ്പീക്കര്‍ ഇടപെട്ട് രാജഗോപാലിനോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഇത് വേറൊരു വിഷയമാണെന്നും രാജഗോപാല്‍ കാര്യം മനസ്സിലാക്കിയിട്ടില്ലെന്നും ഇത് അങ്ങ് ഉദ്ദേശിച്ചതല്ലെന്നും സ്പീക്കര്‍ പറഞ്ഞു. സ്റ്റാറ്റിയൂട്ടറി പ്രമേയം അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി എഴുന്നേറ്റതിനെ പൗരത്വ നിയമത്തിന് എതിരായ പ്രമേയമെന്ന് തെറ്റിദ്ധരിച്ചാണ് ഒ രാജഗോപാല്‍ എതിര്‍പ്പുമായി രംഗത്ത് വന്നത്.
ബിജെപി അംഗവും അംഗീകരിക്കും
ബിജെപി അംഗത്തിന് തെറ്റിദ്ധാരണ സംഭവിച്ചതാണെന്ന് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചതിന് ശേഷം പറഞ്ഞു. ഈ പ്രമേയം ബിജെപി അംഗവും അംഗീകരിക്കും എന്നാണ് താന്‍ കരുതുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജീര്‍ണിച്ച ജാതി വ്യവസ്ഥ പല തട്ടിലും നിലനില്‍ക്കുന്നു ആവാസ വ്യവസ്ഥയില്‍ പോലും ജാതിയുടെ അംശങ്ങള്‍ നിലനില്‍ക്കുന്നുവെന്നും പിണറായി വിജയന്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
ഐക്യകണ്‌ഠേനെ പാസ്സാക്കി
സംവരണ വിഷയത്തിലെ പ്രമേയത്തോട് ഒ രാജഗോപാലിനും എതിര്‍പ്പുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രമേയം ഐക്യകണ്‌ഠേനെ സഭയില്‍ പാസ്സാക്കപ്പെടുകയും ചെയ്തു. ഇതിന് മുന്‍പും നിരവധി തവണ നിയമസഭയില്‍ ഒ രാജഗോപാലിന് അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒ രാജഗോപാല്‍ നിയമസഭയില്‍ ചോദിച്ച ചില ചോദ്യങ്ങളും അവയ്ക്ക് ലഭിച്ച ഉത്തരങ്ങളും ട്രോളന്മാര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിട്ടുണ്ട്.
രാജഗോപാലിന്റെ അബദ്ധ ചോദ്യങ്ങൾ
സ്വന്തം മണ്ഡലമായ നേമത്ത് ഈ സര്‍ക്കാര്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പുതിയ എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കി എന്നതായിരുന്നു രാജഗോപാലിന്റെ അബദ്ധ ചോദ്യങ്ങളിലൊന്ന്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നേമം മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പ്രപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ പുതിയ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല എന്നുമായിരുന്നു മന്ത്രി എസി മൊയ്തീന്‍ അന്ന് മറുപടി നല്‍കിയത്.
ഇതുവരെ വാദിച്ചിട്ടില്ല
ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിക്കാന്‍ ഹരീഷ് സാല്‍വേയ്ക്ക് ഫീസുള്‍പ്പെടെ എത്ര തുക സര്‍ക്കാര്‍ ചിലവാക്കിയെന്ന് ചോദിച്ചും രാജഗോപാല്‍ പണി വാങ്ങി. ലാവ്‌ലിന്‍ കേസ് ഇതുവരെ സുപ്രീം കോടതിയില്‍ വാദിച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നേമത്ത് സാംസ്‌ക്കാരിക വകുപ്പിന് കീഴില്‍ എത്ര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവയ്ക്ക് വേണ്ടി സര്‍ക്കാര്‍ എന്ത് ചെയ്തു എന്നുമായിരുന്നു മറ്റൊരു ചോദ്യം. നേമത്ത് സാംസ്‌ക്കാരിക വകുപ്പിന് കീഴില്‍ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കുന്നില്ലെന്ന് മന്ത്രി എകെ ബാലന്‍ മറുപടി നല്‍കി.