നിമിഷയെ പുച്ഛിച്ച് സന്ദീപ് വാര്യർ, പുകഴ്ത്തി അബ്ദുള്ളക്കുട്ടി, 'ഫഹദ് ദൈവം അനുഗ്രഹിച്ച് തന്ന പൊന്നുമോൻ'
കോഴിക്കോട്: ആമസോണ്‍ പ്രൈമില്‍ റിലീസായ ഫഹദ് ഫാസില്‍ ചിത്രം മാലിക് സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തും വന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ആണ് ഉയര്‍ത്തി വിട്ടിരിക്കുന്നത്. സിനിമയുടെ മേക്കിംഗിനെ കുറിച്ച് ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ സിനിമ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയ വിഷയങ്ങളില്‍ എതിരഭിപ്രായങ്ങളുണ്ട്.
അതിനിടെ മാലിക് സിനിമയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടി. സിനിമയില്‍ അലീക്കയായി എത്തിയ ഫഫദ് ഫാസിലിന്റെ അഭിനയത്തെ ആണ് അബ്ദുള്ളക്കുട്ടി പുകഴ്ത്തുന്നത്. നിമിഷ സജയന്‍ മുതലുളളവരെല്ലാം ഒന്നിനൊന്ന് മെച്ചമെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. നേരത്തെ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ അടക്കമുളളവര്‍ മാലിക് സിനിമയെ തള്ളിയപ്പോഴാണ് അബ്ദുള്ളക്കുട്ടിയുടെ ഈ പുകഴ്ത്തല്‍.
ടോക്കിയോ ഒളിംപിക്‌സിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് ഇസ്ലാമോഫോബിയയെ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണ് എന്നതാണ് ഉയരുന്ന പ്രധാന വിമര്‍ശനങ്ങളില്‍ ഒന്ന്. മറ്റൊന്ന് ഭീമാപള്ളി വെടിവെപ്പ് പശ്ചാത്തലമാക്കി എടുത്തിരിക്കുന്ന ചിത്രത്തില്‍ അന്നത്തെ ഇടത് സര്‍ക്കാരിനെ സംവിധായകന്‍ വെള്ള പൂശുന്നു എന്നതാണ്. കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ഈ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.
വളരെ ദയനീയമായ വർക്ക് എന്നാണ് സന്ദീപ് വാര്യർ മാലികിനെ വിമർശിച്ചത്. മാത്രമല്ല നായികാ വേഷത്തിൽ എത്തിയ നിമിഷ സജയനേയും സന്ദീപ് വാര്യർ പരിഹസിച്ചിരുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതിൽ നിമിഷ വിജയിച്ചിരിക്കുന്നു എന്നായിരുന്നു പരിഹാസം. നേരത്തെ സിഎഎ സമരത്തിൽ പങ്കെടുത്തതിന് ശേഷവും ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ നായിക ആയതിന് ശേഷവും ബിജെപി അനുകൂലികൾക്കിടയിൽ നിമിഷ സജയന് നേർക്ക് എതിർപ്പ് നിലനിൽക്കുന്നുണ്ട്.
എന്നാൽ ഫഹദിനൊപ്പം നിമിഷയേയും അബ്ദുള്ളക്കുട്ടി അഭിനന്ദിക്കുന്നു. കുറിപ്പ് ഇങ്ങനെ: '' മാലിക്ക് കണ്ടു. സമീപകാലത്ത് കണ്ട ഉഗ്രൻ ചലചിത്രാവിഷ്കാരം. സിനിമ സംവിധാകയന്റെ കലയാണെന്ന് പറയാറുണ്ട്. ഇവിടെയും മഹേഷ് നാരായണന്റെ പ്രതിഭക്ക് പത്തരമാറ്റിന്റെ തിളക്കം ഉണ്ട്. പക്ഷെ ഫഹദ് ഫാസിലിന്റെ സിനിമ കണ്ട് കഴിഞ്ഞാൽ നമ്മള് തിരുത്തി പറയണ്ടി വരും. ഫഹദ് ഉണ്ടെങ്കിൽ ആ സിനിമ സംവിധായന്റേയും, ഫഹദിന്റേയും സംയുക്ത കലയാണ്. ഫഹദ് തന്റെ സിനിമകളിൽ അഭിനയിക്കുകയല്ല. ജീവിക്കുകയാണ്.
