ആരോപണ വിധേയര്‍ക്ക് 'സ്ഥാനലബ്ധി', ശോഭ സുരേന്ദ്രനുള്‍പ്പെടെയുള്ളവർ വീണ്ടും തഴയപ്പെട്ടു; അസംതൃപ്തി വീണ്ടും പുകയും
തിരുവനന്തപുരം: ബിജെപിയില്‍ ഉടന്‍ ഒരു നേതൃമാറ്റം ഉണ്ടാകും എന്നായിരുന്നു അണിയറ സംസാരം. കെ സുരേന്ദ്രന്‍ അധ്യക്ഷ പദവി ഒഴിയണം എന്ന് മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനും ഒക്കെ ആയ പിപി മുകുന്ദന്‍ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.
എന്തായാലും കേരളത്തിലെ ബിജെപിയില്‍ ചെറിയ ചില നേതൃമാറ്റങ്ങള്‍ ഒക്കെ സംഭവിച്ചിരിക്കുകയാണ്. എന്നാല്‍, അത് കെ സുരേന്ദ്രന്‍ വരുത്തിയ മാറ്റങ്ങള്‍ മാത്രമായിരുന്നു. അഞ്ച് ജില്ലകളിലെ അധ്യക്ഷന്‍മാരെ മാറ്റി നിയമിച്ചപ്പോള്‍ ബിജെപിയില്‍ വീണ്ടും മുറുമുറുപ്പ് ഉയരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കെ സുരേന്ദ്രന്‍ വീണ്ടും അച്ചടക്കത്തിന്റെ വാള്‍ വീശി നില്‍ക്കുമ്പോള്‍ പരസ്യ പ്രതികരണത്തിന് ആരും മുതിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ബിജെപി സംസ്ഥാന നേതൃത്വത്തില്‍ അടിമുടി മാറ്റം വന്നേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തദ്ദേശ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി നേരിട്ടത് വലിയ തിരിച്ചടി തന്നെ ആയിരുന്നു. ചരിത്രത്തിലില്ലാത്തവണം പണമൊഴുക്കിയും സംവിധാനങ്ങള്‍ ഒരുക്കിയും ആയിരുന്നു ഈ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപി രംഗത്തിറങ്ങിയത്. എന്നിട്ടും പ്രതീക്ഷിച്ച പ്രകടനത്തിന്റെ അടുത്ത് പോലും എത്താന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് വിലയിരുത്തല്‍. ആര്‍എസ്എസും ബിജെപിയും പരസ്പരം കുറ്റപ്പെടുത്തുന്നതിലേക്കും കാര്യങ്ങള്‍ എത്തിയിരുന്നു.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കെ സുരേന്ദ്രന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ഇനിയും സമയമുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റേയും പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങളുടേയും സാഹചര്യത്തില്‍ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. നേരത്തേ എന്നതുപോലെ, ഇത്തവണയും ആ ആവശ്യം നിരാകരിക്കപ്പെട്ടു. എന്നുമാത്രമല്ല, പുന:സംഘടനാ പട്ടിക പുറത്തിറക്കിയത് കെ സുരേന്ദ്രന്‍ തന്നെ ആയിരുന്നു.

സംസ്ഥാന അധ്യക്ഷനൊപ്പം ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ആളായിരുന്നു സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായ എം ഗണേശന്‍. ആര്‍എസ്എസ് നിയമനമായിട്ടാണ് എം ഗണേശന്‍ ബിജെപിയില്‍ എത്തുന്നത്. തിരഞ്ഞെടുപ്പ് ഏകോപനത്തില്‍ മാത്രമല്ല, ഫണ്ട് വിനിയോഗത്തിലും ആക്ഷേപങ്ങള്‍ കേട്ടിരുന്നു ഗണേശന്‍. കൊടകര കുഴല്‍പണ കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാവുകയും ചെയ്തു. സുല്‍ത്താന്‍ ബത്തേരിയിലെ സികെ ജാനു കോഴ കേസിലും എം ഗണേശന്റെ പേര് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഗണേശനും ഇത്തവണ സ്ഥാന ചലനം ഒന്നും ഉണ്ടായില്ല.

