യതീഷ് ചന്ദ്ര ആപ്പിൾ കഴിച്ച് തുടുത്തിരിക്കുന്നു, തൃശൂരിൽ ചാർജെടുക്കാൻ അനുവദിക്കില്ലെന്ന് ബിജെപി
തൃശൂര്‍: ശബരിമലയിലെ യുവതീ പ്രവേശനം തടഞ്ഞ് വിശ്വാസ സംരക്ഷണത്തിന് വേണ്ടിയാണ് സമരം എന്നാണ് ബിജെപി ആദ്യം പറഞ്ഞത്. എന്നാല്‍ യുവതികളൊന്നും കയറാതെ വന്നതോടെ ഇടത് പക്ഷത്തിനെതിരാണ് സമരമെന്ന് ശ്രീധരന്‍ പിളള നിലപാട് മാറ്റി. പിന്നാലെ സമരത്തിന്റെ കാരണങ്ങള്‍ കൂടിക്കൂടി വന്നു.
യുവതീ പ്രവേശനം മാറി ശബരിമലയില്‍ കുടിവെള്ളമില്ലെന്നും കക്കൂസില്ലെന്നും പറഞ്ഞായി പ്രതിഷേധം. ഏറ്റവും ഒടുവിലായി പോലീസിന് നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ് ബിജെപി. ശബരിമല ഇന്ന് ശാന്തമാകാനുളള കാരണം പോലീസ് കര്‍ശനമായി നിലപാടെടുത്ത് പ്രതിഷേധക്കാരെ പൂട്ടിയതാണ്. ഇതോടെ പോലീസുകാരെ വ്യക്തിപരമായി അടക്കം ടാര്‍ജറ്റ് ചെയ്ത് ആക്രമിക്കുകയാണ് ബിജെപി.
പ്രതിഷേധം പോലീസിനെതിരെ
ശബരിമലയില്‍ ക്രമസമാധാന പാലന ചുമതലയുണ്ടായിരുന്ന ഐജി മനോജ് എബ്രഹാമിന്റെ മതം പറഞ്ഞാണ് പോലീസിനെ ആക്രമിക്കുന്നതിന് ബിജെപി തുടക്കമിട്ടത്. തുടര്‍ന്നങ്ങോട്ട് ശബരിമലയില്‍ ഡ്യൂട്ടിയിലുളള സാധാരണ പോലീസും ഉയര്‍ന്ന ഉദ്യോഗസ്ഥരും ബിജെപിയുടെ ശത്രുപട്ടികയില്‍ കയറി. ഭക്തര്‍ക്കാകട്ടെ പോലീസിനെ കുറിച്ച് നല്ലത് മാത്രമേ പറയാനുളളൂ താനും.
തടസ്സം പോലീസ് നിയന്ത്രണം
അപ്പോള്‍ ബിജെപിയുടെ പ്രശ്‌നം, ശബരിമലയില്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ പോലീസ് നിയന്ത്രണം മൂലം സാധിക്കുന്നില്ല എന്നത് മാത്രമാണെന്ന് വ്യക്തം. യതീഷ് ചന്ദ്രയും ഹരിശങ്കറും വിജയ് സാഖറെയും അടക്കമുളള പോലീസുകാരെ കടന്നാക്രമിച്ച് മനോവീര്യം തകര്‍ക്കാനാണ് ശ്രമം. പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസിലേക്കും അന്യസംസ്ഥാനക്കാരുടെ വീടുകളിലേക്കും വരെ പ്രതിഷേധം വ്യാപിപ്പിക്കുകയാണ് സംഘപരിവാര്‍.
പോലീസിനെ വെല്ലുവിളി
പോലീസിനെ തുറന്ന് തന്നെ വെല്ലുവിളിക്കുകയാണ് ബിജെപി. പൊന്‍ രാധാകൃഷ്ണന്‍ വിവാദവും കെ സുരേന്ദ്രന്റെ അറസ്റ്റുമെല്ലാം പാര്‍ട്ടിയെ വിറളി പിടിപ്പിച്ച മട്ടാണ്. പുറത്ത് നടക്കാന്‍ കെ സുരേന്ദ്രന് അവകാശമില്ലെങ്കില്‍ പോലീസിനെയും പുറത്തിറക്കാതിരിക്കാന്‍ ബിജെപിക്ക് അറിയാമെന്ന് ബിജെപി നേതാവ് എംടി രമേശ് വെല്ലുവിളിച്ചു. അതിനായി വരുംദിവസങ്ങളില്‍ സമരം നടത്തും.
കൂട്ട നിരോധനാജ്ഞാ ലംഘനം
ഞായറാഴ്ച നിലയ്ക്കലില്‍ ബിജെപി കൂട്ടമായി നിരോധനാജ്ഞ ലംഘിക്കുമെന്നും രമേശ് വ്യക്തമാക്കി. കെ സുരേന്ദ്രനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത് കളളക്കേസാണ്. ജാമ്യം ലഭിച്ചാലും വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലിടാന്‍ അണിയറയില്‍ പുതിയ കേസുകള്‍ ഒരുങ്ങുന്നുണ്ട് എന്നും അതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും രമേശ് ആരോപിച്ചു.
കള്ളക്കേസിൽ കുടുക്കി
സുരേന്ദ്രനെ കളളക്കേസില്‍ കുടുക്കിയതിന് സര്‍ക്കാരിനെക്കൊണ്ട് കോടതിയില്‍ എണ്ണിയെണ്ണി മറുപടി പറയിക്കും. ജയില്‍ നിറയ്ക്കാനാണ് ശ്രമമെങ്കില്‍ ബിജെപി അതിനെ നേരിടും. മഹിളാ മോര്‍ച്ചയെ അടക്കം നിരോധനാജ്ഞാ ലംഘന സമരത്തില്‍ അണിനിരത്തുമെന്നും എംടി രമേശ് പ്രഖ്യാപിച്ചു.
തൃശൂരിലേക്ക് അടുപ്പിക്കില്ല
ശബരിമലയില്‍ ക്രിമിനല്‍ പശ്ചാത്തലമുളള പോലീസുകാരെ നിയോഗിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ് എന്നും രമേശ് ആലോചിച്ചു. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനും പോലീസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. യതീഷ് ചന്ദ്രയെ തൃശൂരില്‍ ചാര്‍ജെടുക്കാന്‍ അനുവദിക്കില്ലെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രിയുടെ കാര്‍ തടയാന്‍ പോലീസിന് എന്തവകാശമെന്നും നേതാവ് ചോദിച്ചു.
യതീഷ് മൂന്നാംകിട ക്രിമിനല്‍
യതീഷ് ചന്ദ്രയെ പോലെ ഇത്ര ക്രിമിനലായ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനില്ലെന്നും യതീഷ് മൂന്നാംകിട ക്രിമിനല്‍ ആണെന്നും എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. യതീഷ് ആപ്പിള്‍ കഴിച്ച് തുടുത്തിരിക്കുന്നു. കറുത്ത നിറമുളള പൊന്‍ രാധാകൃഷ്ണനെ കാണുമ്പോള്‍ യതീഷിന് വെറുപ്പാണ്. എന്തിനാണ് യതീഷിനെ തൃശൂരില്‍ വെച്ച് കൊണ്ടിരിക്കുന്നതെന്നും പിണറായി സര്‍ക്കാരിന്റെ കാലാവധി ആറ് മാസമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
നടക്കാനാവാതെ ബാലുവിന്റെ ലക്ഷ്മി, സഞ്ചാരം വീൽചെയറിൽ, നടക്കണമെങ്കിൽ മാസങ്ങൾ ഇനിയും കാക്കണം