ചിരാഗിനെതിരെ എന്ത് നടപടി വേണമെന്ന് ബിജെപി തീരുമാനിക്കണം; നിതീഷ് കുമാർ
ദില്ലി: ബിജെപിയും ജെഡിയുവും നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് ( എന്‍ ഡി എ) ബിഹാറില്‍ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം നല്‍കിയിട്ടുണ്ടെന്ന് നിതീഷ് കുമാർ. മുഖ്യമന്ത്രി പദത്തിനായി താൻ അവകാശവാദമുന്നയിച്ചിട്ടില്ലെന്നും താന്‍ മുഖ്യമന്ത്രിയാവണമെന്നത് സഖ്യത്തിന്‍റെ തീരുമാനമാണെന്നും നിതീഷ് കുമാർ പറഞ്ഞു. "ഒരു കാര്യം വളരെ വ്യക്തമാണ്.
ഞാൻ ഒരിക്കലും മുഖ്യമന്ത്രി കസേരയോട് വ്യക്തിപരമായി അവകാശവാദം ഉന്നയിച്ചിട്ടില്ല. ഞങ്ങൾ എൻഡിഎയുടെ സഖ്യകക്ഷികളായതിനാൽ എൻഡിഎ എടുക്കുന്ന ഏത് തീരുമാനവും ഞങ്ങള്‍ക്കും ബാധകമായിരിക്കും. ഞാൻ അത്തരം അവകാശവാദങ്ങളൊന്നും നടത്തിയിട്ടില്ല," നിതീഷ് കുമാർ പറഞ്ഞു.
എൻഡിഎയ്ക്ക് വിജയം സമ്മാനിച്ചു
ജനങ്ങൾ എൻഡിഎയ്ക്ക് വിജയം സമ്മാനിച്ചു, എത്രയും പെട്ടെന്ന് ഞങ്ങള്‍ സർക്കാർ രൂപീകരിക്കുമെന്നും നിതീഷ് കുമാർ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം മാധ്യമങ്ങളുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (എൽജെപി) നിരവധി സീറ്റുകളിലെ ജെഡിയുവിന്റെ സാധ്യതകളെ തകർത്തതായി കുമാർ സമ്മതിച്ചു.
ബിജെപിയുടെ സഖ്യകക്ഷിയാണ്
എന്നാൽ, എൽജെപിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്ന് ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് എല്‍ജെപി കേന്ദ്രത്തിലെ ബിജെപിയുടെ സഖ്യകക്ഷിയാണ്. അതിനാല്‍ അത്തരം തീരുമാനം എടുക്കേണ്ടത് ബിജെപിയാണെന്നും അദ്ദേഹം വ്യക്തമാക്കി. എൻഡിഎയിൽ എൽജെപിയെ നിലനിർത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബിജെപിയാണെന്നും നിതീഷ് കുമാർ പറഞ്ഞു.
നിരാശയുണ്ടോ
ഇത്രയും നേർത്ത ഭൂരിപക്ഷം നേടിയതിൽ നിരാശയുണ്ടോ എന്ന് ചോദിച്ചപ്പോൾ ഭരിക്കാനുള്ള ഉത്തരവ് ജനം തന്നിട്ടുണ്ടെന്നായിരുന്നു നിതീഷ് കുമാറിന്‍റെ പ്രതികണം. ഇപ്പോള്‍ നടന്നത് തന്‍റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് താന്‍ പറഞ്ഞതായുള്ള വ്യാജ വാർത്തകളേയും പത്ര സമ്മേളനത്തില്‍ അദ്ദേഹം നിഷേധിച്ചു. തന്‍റെ സത്യപ്രതിജ്ഞാ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യപ്രതിജ്ഞ
മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. . മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം ഉയർന്നതോടെ വലിയ ആഹ്ളാദ പ്രകടനങ്ങള്‍ക്ക് നിതീഷ് കുമാർ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ബിജെപി നേതാക്കളെത്തി നിതീഷ് കുമാറുമായി ചർച്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേരത്തേയുള്ള പിന്തുണ ഉണ്ടാകുമെന്ന ബിജെപി നേതാക്കള്‍ നിതീഷ് കുമാറിന്‍ ഉറപ്പ് നല്‍കിയതോടെയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ നടന്നേക്കുമെന്ന റിപ്പോർട്ടുകള്‍ പുറത്തു വന്നത്.
Recommended Video
കൂടുതല്‍ തവണ മുഖ്യമന്ത്രി
സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ബിഹാറിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയാകുന്ന വ്യക്തിയാകും നിതീഷ് കുമാർ. 243 അംഗ ബിഹാർ നിയമസഭയിലേക്ക് 125 സീറ്റില്‍ വിജയം നേടിയാണ് ബിജെപിയും ജെഡിയുവും നയിക്കുന്ന എന്‍ഡിഎ അധികാരത്തില്‍ എത്തുന്നത്. 122 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ആർജെഡി, കോണ്‍ഗ്രസ്, ഇടതുപാർട്ടികള്‍ എന്നിവരടങ്ങുന്ന മഹാസഖ്യം 110 സീറ്റിലാണ് വിജയിച്ചത്. എന്‍ഡിഎ സഖ്യത്തില്‍ 73 സീറ്റിലാണ് ബിജെപി വിജയിച്ചത്.