പിണറായിയുടെ മകൾക്കും മകനുമെതിരെ ബിജെപി, വീണയെ ചോദ്യം ചെയ്യണം, പങ്ക് പോയത് പിണറായിക്കെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും എതിരെ തിരിച്ച് ബിജെപി. ലൈഫ് മിഷന് തട്ടിപ്പില്‍ ഒരു ഭാഗം പോയിരിക്കുന്നത് മുഖ്യമന്ത്രിക്കാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ആരോപിച്ചു.
കൊവിഡ് ക്വാറന്റൈന് ലംഘിച്ച് മന്ത്രി ഇപി ജയരാജന്റെ ഭാര്യ ബാങ്ക് ലോക്കര്‍ തുറന്നത് തൊണ്ടി മുതല്‍ ഒളിപ്പിക്കാനാണെന്നും കെ സുരേന്ദ്രന് ആരോപിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ..
പിണറായി വിജയനും മക്കളും
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ വലിയ പങ്ക് പോയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. പിണറായി വിജയനും മക്കളുമാണ് അഴിമതിയുടെ പ്രഭവ കേന്ദ്രം. മുഖ്യമന്ത്രിയുടെ മകളെ വിശദമായി ചോദ്യം ചെയ്താല്‍ ഇക്കാര്യം വ്യക്തമാകും എന്നും ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന് തിരുവനന്തപുരത്ത് പറഞ്ഞു.
രാജി ആവശ്യപ്പെട്ട് ബിജെപി
മുഖ്യമന്ത്രിയുടെ മകള്‍ക്കും മകനും ഈ അഴിമതികളിലെല്ലാം പങ്കുണ്ട്. ഭരണത്തിന്റെ മറവില്‍ നടക്കുന്ന എല്ലാ തട്ടിപ്പുകള്‍ക്കും പിറകില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന് ബന്ധമുണ്ട് എന്നുളള ആരോപണം ശക്തമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് പിണറായി വിജയന് തയ്യാറാകണം എന്നും കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.
അന്വേഷണങ്ങളെ തടസ്സപ്പെടുത്തുന്നു
ഈ മുഖ്യമന്ത്രി തുടരുന്നിടത്തോളം കാലം അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ട് പോകില്ല. മുഖ്യമന്ത്രി എല്ലാ അന്വേഷണങ്ങളേയും തടസ്സപ്പെടുത്തുകയാണ്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തില്‍ രണ്ട് മാസം ആയിട്ടും തീരുമാനം ആയിട്ടില്ല. ഫയലുകള്‍ കത്തിയ സംഭവം ഒരാഴ്ചയ്ക്കുളളില്‍ അന്വേഷിക്കാമെന്ന് പറഞ്ഞിട്ട് നടന്നിട്ടില്ല.
മുഖ്യമന്ത്രിയുടെ നെഞ്ച് വേദന ആണോ
ഫയലുകള്‍ കത്തിച്ചത് അന്വേഷണത്തെ അട്ടിമറിക്കാനാണ്. സ്വപ്ന സുരേഷിന് ഇടയ്ക്കിടെ നെഞ്ച് വേദന വരുന്നു. ആശുപത്രിയില്‍ വെച്ച് നഴ്സുമാരുടെ ഫോണ്‍ ഉപയോഗിച്ച് പലരോടും സംസാരിച്ചു. സ്വപ്നയുടെ നെഞ്ച് വേദന ആണോ മുഖ്യമന്ത്രിയുടെ നെഞ്ച് വേദന ആണോ എന്നാണ് സംശയിക്കുന്നത്. ജയരാജനിലേക്കും മുഖ്യമന്ത്രിയിലേക്കും അന്വേഷണം പോകുമ്പോഴാണ് ഇഡിക്കെതിരെ സിപിഎം രംഗത്ത് വന്നിരിക്കുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.
Recommended Video
ലോക്കർ തുറന്നത് അന്വേഷിക്കണം
മന്ത്രി ഇപി ജയരാജന്റെ ഭാര്യ കണ്ണൂരിലെ സഹകരണ ബാങ്കിലെ ലോക്കര്‍ തുറന്നത് സാധനങ്ങള്‍ എടുത്ത് കൊണ്ട് പോയത് വിശദമായി അന്വേഷിക്കണം. കേന്ദ്ര ഏജന്‍സികളും സംസ്ഥാന സര്‍ക്കാരും അന്വേഷിക്കണം. ലൈഫ് മിഷന് കമ്മീഷന് ജയരാജന്റെ മകന് വാങ്ങിയതായി ആരോപണം നിലനില്‍ക്കുമ്പോഴാണിത്. ഇക്കാര്യത്തില്‍ മന്ത്രി വ്യക്തമായ വിശദീകരണം നല്‍കണം എന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.