ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണം!! ലക്ഷ്യം വച്ചത് കുമ്മനത്തെ?
ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണം. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റേതുൾപ്പെടെ ആറ് വാഹനങ്ങൾ അക്രമികൾ അടിച്ച് തകർത്തു.
തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണം. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റേതുൾപ്പെടെ ആറ് വാഹനങ്ങൾ അക്രമികൾ അടിച്ച് തകർത്തു. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
ആക്രമണം നടക്കുമ്പോൾ കുമ്മനം ഓഫീസിൽ ഉണ്ടായിരുന്നു. മ്യൂസിയം എസ്ഐ അടക്കം അഞ്ച് പോലീസ് ഉദ്യോഗസ്ഥർ അക്രമം നടക്കുമ്പോൾ ഓഫീസിനു മുന്നിൽ ഉണ്ടായിരുന്നു. ഇവരെ കാഴ്ചക്കാരാക്കിയാണ് അക്രമി സംഘം ഓഫീസ് ആക്രമിച്ചത്.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാർഡ് കൗൺസിലറുമായ ഐപി ബിനു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. മൂന്നു ബൈക്കുകളിലാണ് അക്രമികൾ എത്തിയത്. അക്രമികളെ തടയാൻ ശ്രമിച്ച സിവിൽ പോലീസ് ഓഫീസർക്ക് മർദനമേറ്റിട്ടുണ്ട്. പതിനഞ്ച് മിനിറ്റോളം അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം ബിജെപി ഓഫീസിന് നേരെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ സെപ്തംഹബറിൽ ഓഫീസിനു നേരെ ബോംബേറ് ഉണ്ടായിരുന്നു. അതേസമയം സംസ്ഥാന കാര്യാലയത്തിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ പലയിടങ്ങലിലും ബിജെപി - സിപിഎം സംഘർഷം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷി കോടിയേരിയുടെ തിരുവനന്തപുരത്തെ വീടിന് നേരെ ആക്രമണം ഉണ്ടായി. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാർ കല്ലേറിൽ തകർന്നു.
സിറ്റി പോലീസ് കമ്മീഷ്ണർ സ്പർജൻ കുമാർ, കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷ്ണർ കെഇ ബൈജു എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.