ബിജെപിയെ പ്രതിരോധത്തിലാക്കി ഒ രാജഗോപാൽ! ഗവര്‍ണറെ നിയമിക്കുന്നത് മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടലിനല്ല!
തിരുവനന്തപുരം: പൗരത്വ നിയമ വിഷയത്തിലും തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ഡ് വിഭജനത്തിലുമടക്കം സംസ്ഥാന സര്‍ക്കാരിനോട് ഇടഞ്ഞ് നില്‍ക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തദ്ദേശ സ്വയംഭരണ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുളള ഓര്‍ഡിനന്‍സില്‍ ഒപ്പ് വെയ്ക്കാന്‍ ഗവര്‍ണര്‍ തയ്യാറായിട്ടില്ല.
മാത്രമല്ല പൗരത്വ നിയമത്തിന് എതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെതിരെയും ഗവര്‍ണര്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗവര്‍ണറെ സിപിഎമ്മും കോണ്‍ഗ്രസും എതിര്‍ക്കുമ്പോള്‍ പിന്തുണയുമായി ബിജെപി ഒപ്പമുണ്ട്. അതിനിടെ ബിജെപി വെട്ടിലാക്കി ഗവര്‍ണര്‍ക്കെതിരെ മുതിര്‍ന്ന നേതാവും ഏക എംഎല്‍എയുമായ ഒ രാജഗോപാല്‍ രംഗത്ത് വന്നിരിക്കുകയാണ്.
സർക്കാരുമായി ഏറ്റുമുട്ടൽ
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് തീരുമാനിക്കുകയും നിയമ സഭ പ്രമേയം പാസ്സാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്. ഇതോടെ പരസ്യ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങി. ചരിത്ര കോണ്‍ഗ്രസിലടക്കം ഗവര്‍ണര്‍ക്ക് പ്രതിഷേധം നേരിടേണ്ടി വന്നു. താന്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട വ്യക്തിയാണെന്നാണ് ഗവര്‍ണറുടെ വാദം.
ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു
സംസ്ഥാന സര്‍ക്കാരിന്റെ റബ്ബര്‍ സ്റ്റാമ്പായിരിക്കില്ലെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കം ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തി. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു എന്നാണ് ആക്ഷേപം. അതേസമയം ഗവര്‍ണറെ പിന്തുണച്ച് വി മുരളീധരന് അടക്കമുളള ബിജെപി നേതാക്കള്‍ രംഗത്ത് എത്തി.
സംയമനം പാലിക്കണം
എന്നാല്‍ സര്‍ക്കാരുമായുളള ഏറ്റുമുട്ടലില്‍ ഗവര്‍ണറെ വിമര്‍ശിച്ചിരിക്കുകയാണ് ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍. ഗവര്‍ണറെ നിയമിക്കുന്നത് മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടുന്നതിന് അല്ലെന്ന് ഒ രാജഗോപാല്‍ വ്യക്തമാക്കി. വിഷയത്തില്‍ ഗവര്‍ണറുടേയും മുഖ്യമന്ത്രിയുടേയും ഭാഗത്ത് നിന്ന് തെറ്റുണ്ടായിട്ടുണ്ട്. ഗവര്‍ണറും സംയമനം പാലിക്കണം.
ഇരുവരും മര്യാദ ലംഘിക്കുന്നു
പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും ഒ രാജഗോപാല്‍ പറഞ്ഞു. തര്‍ക്കങ്ങള്‍ സ്വകാര്യമായി പരിഹരിക്കണം. ഭരണത്തിന്റെ തലപ്പത്ത് ഇരിക്കുന്ന രണ്ട് പേര് ഇത്തരത്തില്‍ പെരുമാറുന്നത് ശരിയല്ല. ഇരുവരും മര്യാദ ലംഘിക്കുകയാണ്. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും പരാജയപ്പെട്ടുവെന്നും ഒ രാജഗോപാല്‍ കുറ്റപ്പെടുത്തി.
സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടവർ
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് ഗവര്‍ണറെ അറിയിക്കേണ്ടത് മര്യാദയാണ്. അത് ചട്ടലംഘനമാണോ അല്ലയോ എന്നത് വിദഗ്ധര്‍ തീരുമാനിക്കേണ്ടതാണ് എന്നും ബിജെപി എംഎല്‍എ പ്രതികരിച്ചു. മുഖ്യമന്ത്രിയും ഗവര്‍ണറും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടവരാണ്. ഇരുവര്‍ക്കുമിടയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് എന്ന അഭിപ്രായം ജനത്തിനിടയില്‍ പരക്കുന്ന ആശാസ്യമല്ല.
കുറ്റം പറയുന്ന ഏര്‍പ്പാട് നിര്‍ഭാഗ്യകരം
ഇരുവരും തമ്മിലടിക്കുകയാണ് എന്ന ധാരണയാണ് ജനങ്ങള്‍ക്കുളളത്. മുഖ്യമന്ത്രിയും ഗവര്‍ണറും പ്രവര്‍ത്തിക്കേണ്ടത് സ്വന്തം പരിമിതികള്‍ മനസ്സിലാക്കിക്കൊണ്ടായിരിക്കണം. പരസ്പരം കുറ്റം പറയുന്ന ഏര്‍പ്പാട് നിര്‍ഭാഗ്യകരമാണെന്നും അതിനെ അനുകൂലിക്കുന്നില്ലെന്നും ഒ രാജഗോപാല്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാര്‍ഗങ്ങളുണ്ട്. ഒരു ചായ കുടിച്ച് സംസാരിച്ചാല്‍ തീര്‍ക്കാവുന്നതാണ് ഈ പ്രശ്നങ്ങളൊക്കെ എന്നും രാജഗോപാല്‍ പറഞ്ഞു.
ഗവര്‍ണറുടേതാണ് സര്‍ക്കാര്‍
ഭരണഘടന പ്രകാരം സര്‍ക്കാരിന്റെ തലപ്പത്ത് ഗവര്‍ണറാണ്. ഗവര്‍ണറുടേതാണ് സര്‍ക്കാര്‍. എന്നാല്‍ രാഷ്ട്രീയപരമായി നോക്കുമ്പോള്‍ ജനങ്ങള്‍ തിരഞ്ഞെടുത്തവര്‍ക്കാണ് കൂടുതല്‍ അധികാരമെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി. വ്യക്തിപരമായി തനിക്ക് മുഖ്യമന്ത്രിയോടും ഗവര്‍ണറോടും നല്ല ബന്ധമാണ്. അതിനാല്‍ തര്‍ക്കത്തില്‍ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കാമെന്നും ഒ രാജഗോപാല്‍ വ്യക്തമാക്കി.