ശബരിമല സമരം തുടങ്ങി കുടുങ്ങി ബിജെപി! തമ്മിലടി കൊടുമുടിയില്‍.. അവസാനിപ്പിക്കാന്‍ കാരണം തേടി യോഗം
ശബരിമല യുവതീ പ്രവേശനത്തില്‍ ബിജെപി തുടങ്ങിയ സമരത്തിന്‍റെ ഗതി മാറിയതോടെ സമരം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയും ബിജെപിയില്‍ തമ്മിലടി. ആദ്യഘട്ടത്തില്‍ സമരം ജനകീയമായിരുന്നെന്ന വിയിരുത്തല്‍ പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുന്തോറും മുന്നോട്ടുള്ള നടപടികള്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത് ബിജെപിക്ക് തലവേദന ആയിട്ടുണ്ട്.
ഇതോടെ സമരം അവസാനിപ്പിക്കണമെന്നാണ് ഒരുപക്ഷത്തിന്‍റെ ആവശ്യം. എന്നാല്‍ എന്തുകൊണ്ട് സമരം അവസാനിപ്പിക്കുന്നുവെന്ന കാരണം വ്യക്തമാക്കുന്നതില്‍ പാര്‍ട്ടിക്ക് ആശങ്കയുണ്ട്. ഇതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് നാളെ ബിജെപി നേതൃയോഗം വിളിച്ച് ചേര്‍ത്തിരിക്കുകയാണെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരങ്ങള്‍ ഇങ്ങനെ
എല്ലാത്തിനും കാരണം പിളള
ശബരിമലയിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നെന്നും തങ്ങളുടെ പദ്ധതിയിൽ എല്ലാവരും വീഴുകയിരുന്നെന്ന ബിജെപി അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയുടെ തുറന്ന് പറച്ചിലോടെയാണ് ശബരിമല സമരത്തിന്‍റെ ഗതി തന്നെ മാറിയതെന്നാണ് ബിജെപിയില്‍ ഉയരുന്ന വിമര്‍ശനം.
പാര്‍ട്ടിക്ക് വന്‍ ക്ഷീണം
ഇതോടെ വിശ്വാസികളായ പ്രവര്‍ത്തകര്‍ പിന്നോടടിച്ചു. പിന്നാലെ ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികലയുടെ അറസ്റ്റും കെ സുരേന്ദ്രന്‍റെ ജയില്‍ വാസവും പാര്‍ട്ടിക്ക് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഒരുഘട്ടത്തില്‍ സമരം അവസാനിപ്പിക്കുകയാണെന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്വാനവയും പാര്‍ട്ടിക്ക് ക്ഷീണമായെന്ന് വിലയിരുത്തപ്പെടുന്നു.
സമരം ദുര്‍ബലപ്പെടുന്നു
നിലയ്ക്കലില്‍ നിന്നും സമരവേദി സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റിയെങ്കിലും അതും തിരിച്ചടിയായി. സമരം ദുര്‍ബലപ്പെടുന്നുവെന്ന പ്രതീതി ഉണ്ടാക്കാന്‍ ഇത് കാരണമായെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നുണ്ട്.
തമ്മിലടി തുടങ്ങി
അനാവശ്യ അവസരങ്ങളിലെ ഹര്‍ത്താലുകളെ സംബന്ധിച്ചും പാര്‍ട്ടിയില്‍ തമ്മിലടി തുടങ്ങിയിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത വേളയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കാമായിരുന്നിട്ടും അത് ചെയ്തില്ല.
അനവസരത്തില്‍
പിന്നീട് ഉണ്ടായ രണ്ട് ഹര്‍ത്താലുകളും അനവസരത്തിലായിരുന്നെന്നാണ് ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. അതേസമയം സമരപന്തലില്‍ നടന്ന ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള സമരം മറ്റ് ചിലര്‍ ഇടപെട്ട് നടത്തിയതാണെന്ന റിപ്പോര്‍ടും പുറത്തുവരുന്നുണ്ട്.
ആര്‍എസ്എസ് ഇടപെട്ടു
പാര്‍ട്ടി അധ്യക്ഷന്‍ ദില്ലിയില്‍ ആയിരുന്ന സമയത്ത് പാര്‍ട്ടിക്കുള്ളിലെ ഒരുവിഭാഗം ആര്‍എസ്എസ് നേതാക്കളുമായി ചേര്‍ന്ന് തിരുമാനിച്ചതാണ് ഒടുവിലത്തെ ഹര്‍ത്താല്‍ എന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
കടുത്ത അതൃപ്തി
വന്‍ ജനകീയ പങ്കാളിത്തത്തോടെ തുടങ്ങിയ സമരം ഇത്തരത്തില്‍ ഒന്നുമല്ലാതായി പോയതില്‍ കേന്ദ്ര നേതൃത്വം കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ഇതോടെയാണ് വിഷയം ചര്‍ച്ച് ചെയ്ത് പരിഹരിക്കാന്‍ ബിജെപി നേതൃയോഗം വിളിച്ച് ചേര്‍ത്തത്.
അടിയന്തര യോഗം
സംസ്ഥാന ഭാരവാഹികളേയും മോര്‍ച്ച പ്രസിന്‍റുമാരേയും പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്‍റുമാരേയുമാണ് വിളിച്ച് ചേര്‍തത്.നാളെ നടക്കുന്ന യോഗത്തില്‍ ദേശീയ സഹ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് , സെക്രട്ടറി എച്ച് രാജാ എന്നിവര്‍ പങ്കെടുക്കും.