ദില്ലി പിടിക്കാന്‍ വന്‍ പ്രഖ്യാപനം? ബിജെപി അറ്റകൈ പ്രയോഗത്തിന് ഒരുങ്ങുന്നുവെന്ന് അഭ്യൂഹം
ദില്ലി: മോദി തരംഗത്തില്‍ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപിയാണ് ദില്ലി തൂത്തുവാരിയത്. ഏഴില്‍ ഏഴ് സീറ്റും ബിജെപി പിടിച്ചടക്കിയപ്പോള്‍ ഭരണകക്ഷിയായ ആംആദ്മിക്കും കോണ്‍ഗ്രസിനും പിടിച്ച് നില്ക്കാന് പോലും കഴിഞ്ഞിരുന്നില്ല. അതേസമയം ഇനി വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് മൂന്ന് പാര്‍ട്ടികളുടേയും ലക്ഷ്യം. ആംആദ്മിയെ സംബന്ധിച്ച് വരാനിരിക്കുന്നത് അഭിമാന പോരാട്ടമാണ്. ദില്ലിയില്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടിയുടെ തകര്‍ച്ച പൂര്‍ത്തിയാവും. ദില്ലിയില്‍ ജയിച്ചാല്‍ നഷ്ട പ്രതാപം തിരിച്ചുപിടിക്കാനാകുമെന്ന് ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
എന്നാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ദില്ലിയില്‍ ബിജെപി സ്വപ്നം കാണുന്നില്ല. രാജ്യ തലസ്ഥാനത്ത് അധികാരം ഏറാന്‍ സാധിക്കാത്തതില്‍ ബിജെപിക്കുള്ള നിരാശ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തവണ 2014 ആവര്‍ത്തിക്കാതിരിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്.എന്നാല്‍ അത് അത്ര എളുപ്പമായേക്കില്ലെന്ന് ബിജെപിക്കറിയാം. അതുകൊണ്ട് തന്നെ ദില്ലി പിടിക്കാന്‍ ചില അറ്റകൈ പ്രയോഗങ്ങള്‍ ബിജെപി നടത്തിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിശദാംശങ്ങളിലേക്ക്
അതേ തന്ത്രം
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് ആദ്യ നരേന്ദ്ര മോദി സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചത്. രാജ്യത്തെ കള്ളപ്പണക്കാരെ പൂട്ടിക്കെട്ടും എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഈ നീക്കം. നോട്ട് നിരോധനം തീര്‍ത്തും പരാജയമാണെന്ന് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ 'കള്ളപ്പണം ഇല്ലാതാക്കാന്‍ മോദി സര്‍ക്കാര്‍' എന്ന പ്രചരണം തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്തു. ഉത്തര്‍പ്രദേശ് ബിജെപി തൂത്തുവാരി.
അറ്റകൈ പ്രയോഗിക്കും?
സമാന രീതിയില്‍ ചില അറ്റകൈ പ്രയോഗങ്ങള്‍ തന്നെ ദില്ലി തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ബിജെപി നടത്തിയേക്കുമെന്ന് ദേശീയ മാധ്യമമായ ഫസ്റ്റ്പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് അടുത്തിടെ പല പ്രഖ്യാപനങ്ങളും ആംആദ്മി ദില്ലിയില്‍ നടത്തിയിട്ടുണ്ട്. ഇതിനെ കവച്ച് വെയ്ക്കുന്ന പ്രഖ്യാപനങ്ങളാകും ബിജെപി നടത്തിയേക്കുകയെന്നാണ് കരുതന്നപെടുന്നത്.
കണക്കുകള്‍ ഇങ്ങനെ
ദില്ലിയിലെ മധ്യവര്‍ഗത്തിനിടയില്‍ ശക്തമായ സ്വാധീനം ബിജെപിക്കുണ്ട്. 2013 ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 33 ശതമാനം വോട്ടുകളായിരുന്നു. അതായത് 31 സീറ്റുകള്‍ പാര്‍ട്ടിക്ക് നേടാനായി. 2015 ല്‍ ആംആദ്മിയുടെ കൂറ്റന്‍ തരംഗത്തില്‍ പോലും ബിജെപിക്ക് പിടിച്ച് നില്ക്കാന് സാധഘിച്ചിരുന്നു. അന്ന് പാര്‍ട്ടി നേടിയത് 32.3 ശതമാനം വോട്ടുകളായിരുന്നു.
