സൗജന്യ യാത്രയെന്ന് പറഞ്ഞ് പറ്റിച്ചു; നാളെ സംസ്ഥാന വ്യാപക സമരവുമായി ബിജെപി
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്രാ ആനുകൂല്യത്തിൽ യുഡിഎഫ് സർക്കാർ വഞ്ചന കാണിച്ചെന്ന് ആരോപിച്ച് നാളെ(തിങ്കളാഴ്ച) സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ബിജെപി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമുള്ള കെഎസ്ആർടിസി ഓഫീസുകളിലേക്കും ഡിപ്പോകളിലേക്കും നാളെ ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി നടക്കുന്ന ഈ സമരപരിപാടികൾക്ക് ബിജെപിയുടെ മുതിർന്ന സംസ്ഥാന-ജില്ലാ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ നേരിട്ട് നേതൃത്വം നൽകും. കെഎസ്ആർടിസിയുടെ മുഴുവൻ സാധാരണ സർവീസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്നതുവരെ സമരപരിപാടികളുമായി ശക്തമായി മുന്നോട്ടുപോകാനാണ് ബിജെപിയുടെ തീരുമാനം.
മുഴുവൻ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്ദാനം എങ്കിലും അധികാരത്തിലെത്തിയ ശേഷം സർക്കാർ ഈ വാഗ്ദാനം പൂർണ്ണമായി പാലിച്ചില്ലെന്ന് ബിജെപി ആരോപിക്കുന്നു. ഇതിന് പുറമെ ഓർഡിനറി വിഭാഗത്തിൽ സർവീസ് നടത്തിയിരുന്ന ബസുകളുടെ സ്വഭാവം തന്നെ മാറ്റിക്കൊണ്ട് സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ ആനുകൂല്യം പൂർണ്ണമായും നിഷേധിക്കുന്ന സമീപനമാണ് ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. നിലവിൽ കെഎസ്ആർടിസിക്ക് കീഴിലുള്ള മൂവായിരത്തിലധികം ഓർഡിനറി ബസുകളിൽ വലിയൊരു വിഭാഗം വിവിധ പേരുകളിലേക്കും മറ്റ് ഉയർന്ന വിഭാഗങ്ങളിലേക്കും മാറ്റിയതിലൂടെ സ്ത്രീകൾക്ക് ലഭിക്കേണ്ട സൗജന്യ യാത്രാ സൗകര്യം സർക്കാർ തന്ത്രപരമായി ഇല്ലാതാക്കുകയായിരുന്നു.

തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഓർഡിനറി വിഭാഗത്തിൽ സാധാരണക്കാർക്കായി സർവീസ് നടത്തിയിരുന്ന നിരവധി ബസുകൾക്ക് ഇപ്പോൾ 'സിറ്റി ഫാസ്റ്റ്' ഉൾപ്പെടെയുള്ള പുതിയ പേരുകൾ നൽകി സ്റ്റിക്കർ ഒട്ടിച്ചിരിക്കുകയാണ്. ഓർഡിനറി ബസുകളെ ഇത്തരത്തിൽ ഫാസ്റ്റ് സർവീസുകളാക്കി മാറ്റുന്നതിലൂടെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര നിയമപരമായി തന്നെ നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. സാധാരണക്കാരായ വനിതാ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ഈ കബളിപ്പിക്കൽ നടപടിക്കെതിരെ പൊതുജനങ്ങളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനാണ് ബിജെപി നീക്കം. നാളത്തെ സമരത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പ്രമുഖ ഡിപ്പോകളിൽ സുരക്ഷ ശക്തമാക്കാൻ പോലീസും നിർദ്ദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications