മലക്കം മറിഞ്ഞ് ഒ രാജഗോപാൽ, 'കേന്ദ്ര ബില്ലിനെ എതിര്‍ക്കുന്നില്ല; കേന്ദ്ര സര്‍ക്കാരിനേയും എതിര്‍ത്തിട്ടില്ല'
തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിയമസഭ പാസ്സാക്കിയ പ്രമേയത്തെ അനുകൂലിച്ച് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ് പാര്‍ട്ടിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാല്‍. വിവാദമായതോടെ വിശദീകരണവുമായി ഒ രാജഗോപാല്‍ രംഗത്ത് വന്നിരിക്കുകയാണ്. കാര്‍ഷിക നിയമത്തിന് എതിരെയുളള പ്രമേയത്തെ നിയമസഭയില്‍ താന്‍ ശക്തമായി എതിര്‍ത്തുവെന്നാണ് പ്രസ്താവനയില്‍ ഒ രാജഗോപാല്‍ ന്യായീകരിക്കുന്നത്.
ഒ രാജഗോപാലിന്റെ പ്രസ്താവന: '' കാര്‍ഷിക ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ച പ്രമേയത്തെ ഞാന്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. എന്റെ നിലപാട് എന്താണ് എന്ന് കക്ഷി നേതാക്കളുടെ പ്രസംഗത്തില്‍ ഞാന്‍ ശക്തമായി പറഞ്ഞു. കേന്ദ്ര ബില്ലിനെ ഞാന്‍ എതിര്‍ക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിനേയും എതിര്‍ത്തിട്ടില്ല. ഈ ബില്ല് കര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാണ്. പ്രധാനമന്ത്രി കര്‍ഷകരുമായി എന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ വിമര്‍ശിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ ബില്ല് പൂര്‍ണ്ണമായി പിന്‍വലിച്ചാലേ ചര്‍ച്ച നടത്തൂ എന്നുളള കര്‍ഷക സംഘടനകളുടെ കടുംപിടുത്തമാണ് സമരം നീണ്ട് പോകാന്‍ കാരണമെന്നും ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഞാന്‍ കേന്ദ്ര സര്‍ക്കാരിന് എതിരെയാണെന്നും മറിച്ചുളള പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമാണ്. ഈ നിയമം മുന്‍പ് കോണ്‍ഗ്രസ് അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നതും സിപിഎം അവരുടെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുളളതുമാണെന്നും ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരേയും പ്രതികൂലിക്കുന്നവരേയും വേര്‍തിരിച്ച് സ്പീക്കര്‍ ചോദിച്ചില്ല. വേര്‍തിരിച്ച് ചോദിക്കാതെ ഒറ്റ ചോദ്യമായി ചുരുക്കുകയായിരുന്നു. ഇത് കീഴ്വക്കങ്ങളുടെ ലംഘനമാണെന്നും ഒ രാജഗോപാല്‍ പ്രസ്താവനയിലൂടെ അറിയിച്ചു'.