ബിജെപി നേതാവിന് വെട്ടേറ്റ സംഭവം: ബിജെപി പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി
പാലക്കാട്: ബിജെപി നേതാവ് കളവപ്പാടം ഷിബുവിന് വെട്ടേറ്റ സംഭവത്തില്‍ യഥാര്‍ഥപ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അമ്മയും ബിജെപി പ്രവര്‍ത്തകരും പോലീസ് സ്റ്റേഷനുള്ളില്‍ കുത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലാണ് സംഭവം. കേസിന്റെ കാര്യം അന്വേഷിക്കുന്നതിനായി അമ്മയും ബന്ധക്കളും സ്റ്റേഷനുള്ളിലേക്ക് പോയി. പിന്നാലെ മൂന്നും നാലും പേരടങ്ങുന്ന ചെറുസംഘങ്ങളായി ബി.ജെ.പി. പ്രവര്‍ത്തകരും സ്റ്റേഷനുള്ളില്‍ പ്രവേശിച്ചു. അമ്പതോളം പേര്‍ ഇത്തരത്തില്‍ അകത്ത് കടന്നു.
തുടര്‍ന്ന്, ഇവരെല്ലാവരും സ്റ്റേഷന്റെ വാതില്‍ക്കല്‍ കുത്തിയിരിക്കുകയായിരുന്നു. പോലീസ് ചര്‍ച്ച നടത്തി ആളുകളെ പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാര്‍, എ.എസ്.പി. വൈഭവ് സക്‌സേന, ഡി.എസ്.ആര്‍.ബി. ഡിവൈ.എസ്.പി. കെ.എല്‍. രാധാകൃഷ്ണന്‍, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. സെയ്തലവി തുടങ്ങിയവര്‍ സ്ഥലത്തെത്തി. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്‍, ജില്ലാപ്രസിഡന്റ് പി. കൃഷ്ണദാസ്, ബി.എം.എസ്. സംസ്ഥാനസെക്രട്ടറി ബാലചന്ദ്രന്‍ തുടങ്ങിയവരുമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി.
15 ദിവസത്തിനുള്ളില്‍ യഥാര്‍ഥപ്രതികളെ പിടികൂടാമെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പുനല്‍കിയതായി എന്‍. ശിവരാജന്‍ പുറത്തെത്തി പ്രവര്‍ത്തകരെ അറിയിച്ചു. ഇതോടെ കുത്തിയിരിപ്പുസമരം താത്കാലികമായി അവസാനിപ്പിച്ചതായി അറിയിച്ച് പന്ത്രണ്ടരയോടെ എല്ലാവരും പിരിഞ്ഞു. അറസ്റ്റിലായത് നാലുപേര്‍ഷിബുവിന് വെട്ടേറ്റ സംഭവത്തില്‍ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ. ഭാരവാഹികള്‍ ഉള്‍പ്പെടെ നാലുപേരാണ് അറസ്റ്റിലായിട്ടുള്ളത്.
മണപ്പാടം കുതിരംപറമ്പ് ബിനു (29), മഞ്ഞപ്ര വളയില്‍ വീട് കിരണ്‍ (21), കണ്ണമ്പ്ര വടക്കുമുറി നിഖില്‍ (25), മഞ്ഞപ്ര വലുപറമ്പ് കുന്നത്ത് വീട് ജിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായവര്‍. ഏപ്രില്‍ രണ്ടിന് രാത്രി ഒമ്പതരയ്ക്ക് വീട്ടുമുറ്റത്തുവെച്ചാണ് വിമുക്തഭടനും ബി.ജെ.പി. ആലത്തൂര്‍ നിയോജകമണ്ഡലം സെക്രട്ടറിയുമായ ഷിബുവിന് വെട്ടേറ്റത്. 28-ഓളം വെട്ടേറ്റു. ചികിത്സക്കിടെ അണുബാധയെത്തുടര്‍ന്ന് വലതുകാല്‍ മുറിച്ചുനീക്കി. ജില്ലാപോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സി.പി.എം-ബി.ജെ.പി. നേതാക്കളുമായി സമാധാനചര്‍ച്ച നടത്തിയെങ്കിലും യഥാര്‍ഥപ്രതികളെ പിടികൂടാതെ ചര്‍ച്ചക്കില്ലെന്നറിയിച്ച് ബി.ജെ.പി. നേതാക്കള്‍ ഇറങ്ങിപ്പോയിരുന്നു