വോട്ട് വിഹിതത്തില്‍ പ്രതീക്ഷ
2017 ല്‍ നടന്ന മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വോട്ട് വിഹിതം 37 ശതമാനമായി ഉയര്‍ന്നു. അതേസമയം കോണ്‍ഗ്രസിനും ആംആദ്മിക്കും തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 21 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ആംആദ്മിക്ക് 32.3 ശതമാനമായിരുന്നു ലഭിച്ചത്.
ത്രികോണ മത്സരമില്ല
എങ്കിലും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ വോട്ട് വിഹിതം അധികാരത്തില്‍ ഏറാന്‍ ബിജെപിയെ തുണയ്ക്കില്ല. മുന്‍ ദില്ലി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയുമായ ഷീല ദീക്ഷിതിന്റെ മരണത്തോടെ ആംആദ്മിയുമായി മത്സരം കനക്കുമെന്നാണ് ബിജെപി കണക്കാക്കുന്നത്. ഷീലാ ദീക്ഷിതിന്റെ മരണത്തോടെ കോണ്‍ഗ്രസില്‍ വന്ന നേതൃത്വ പ്രതിസന്ധി കോണ്‍ഗ്രസ് വോട്ടുകള്‍ എഎപിയിലേക്ക് പോകാന്‍ കാരണമായേക്കുമെന്നും ബിജെപി കണക്കാക്കുന്നു.
ദാരിദ്ര്യ രേഖയ്ക്ക് താഴെ
ഈ സാഹചര്യത്തില്‍ മധ്യവര്‍ഗത്തിനിടയില്‍ ഉള്ള സ്വാധീനം കൊണ്ട് മാത്രം ദില്ലി തൂത്തുവാരാന്‍ സാധിക്കില്ലെന്നാണ് ബിജെപി കണക്കാക്കുന്നത്. ദില്ലി നഗരത്തില്‍ മധ്യവര്‍ഗക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉള്ളവര്‍ നഗര ദരിദ്രരും താഴ്ന്ന വരുമാനക്കാരായ ആളുകളുമാണ്. 2011 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 17 ലക്ഷത്തോളം ആളുകൾ തലസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.
70 സീറ്റുകള്‍
മറ്റൊരു കണക്കനുസരിച്ച് 50 ലക്ഷത്തോളം ആളുകൾ1,800 ഓളം അനധികൃത കോളനികളിൽ താമസിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.ചേരി-കോളനി മേഖലകളില്‍ നിന്ന് 70 സീറ്റുകളോളമുണ്ട്. 2015 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്നുഉള്ളവരുടെ പിന്തുണയാണ് ആംആദ്മിയെ ഭരണത്തില്‍ എത്തിച്ചത്.
വന്‍ വികസനം
മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തിയ ശേഷവും അരവിന്ദ് കെജരിവാള്‍ പ്രദേശത്തെ കൈവെടിഞ്ഞിരുന്നില്ല. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ദില്ലി സർക്കാർ ഈ മേഖലകളിൽ ആരോഗ്യം, വിദ്യാഭ്യാസം, നാഗരിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി വലിയ നിക്ഷേപം നടത്തിയിരുന്നു.
അറ്റകൈ പ്രയോഗിക്കും?
കോളനികളിൽ റോഡുകളും അഴുക്കുചാലുകളും പണിയാൻ മാത്രം 2500 കോടിയോളം രൂപ ചെലവഴിച്ചതെന്ന് സർക്കാർ കണക്കുകള്‍. ഈ സാഹചര്യത്തില്‍ ദില്ലി പിടിക്കാന്‍ വന്‍ പ്രഖ്യാപനങ്ങള്‍ തന്നെ ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അല്ലെങ്കില്‍ മറ്റെന്തിലും രാഷ്ട്രീയ തന്ത്രങ്ങള്‍ ബിജെപി പയറ്റിയേക്കുമെന്നും കണക്കാക്കപ്പെടുന്നു.