'ചൂല് മൂത്രത്തില്‍ മുക്കി അവളെയൊക്കെ അടിക്കണം', ചിന്ത ജെറോമിനെ അധിക്ഷേപിച്ച് കെ സുരേന്ദ്രന്‍

കോഴിക്കോട്: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചൂല് മൂത്രത്തില്‍ മുക്കി ചിന്തയെ അടിക്കണമെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. ''ചിന്ത ജെറോം, ചൂല് മൂത്രത്തില്‍ മുക്കി അവളെയൊക്കെ അടിക്കണം. കാരണം ഇരുപതിനായിരം രൂപ ദിവസ വാടകയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ കഴിയുകയാണ്. എന്താണ് ഈ യുവജന കമ്മീഷന്റെ പണി. ഇത് യുവജന കമ്മീഷനല്ല, ജനങ്ങളുടെ കാശ് കമ്മീഷനടിക്കുന്ന പണിയാണ്'', കെ സുരേന്ദ്രന്‍ പറഞ്ഞു.
കോഴിക്കോട് ബിജെപിയുടെ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ചിന്ത ജെറോമിന് എതിരെ കെ സുരേന്ദ്രന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. വ്യാജ ഡോക്ടറേറ്റും പഞ്ചനക്ഷത്ര ഹോട്ടലിലെ താമസവുമാണ് ചിന്തയുടേത് എന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന് പറയാന്‍ സിപിഎമ്മിന് എന്താണ് അവകാശമെന്നും പിണറായി വിജയനും സംഘവും കേരളത്തെ കടക്കെണിയിലാക്കിയിരിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ചിന്തയ്ക്ക് എതിരെയുളള പരാമര്‍ശം വിവാദമായതിന് പിന്നാലെ കെ സുരേന്ദ്രന്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ''താന്‍ പറഞ്ഞത് അണ്‍ പാര്‍ലമെന്ററിയല്ല. അവര്‍ അണ്‍പാര്‍ലമെന്ററിയായിട്ടുളള കാര്യങ്ങളാണ് ചെയ്യുന്നത്. കോപ്പിയടിക്കുക, അതിന് ഡോക്ടറേറ്റ് വാങ്ങുക, ഒരു ലജ്ജയും ഇല്ലാതെ കടിച്ച് തൂങ്ങുന്നു. വനിതാ നേതാവായാലും പുരുഷ നേതാവായാലും ഈ നാട്ടിലെ ജനങ്ങളെ ബഹുമാനിക്കണം. സാധാരണ ജനങ്ങളുടെ പ്രതികരണമാണ് താന്‍ നടത്തിയത്'' എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം ചിന്ത ജെറോമിന് എതിരായ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നു. ഒരു പ്രധാനപ്പെട്ട പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്നയാള്‍ പറയാന്‍ പാടില്ലാത്തതാണ് കെ സുരേന്ദ്രന്‍ പറഞ്ഞതെന്നും സംസ്‌ക്കാരത്തിന് ചേരാത്തത് ആണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവും കെ സുരേന്ദ്രന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ''സ. ചിന്താ ജറോമിനെ കുറിച്ച് ബി.ജെ.പി. നേതാവ് സുരേന്ദ്രൻ പറഞ്ഞ തീർത്തും അമാന്യമായ വാക്കുകളെ അതിശക്തമായി അപലപിക്കുന്നു. സ്ത്രീയാണെന്നു കരുതി എന്തും വിളിച്ചു പറഞ്ഞ് ആക്രമിച്ചു കളയാം എന്നു കരുതേണ്ട. ഒരു പ്രസ്ഥാനത്തിന്റേയും നേതൃത്വത്തിന് യോജിക്കുന്ന വാക്കുകളല്ല, സുരേന്ദ്രന്റേത്. പ്രതിഷേധം രേഖപ്പെടുത്തുന്നു'' എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications