കൊറോണ കാലത്ത് നൽകിയ അടിയാണ് വൈദ്യുതി ബിൽ വർദ്ധന, സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണ്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് രംഗത്ത്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ചാര്‍ജില്‍ വന്ന വര്‍ദ്ധനയുടെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. ഉപഭോക്താക്കളെ ഷോക്കടിപ്പിച്ച കെഎസ്ഇബിയുടെ നടപടിയില്‍ അടിയന്തരമായി തിരുത്തലുണ്ടാകണമെന്ന് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
മുന്‍ മാസങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടിവരെ ബില്ലാണ് പല ഉപഭോക്താക്കള്‍ക്കും ലഭിച്ചിരിക്കുന്നത്. സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് അമിത ബില്ലിനെ ന്യായീകരിക്കുന്ന വൈദ്യുതി ബോര്‍ഡിന്റെ നടപടി നീതീകരിക്കാനാകില്ല. നിരക്കു കുറച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ ബില്ല് നല്‍കണമെന്ന് സുരേന്ദ്രന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കൊറോണ വ്യാപനകാലത്ത് ദുരിതത്തിലായ ജനങ്ങള്‍ക്ക് പിണറായി സര്‍ക്കാര്‍ നല്കിയ വലിയ അടിയാണ് വൈദ്യുതി ബില്ലിലെ വര്‍ദ്ധന. മീറ്റര്‍ റീഡിംഗ് എടുക്കാന്‍ വീടുകളില്‍ ആളെത്താതിരുന്നതിന് ഉത്തരവാദി ഉപഭോക്താക്കളല്ല. മൂന്ന് മാസത്തെ മീറ്റര്‍ റീഡിംഗ് ഒരുമിച്ചെടുത്തപ്പോഴുണ്ടായ നിരക്ക് മാറ്റമാണിതെന്ന സാങ്കേതിക ന്യായം അംഗീകരിക്കാനാകില്ല.
കോറൊണക്കാലത്ത് എല്ലാവരെയും സഹായിക്കുന്നു എന്ന് പറയുന്ന സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. വൈദ്യുതി വകുപ്പിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൊറോണ പ്രതിസന്ധിക്കാലത്ത് ജനങ്ങളെ കൊള്ളയടിക്കുകയാണ് പിണറായി സര്‍ക്കാര്‍. വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചെന്ന് ഓദ്യോഗികമായി പറയാതെ നിരക്ക് വര്‍ദ്ധന നടപ്പിലാക്കിയിരിക്കുന്നു. ഇതംഗീകരിക്കാനാകില്ലെന്ന് സുരേന്ദ്രന് പറഞ്ഞു.
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജോലി പോലും ഇല്ലാതെ കഷ്ടപ്പെടുന്നവരാണ് ബഹുഭൂരിപക്ഷവും. ഈ പ്രതിസന്ധിക്കാലത്ത് വൈദ്യുതിനിരക്കും വെള്ളത്തിന്റെ നിരക്കും ഒഴിവാക്കി കൊടുക്കേണ്ട സര്‍ക്കാര്‍ കൂടിയ നിരക്ക് ഈടാക്കുന്നത് ജന വഞ്ചനയാണ്. ഇപ്പോഴത്തെ ബില്ലുകള്‍ അടയ്ക്കേണ്ടതില്ലെന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. പകരം തെറ്റ് തിരുത്തി കുറഞ്ഞ നിരക്കിലുള്ള ബില്ലുകള്‍ നല്‍കണം. സുരേന്ദ്രന് പറഞ്ഞു.
പ്രയോജനമില്ല; ഇടഞ്ഞ് നിൽക്കുന്ന കേരള കോൺഗ്രസുകളെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് സുരേന്ദ്രന്
നടി രമ്യാ കൃഷ്ണന് സഞ്ചരിച്ച കാറില്‍ നിന്ന് മദ്യ കുപ്പികള്‍ പിടിച്ചെടുത്തു, ഒപ്പം സഹോദരിയും
ആലപ്പുഴയില്‍ വീണ്ടും ആശങ്ക..!! ഇന്ന് രോഗം സ്ഥിരീകരിച്ചത് 9 പേര്‍ക്ക്; ജില്ലയില്‍ 104 രോഗികള്‍