ബിജെപിയുടെ ലക്ഷ്യം 8,000 വാർഡുകൾ! കഴിഞ്ഞതവണ വെറും 1,500... പ്രതീക്ഷയില്ലാതെ കേന്ദ്രം, എന്തുകൊണ്ട്?
തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ ബിജെപി വലിയ മുന്നേറ്റം നേടുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം. എന്നാല്‍ പാര്‍ട്ടി ഇതുവരെ കണ്ടിട്ടില്ലാത്തവിധം വിഭാഗീയ പ്രശ്‌നങ്ങളുമായിട്ടാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
'സ്റ്റാലിൻ സുരേന്ദ്രൻ'... കെ സുരേന്ദ്രനെതിരെ നേതൃയോഗത്തിൽ പോര്; ശോഭയെ പുറത്ത് ചാടിക്കാൻ ശ്രമമെന്ന്
ശോഭാ സുരേന്ദ്രൻ പുറത്തേക്കോ? കടുംവെട്ടുമായി ബിജെപി നേതൃത്വം.. ഇടഞ്ഞ് ആർഎസ്എസും
കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തെ സംബന്ധിച്ച് ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഒരു അഗ്നി പരീക്ഷ തന്നെയായിരിക്കും. എന്തായാലും ഇത്തവണ എണ്ണായിരത്തോളം വാര്‍ഡുകളില്‍ ജയിക്കാമെന്നാണത്രെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. അതിന്റെ കണക്കുകളും പഴയ കണക്കുകളും ഒന്ന് പരിശോധിക്കാം...
ആകെ എത്ര എണ്ണം
സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും നഗരസഭകളും കോര്‍പ്പറേഷനുകളും എല്ലാം കൂട്ടിയാല്‍ ആകെ 1,200 തദ്ദേശ സ്ഥാപനങ്ങള്‍ ആണുള്ളത്. അതില്‍ എല്ലാം കൂടി 21,908 വര്‍ഡുകളും ഉണ്ട്.
ബിജെപിയുടെ പ്രതീക്ഷ
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ എണ്ണായിരം വാര്‍ഡുകളില്‍ എങ്കിലും വിജയം നേടുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ. അങ്ങനെ പറഞ്ഞാല്‍ മൊത്തം വാര്‍ഡുകളുടെ മൂന്നില്‍ ഒന്നിലധികം വാര്‍ഡുകള്‍ സ്വന്തമാക്കാമെന്നാണ് നേതൃത്വം കരുതുന്നതത്രെ.
200 ഇടത്ത് ഭരണം
8,000 വാര്‍ഡുകളില്‍ വിജയിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് ഇരുനൂറ് തദ്ദേശ സ്ഥാപനങ്ങളില്‍ എങ്കിലും ഭരണം പിടിക്കാമെന്നതാണത്രെ പ്രതീക്ഷ. 190 പഞ്ചായത്തുകളിലും 24 നഗരസഭകളിലും ആണ് ബിജെപി ഭരണം പിടിക്കാമെന്ന് പ്രതീക്ഷിക്കുന്നത്. പിന്നെ തിരുവനന്തപുരം നഗരസഭയിലും.
കഴിഞ്ഞ തവണ എത്രകിട്ടി
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ആകെ ലഭിച്ചത് ആയിരത്തി അഞ്ഞൂറില്‍ പരം സീറ്റുകള്‍ ആണെന്നാണ് കണക്ക്. അതായത് മൊത്തം വാര്‍ഡുകളുടെ പത്ത് ശതമാനം സീറ്റുകള്‍ പോലും ലഭിച്ചില്ല. എന്നാല്‍ പതിനഞ്ചോളം ഗ്രാമപ്പഞ്ചായത്തുകളിലും ഒരു നഗരസഭയിലും ഭരണത്തിലെത്താന്‍ കഴിഞ്ഞിരുന്നു.
എങ്ങനെ വിശ്വസിക്കും
ഈ കണക്കുകള്‍ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് മുന്നിലും അവതരിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് വിശ്വാസത്തിലെടുക്കുമോ എന്നാണ് അറിയേണ്ടത്. സംസ്ഥാനത്തെ വിഭാഗീയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അത്രയേറെ പരാതികള്‍ ആണ് ഉയര്‍ന്നിട്ടുള്ളത്.
ലോക്‌സഭയില്‍ പറഞ്ഞ കണക്ക്
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പും സംസ്ഥാന നേതൃത്വം ഇതുപോലെ ഒരു കണക്ക് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വച്ചിരുന്നു. അന്ന് അഞ്ച് സീറ്റുകളിലെങ്കിലും വിജയിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ തിരുവനന്തപുരത്ത് രണ്ടാമതെത്തിയതല്ലാതെ വേറെ കാര്യമായി ഒരു നേട്ടവും സൃഷ്ടിക്കാന്‍ സാധിച്ചില്ല.
സംസ്ഥാന നേതാക്കളെ ഇറക്കി
എന്നാല്‍ ഇത്തവണ ബിജെപിയുടെ തിരഞ്ഞെടുപ്പ് സമീപന രീതിയില്‍ തന്നെ വ്യത്യസ്തതയുണ്ട്. പലയിടത്തും സംസ്ഥാന നേതാക്കളെ തന്നെയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ രംഗത്തിറക്കിയിരിക്കുന്നത്. അതിന്റെ ഗുണം തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
Recommended Video
ശോഭയില്ല
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭ സുരേന്ദ്രൻ ഇല്ല. കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതിന് ശേഷമുള്ള അവഗണനയിൽ പ്രതിഷേധിച്ച് എല്ലാ മേഖലയിലും നിന്ന് വിട്ടുനിൽക്കുകയാണ് അവർ. ശോഭ പിന്തുണയ്ക്കുന്ന വിഭാഗവും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമല്ല.
'സിംഗം' സുരേന്ദ്രനോട് കലിപ്പില്‍... ഖേദം പ്രകടിപ്പിച്ച് പിന്‍മാറിയില്ലെങ്കില്‍ പണി കിട്ടും.