ജോസ് കെ മാണി എൻഡിഎയിലേക്കോ..? സാഹചര്യങ്ങള്‍ വീക്ഷിച്ച് നേതൃത്വം; കെ സുരേന്ദ്രന്‍ പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: മണിക്കൂറുകള്‍ക്ക് മുമ്പാണ് മുന്നണി മര്യാദ പാലിക്കാന്‍ തയ്യാറായില്ല എന്ന കാരണത്താല്‍ ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. യുഡിഎഫിലെ ലാഭനഷ്ടം തല്‍ക്കാലം നോക്കുന്നില്ലെന്നും പല തവണ ചര്‍ച്ച നടത്തിയിട്ടും അനുനയനത്തിന് വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുയല്ലാതെ വേറെ വഴിയില്ലെന്നുമാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ വ്യക്തമാക്കിയത്.
Recommended Video
ഇതോടെ ജോസ് കെ മാണി വിഭാഗം ഏത് മുന്നണിയിലേക്ക് ചേക്കേറുമെന്നാണ് രാഷ്ട്രീയമേഖലയിലെ വിദഗ്ദര്‍ നിരീക്ഷിക്കുന്നത്.എൻഡിഎയിലേക്ക് ജോസ് കെ മാണി ചേക്കേറുമെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.
ഈ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് അംഗീകരിക്കുന്ന ആരുമായും സഹകരിക്കുമെന്നും ജോസ് കെ മാണിയാണ് ഇക്കാര്യത്തില്‍ തീരുമാനം പറയേണ്ടതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യം ബിജെപി വീക്ഷിച്ചുവരികയാണ്. ജോസ് കെ മാണി അവരുടെ നിലപാട് വ്യക്തമാക്കിയതിന് ശേഷം ബിജെപി അഭിപ്രായം പറയുമെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട നിലപാട് നേരത്തെ ബിജെപി പറഞ്ഞിട്ടുണ്ട്. ഇനി അവരാണ് നിലാപാട് പ്രഖ്യാപിക്കേണ്ടത്. ജനാധിപത്യ മര്യാദ അതാണ്. മുന്നണിക്ക് പുറത്തുള്ള ഒരു പാര്‍ട്ടിയെ കുറിച്ച് പറയുമ്പോള്‍ വസ്തുതാപരമായാണ് കാര്യങ്ങളെ വിലയിരുത്തേണ്ടത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലോ ഊഹാപോഹത്തിലോ അല്ല. എല്ലാ കാര്യങ്ങളും ബിജെപി നിരീക്ഷിച്ചുവരികയാണെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ രൂപപ്പെട്ട തര്‍ക്കമാണ് ഇപ്പോള്‍ ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കുന്ന നടപടികളിലേക്ക് കൊണ്ടെത്തിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ജോസഫ് വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം കൈമാറണമെന്നായിരുന്നു യുഡിഎഫ് നിര്‍ദ്ദേശം.
എന്നാല്‍ രാജിവെയ്ക്കാന്‍ തയ്യാറല്ലെന്ന നിലപാടായിരുന്നു തുടക്കം മുതല്‍ ജോസ് കെ മാണി വിഭാഗം സ്വീകരിച്ചത്. ഒറ്റരാത്രി കൊണ്ട് കാലുമാറിയ ആള്‍ക്ക് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് സ്ഥാനം നല്‍കാനാവില്ലെന്ന് ജോസ് വിഭാഗം ആവര്‍ത്തിച്ചു. ഇതോടെ പല തവണയായി യു ഡിഎഫ് നേതൃത്വം ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നു.