ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി, 86 ശതമാനം സീറ്റിലും എതിരാളി ഇല്ലാതെ വിജയം!
അഗര്‍ത്തല: ചെങ്കോട്ടയായ ത്രിപുര 2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്തത്. 2013ല്‍ സംസ്ഥാനത്തെ 59 നിയമസഭാ സീറ്റുകളില്‍ 49ഉം നേടി ഏകപക്ഷീയമായ വിജയമായിരുന്നു സിപിഎം സ്വന്തമാക്കിയത്. അന്ന് ബിജെപിക്ക് ഒരാള്‍ക്കൊഴികെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് പോലും കിട്ടിയിരുന്നില്ല.
തൃണമൂല്‍ എംഎല്‍എമാരെയും കോണ്‍ഗ്രസ് നേതാക്കളേയും വിലയ്ക്കെടുത്ത് 2018ല്‍ ബിജെപി ത്രിപുരയില്‍ അധികാരം പിടിച്ചു. ഒരു വര്‍ഷത്തിനിപ്പുറം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപി വന്‍ വിജയം നേടിയിരിക്കുകയാണ്.
എതിരില്ലാതെ ബിജെപി
ത്രിപുരയിലെ 6,111 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പേ 86 ശതമാനത്തിലധികം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആണ് വിജയിച്ചിരിക്കുന്നത്. എതിരില്ലാതെയാണ് ബിജെപിയുടെ വിജയം. എന്നാല്‍ ബിജെപിയുടെ ആയുധധാരികളായ ഗുണ്ടകള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിപ്പിക്കുകയായിരുന്നു എന്നാണ് സിപിഎം അടക്കമുളള എതിര് കക്ഷികള്‍ ആരോപിക്കുന്നത്.
ബിജെപിയുടെ ഭീഷണി
ബിജെപിയുടെ ഭീഷണി കാരണം 121 സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്വലിക്കേതായി വന്നതായി സിപിഎം ആരോപിക്കുന്നു. എന്നാല്‍ ആ ആരോപണം ബിജെപി നിഷേധിച്ചു. അതേസമയം അത്തരത്തില്‍ ഉളള പരാതികളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയ ജി കാമേശ്വര റാവു പ്രതികരിച്ചിരിക്കുന്നത്. സിപിഎം നേതാക്കളെ താന്‍ കണ്ടിരുന്നുവെന്നും എന്നാല്‍ ആരും പരാതിയൊന്നും പറഞ്ഞില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ജൂലൈ 27
ജൂലൈ 27നാണ് ത്രിപുരയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ജൂലൈ 11 ആയിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുളള അവസാന തിയ്യതി. ഇതുവരെ ആകെയുളള 6,111 സീറ്റുകളില്‍ 5,278 സീറ്റുകളില്‍ ഇതിനകം ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. മുഴുവന്‍ സീറ്റുകളിലേക്കും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ജൂലൈ 27ന് ബാക്കി സീറ്റുകളിലേക്ക് മത്സരം നടക്കും.
സ്ഥാനാർത്ഥികളെ തടഞ്ഞു
ഗ്രാമപഞ്ചായത്തിലേക്കുളള 419 സീറ്റുകളില്‍ 56 സിപിഎം സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ജില്ലാ പരിഷത്തിലേക്കുളള 116 സീറ്റുകളിലേക്ക് 67 സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കി. നോമിനേഷന് സമര്‍പ്പിക്കാനുളള തിയ്യതിയായ ജൂലൈ 1നനും 8നും ഇടയില്‍ ബിജെപി ഗുണ്ടകള്‍ എതിര് സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്നും തടഞ്ഞുവെന്നും പൊളിറ്റ് ബ്യൂറോ ആരോപിക്കുന്നു.
നിഷേധിച്ച് ബിജെപി
തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ ഓഫീസുകള്‍ക്ക് സമീപത്ത് ബിജെപി ഗുണ്ടകള്‍ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും പോലീസ് നോക്കുകുത്തിയായി മാറിയെന്നും സിപിഎം ആരോപിക്കുന്നു. അതേസമയം സിപിഎമ്മിന് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ബിജെപി വക്താവ് അശോക് സിന്‍ഹ പ്രതികരിച്ചു. പഞ്ചായത്ത് സമിതിയിലെ 419 സീറ്റുകളില്‍ 338 എണ്ണത്തിലും ജില്ലാ പരിഷത്തിലെ 116 സീറ്റുകളില്‍ 37 എണ്ണത്തിലും ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.