എം ഗണേശനെ സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പിന്‍വലിക്കാന്‍ കേരളത്തിലെ ആര്‍എസ്എസ് ഘടകം തന്നെ തീരുമാനിച്ചിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അതും നടപ്പിലായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വി മുരളീധരനുമായും കെ സുരേന്ദ്രനുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഗണേശനെ നിലനിര്‍ത്താന്‍ തന്നെ ആണ് ദേശീയ നേതൃത്വവും തീരുമാനിച്ചത് എന്ന് വേണം വിലയിരുത്താന്‍. ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറിയായ ബിഎല്‍ സന്തോഷും വി മുരളീധരനും തമ്മിലുള്ള ബന്ധമാണ് കെ സുരേന്ദ്രനെ ഇപ്പോഴും സംരക്ഷിച്ച് നിര്‍ത്തുന്നത് എന്നൊരു ആക്ഷേപം പാര്‍ട്ടിയ്ക്കുള്ളില്‍ പലപ്പോഴായി ഉയര്‍ന്നിട്ടുണ്ട്.

കൊടകര കുഴല്‍പണ കേസില്‍ വലിയ ആരോപണങ്ങള്‍ നേരിട്ട മറ്റൊരാള്‍ ആണ് സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന ജി ഗിരീശന്‍. ഈ കേസില്‍ അന്വേഷണ സംഘം ഗിരീശനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്തായാലും ഗിരീശനെ സംസ്ഥാന ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇതൊരു നടപടിയുടെ ഭാഗമെന്ന് കരുതാന്‍ ആവില്ല. ദേശീയ കൗണ്‍സിലിലേക്ക് 'പ്രൊമോഷന്‍ ' കൊടുത്തിരിക്കുകയാണ് ഗിരീശന് ഇപ്പോള്‍. പുതിയ ഓഫീസ് സെക്രട്ടറിയായി ജയരാജ് കൈമളെ ആണ് നിയമിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പരാജയം ആണ് ഇപ്പോഴത്തെ പുന:സംഘടനയ്ക്ക് കാരണം എന്ന് പറയപ്പെടുമ്പോള്‍ തന്നെ മറ്റൊരു കാര്യവും ശ്രദ്ധേയമാണ്. സ്ഥാനം നഷ്ടപ്പെട്ട ജില്ലാ പ്രസിഡന്റുമാരില്‍ ഭൂരിഭാഗം പേരേയും സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു നടപടിയുടെ ഭാഗമാണെന്ന് കരുതാന്‍ ആവില്ലെന്നാണ് വിലയിരുത്തല്‍. സംസ്ഥാന സെക്രട്ടറിമാരുടേയും സംസ്ഥാന വൈസ് പ്രസിഡന്റുമാരുടേയും എണ്ണം കൂട്ടുകയും ചെയ്തു. നിലവില്‍ 10 സംസ്ഥാന വൈസ് പ്രസിഡന്റുമാര്‍ ആണ് ബിജെപിയ്ക്കുള്ളത്.

പുതിയ പുന:സംഘടനാ നീക്കം ബിജെപിയ്ക്കുള്ളിലെ ശോഭ സുരേന്ദ്രന്‍ പക്ഷത്തെ ഏറെ ചൊടിപ്പിക്കുന്ന ഒന്നാണ്. പത്ത് വൈസ് പ്രസിഡന്റുമാരില്‍ ഒരാളായി മാത്രം ശോഭ സുരേന്ദ്രനെ നിലനിര്‍ത്തുന്നതില്‍ വലിയ അധിക്ഷേപമുള്ളതായിട്ടാണ് അണികളുടെ വിലയിരുത്തല്‍. സംസ്ഥാന ഉപാധ്യക്ഷപദവി നല്‍കി തന്നെ തരംതാഴ്ത്തുകയായിരുന്നു എന്ന ആരോപണം കഴിഞ്ഞ പുന:സംഘടനാ വേളയില്‍ തന്നെ ശോഭ സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നതും ആണ്. ഈ വിഷയത്തില്‍ ശോഭ സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തിന് മുന്നില്‍ പലവുരു പരാതികള്‍ ഉന്നയിച്ചിരുന്നെങ്കിലും അതിലൊന്നും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.