മലയാള സിനിമയ്ക്ക് മഹാ നടൻ മോഹൽലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ്. ചന്ദനം ചാരിയാൽ ചന്ദനം മണക്കും എന്ന് പറഞ്ഞത് പോലെ ഈ ചിത്രത്തിൽ അഭിനയിച്ചവരല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്. നിമിഷ മുതൽ എന്റെ നാട്ടുകാരൻ അമൽ വരെ... മലയാള സിനിമക്ക് മാലിക്ക് ഒരു മുതൽ കൂട്ട് തന്നെയാണ്. മഹാമാരിയുടെ കാലത്ത് വീട്ടിലിരുന്ന് കാണാൻ ആമസോൺ പ്രൈമിലൊരുക്കിയ നല്ല സിനിമയ്ക്ക് പിന്നിൽ യത്നിച്ച കലാകാരന്മാരെയെല്ലാം അഭിനന്ദിക്കുന്നു''
മാലിക് സിനിമയെ കുറിച്ച് സന്ദീപ് വാര്യർ പറഞ്ഞത് ഇങ്ങനെ: '' മാലിക്ക് കണ്ടു. സിനിമയുടെ പൊളിറ്റിക്കൽ കറക്ട്നസ് സംബന്ധിച്ച് പിന്നീട് പറയാം. സിനിമയുടെ ഓവറാൾ മേക്കിംഗ് സംബന്ധിച്ചാണ് എനിക്കു പറയാനുള്ളത്. ആദ്യത്തെ 12 മിനിറ്റ് , സിംഗിൾ ഷോട്ട് , എന്താണാവോ ലക്ഷ്യം ? ഒട്ടും നന്നായിട്ടില്ല . സിംഗിൾ ഷോട്ട് സാഹസികതക്ക് പകരം മുറിച്ച് എടുത്തിരുന്നെങ്കിൽ കുറച്ചു കൂടി വൃത്തി ഉണ്ടാകുമായിരുന്നു. സംഭാഷണങ്ങൾ പലതും വ്യക്തമല്ല. സെറ്റാണെന്ന് കൃത്യമായി തോന്നിപ്പിക്കുന്നു.
വർഷങ്ങൾക്ക് മുമ്പ് ഷൂട്ട് ചെയ്ത വിയറ്റ്നാം കോളനി ഒക്കെ വച്ചു നോക്കുമ്പോൾ പരമ ദയനീയമായ ആർട്ട് വർക്ക്. ജയിലിലെ സെല്ലിലൊക്കെ വരുന്നവനും പോകുന്നവനും യഥേഷ്ടം കയറിയിറങ്ങുകയാണ്. ഭയങ്കരമാന റിയലിസം. റമദാ പള്ളിക്കാർ മുങ്ങിക്കപ്പല് വരെ സ്വന്തമായി ഉണ്ടാക്കാൻ മാത്രം ഇന്നൊവേറ്റീവാണ്. സൈന്യമൊക്കെ ഉപയോഗിക്കുന്ന കടലിലും കരയിലും ഓടിക്കാവുന്ന ബോട്ട് ഒക്കെ ഡിസൈൻ ചെയ്യാനറിയാം. പക്ഷേ തൊഴിൽ കള്ളക്കടത്ത്.
ഉണ്ണിയാർച്ച ചന്തുവിനെ കൊല്ലാൻ മകനെ വിടുന്നതിന് സമാനമായ ക്ലൈമാക്സ്. ആകെപ്പാടെ പ്രതീക്ഷക്കൊത്ത് കണ്ടത് നായികയുടെ പ്രകടനമാണ് . ആദ്യ സിനിമ മുതൽ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതിൽ നായിക നടി വിജയിച്ചിരിക്കുന്നു. ഷേർനി പോലെയുള്ള കിടു പടങ്ങൾ കാണാതെ ആദ്യം മാലിക്ക് കണ്ട എന്നെ പറഞ്ഞാൽ മതി''.
Recommended Video