ലൗ ജിഹാദിലും ശബരിമലയിലും എൽഡിഎഫും യുഡിഎഫും നിലപാട് വ്യക്തമാക്കണം: എംഎസ് കുമാർ
തിരുവനന്തപുരം: ലൗ ജിഹാദ്, ശബരിമല യുവതീപ്രവേശം എന്നീ വിഷയങ്ങളിലും എല്‍ഡിഎഫും യുഡിഎഫും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍. ലൗ ജിഹാദ് സംബന്ധിച്ച് ക്രിസ്ത്യന്‍ സഭകളുടെ ആശങ്ക ഇന്നലെ രാവിലെ പങ്കുവച്ച ജോസ് കെ. മാണി മുഖ്യമന്ത്രി പിണറായിവിജയനും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും മറുത്തുപറഞ്ഞതോടെ തിരുത്തി. ലൗജിഹാദ് ഇടതുമുന്നണിയുടെ അജണ്ടയല്ലെന്നും ജോസ് കെ. മാണിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നുമാണ് കാനം പറഞ്ഞത്. രണ്ടഭിപ്രായം ഉയര്‍ന്ന സ്ഥിതിക്ക് മുന്നണി നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.
യുഡിഎഫിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസും പ്രമുഖ ഘടകകക്ഷിയായ മുസ്ലിംലീഗും ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ വോട്ട് ഇരട്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ക്രമക്കേട് തിരുത്തണമെന്ന കേരള ഹൈക്കോടതി വിധി എല്‍ഡിഎഫിനും ഇടതുസര്‍ക്കാരിനും കനത്ത തിരിച്ചടിയാണ്. മാറിമാറി അധികാരത്തില്‍ വരുന്ന ഇരുമുന്നണികളും തമ്മില്‍ വോട്ടുവ്യത്യാസം ഒന്നരലക്ഷമാണ്. എന്നാല്‍ പുറത്തുവന്ന ക്രമക്കേട് അനുസരിച്ച് നാലര ലക്ഷത്തോളം വോട്ടുകളാണ് ഇരട്ടിച്ചത്.
കഴിഞ്ഞതവണ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ ബിജെപി ഈ തട്ടിപ്പ് തെളിവുസഹിതം പുറത്തുകൊണ്ടുവന്നിരുന്നു. ഇതുസംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ ബിജെപി നല്‍കിയിരുന്ന കേസുകള്‍ വോട്ടര്‍മാരെ കോടതിയിലെത്തുക്കുക അസാധ്യമായതിനാല്‍ പിന്‍വലിക്കുകയായിരുന്നു. എല്ലാ മണ്ഡലങ്ങളിലും സിപിഎം ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ചെയ്തിട്ടുണ്ട്. ഈ ബലത്തിലാണ് ഉറപ്പാണ് എല്‍ഡിഎഫ് എന്ന പ്രചാരണം. അതിപ്പോള്‍ വെറുപ്പാണ് എല്‍ഡിഎഫ് എന്നായിട്ടുണ്ട്.
ശബരിമല യുവതീപ്രവേശത്തില്‍ ഖേദം പ്രകടിപ്പിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനോട് വിയോജിപ്പുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കടകംപള്ളിയെ പാര്‍ട്ടി തള്ളുകയാണോ കൊള്ളുകയാണോ എന്ന വ്യക്തമാക്കണം. കടകംപള്ളിയെ തള്ളപ്പറഞ്ഞതിലൂടെ ഭക്തരുടെ വോട്ടു തട്ടാന്‍ സിപിഎം നടത്തിയ ഒരു നീക്കം കൂടി പൊളിഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ പച്ചകള്ളം പൊളിഞ്ഞു. അഴിമതിക്ക് കൂട്ടുനില്‍ക്കുക മാത്രമല്ല മുഖ്യമന്ത്രി മുന്‍കൈയെടുക്കുകയും ചെയ്തിരിക്കുന്നു. ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത മുഖ്യമന്ത്രി പറയാന്‍ പാടില്ലാത്തത് പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചതും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.
സ്വര്‍ണ കള്ളക്കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായിയുടെ പേരുപറയാന്‍ മുഖ്യപ്രതി സ്വപ്‌നയെ ഇ ഡി നിര്‍ബന്ധിച്ചെന്ന് പോലീസുകാരികളെ കൊണ്ട് മൊഴി കൊടുപ്പിച്ചതും ഇപ്പോള്‍ തകര്‍ന്നു. ഇ ഡി സ്വപ്‌നയെ ചോദ്യം ചെയ്യുമ്പോള്‍ വനിതാപോലീസുകാരുടെ സാന്നിധ്യം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയെ അറിയിച്ചതിന്റെ വിവരാവകാശരേഖകള്‍ പുറത്തുവന്നതാണ് സംസ്ഥാനസര്‍ക്കാരിന് തിരിച്ചടിയായത്. ഇ ഡിക്കെതിരെ കേസെടുക്കുന്നത് തെരഞ്ഞെടുപ്പ് വരെ പിടിച്ചു നില്‍ക്കാനുള്ള എന്‍ഡിഎഫിന്റെ അടവാണെന്നും അദ്ദേഹം പറഞ്ഞു.