'ചിരി വരുന്നു സഖാവെ ചിരി ചിരി, കേരളം ദുബായ് പോലാകേണ്ടതായിരുന്നു', സിപിഎമ്മിനെതിരെ അബ്ദുളളക്കുട്ടി
തിരുവനന്തപുരം: സിപിഎമ്മിനെതിരെ ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എപി അബ്ദുളളക്കുട്ടി രംഗത്ത്. കേന്ദ്ര അന്വേഷണ ഏജൻസികളെ വിമർശിക്കവേ സംസ്ഥാനത്ത് വികസനം ഇല്ലാതാക്കാനുളള നീക്കത്തെ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന്റെ ചുവട് പിടിച്ചാണ് അബ്ദുളളക്കുട്ടി വിമർശനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ദുബായ് പോലെ വികസിക്കേണ്ടിയിരുന്ന സംസ്ഥാനമാണ് കേരളം എന്നും അതില്ലാതാക്കിയ രാഷ്ട്രീയ പ്രസ്ഥാനം സിപിഎം ആണ് എന്നുമാണ് അബ്ദുളളക്കുട്ടിയുടെ വിമർശനം. അബ്ദുളളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' സഖാവ് പിണറായി നിങ്ങള് ഇന്നത്തെ പ്രസ്സ് മീറ്റിൽ പറഞ്ഞത് " കേരളത്തിന്റെ വികസനമില്ലാതെയാക്കാനുള്ള ശ്രമം ഒരു കാരണവശാലും അംഗീകരിക്കില്ല" കേൾക്കാൻ നല്ല സുഖമുള്ള പ്രസ്താവന. പക്ഷെ തിരിച്ച് ഒരു ചോദ്യം കേരളം ഒരു സിങ്കപൂർ, അല്ലെങ്കിൽ ദുബായ് പോലെ വികസിക്കേണ്ട പ്രദേശമായിരുന്നു... അതില്ലാതാക്കിയത് ആരാണ്?
കൃത്യമായി വിശകലനം ചെയ്താൽ ഒരു പ്രസ്ഥാനം മാത്രമാണ് അതിന് ഉത്തരവാദി!? നോക്കുകൂലി, ഗെരാവോ, ഹർത്താൽ, ബന്ദ്, മിന്നൽ പണിമുടക്ക്, പഠിപ്പുമുടക്ക്, കമ്പ്യൂട്ടർ... ട്രാക്റ്റർ കത്തിക്കൽ, കരിയോയൽ പ്രയോഗം, നായിക്കുർണ്ണ സേവ, ഊര് വെലക്ക്, ജഡ്ജിയുടെ നാടുകടത്തൽ, പ്രിൻസിപ്പാളിന്റെ കാസേര കത്തിക്കൽ, കള്ളവോട്ട്, കൊല, നാടൻബോംബ് നിർമ്മാണം, വെട്ടികൊല, പോരാത്തതിനു ബംഗാൾ മോഡൽ ജീവനോടെ ഉപ്പിട്ട് കുഴിച്ച് മൂടൽ, കൊട്ടേഷൻസംഘം പാർട്ടി ഗുണ്ടാ സംഘം.... അങ്ങിനെ എത്ര എത്ര ക്രൂരതകൾ...
സഖാവ് പിണറായി ഇതൊക്കെയാണ് ഈ നാടിന്റെ വികസനം മുരടിപ്പിച്ചത്... എന്നിട്ട് അങ്ങ് പറയുകയാണ് വികസനം തടയാൻ അനുവദിക്കയില്ലാ എന്ന്.... ചിരി വരുന്നു സഖാവെ ചിരി ചിരി... K ഫോൺ കാണിച്ച് നിങ്ങള് വിരട്ടണ്ട. അത് മറ്റൊരു ലാവിലിൻ കേസായി തീരും തീർച്ച ... ശിവശങ്കർ ശരിക്കും നിങ്ങളുടെ ശത്രുവായിരുന്നു.