നിലവില്‍ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ് ശോഭ സുരേന്ദ്രന്‍. സംസ്ഥാന ഉപാധ്യക്ഷന്‍മാരിലും ജനറല്‍ സെക്രട്ടറിമാരിലും ദേശീയ എക്‌സിക്യൂട്ടീവില്‍ അംഗത്വമുള്ള മറ്റൊരു നേതാവും ഇല്ല. ദേശീയ എക്‌സിക്യൂട്ടീവില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങളില്‍ ഒരാളാണ് ശോഭ സുരേന്ദ്രന്‍ എന്ന പ്രത്യേകതയും ഉണ്ട്. ഒ രാജഗോപാലും പികെ കൃഷ്ണദാസും ആണ് ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മറ്റ് രണ്ട് പേര്‍. ഇവര്‍ മൂന്ന് പേരും കേരളത്തിലെ ഔദ്യോഗിക നേതൃത്വത്തിന് ഒപ്പമല്ല.

നിയമസഭാ തിരഞ്ഞെടുപ്പ് മുമ്പ് തന്നെ കേരളത്തിലെ ബിജെപിയ്ക്കുള്ളില്‍ വിഭാഗീയത ആളിക്കത്തുന്നുണ്ടായിരുന്നു. വി മുരളീധരനും കെ സുരേന്ദ്രനും ഏകപക്ഷീയമായി മുന്നോട്ട് പോകുന്നു എന്നും മറ്റുള്ളവരെ ഒതുക്കുന്നു എന്നും ആയിരുന്നു ആക്ഷേപം. കെ സുരേന്ദ്രന്‍ അധ്യക്ഷനായതിന് പിറകെ ഒരു വര്‍ഷത്തോളം ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഒടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പോടെ ആയിരുന്നു ദേശീയ നേതൃത്വം ഇടപെട്ട് ശോഭയെ വീണ്ടും രംഗത്തിറക്കിയതും കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കിയതും. പ്രതീക്ഷിച്ച മുന്നേറ്റം ശോഭ സുരേന്ദ്രന് നടത്താന്‍ കഴിയാത്തതിന് കാരണം പാര്‍ട്ടിയ്ക്കുള്ളിലെ കാലുവാരല്‍ ആയിരുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, കെ സുരേന്ദ്രനെ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ശോഭ സുരേന്ദ്രന്‍ പക്ഷവും പികെ കൃഷ്ണദാസ് പക്ഷവും പലവുരു ദേശീയ നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു. കൊടകര കുഴല്‍പണ കേസ്, മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ്, സികെ ജാനു കോഴ കേസ് തുടങ്ങി കെ സുരേന്ദ്രനെ പ്രതിരോധത്തിലാക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ ഉയര്‍ന്നുവന്നിട്ടും എതിര്‍ ഗ്രൂപ്പുകളുടെ നീക്കങ്ങള്‍ ഒന്നും ഫലം കണ്ടില്ല.
Recommended Video

സംഘടനാ തലത്തില്‍ കൂടുതല്‍ ശക്തി പ്രകടനം നടത്തിക്കൊണ്ടാണ് സുരേന്ദ്രന്‍ പുന:സംഘട പ്രഖ്യാപിച്ചിരിക്കുന്നത്. പുന:സംഘടന തുടരുമെന്നും അച്ചടക്ക ലംഘനത്തിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് എതിര്‍ ഗ്രൂപ്പുകാര്‍ക്കുള്ള സുവ്യക്തമായ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications