ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; ജനൽ ചില്ലുകൾ തകർന്നു, സംഘർഷം തുടരുന്നു!!
വടകര: ബിജെപി-സിപിഎം അക്രമം കോഴിക്കോട് തുടരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി വികെ സജീവിന്റെ വീടിന് നേരെ കല്ലേറ്. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് അക്രമണം നടന്നത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സാക്ഷികൾ പറഞ്ഞു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
കഴിഞ്ഞ ദിവസം സിപിഎം കോഴിക്കോട് ജില്ല കമ്മറ്റി ഓഫീസിന് നേരെ ബോംബേറ് നടന്നിരുന്നു. ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം ഉയർന്നത്. ഇതിന് തൊട്ടു പിന്നാലെയാണ് ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരയും ആക്രമണം നടന്നത്.
സിപിഎം-ബിജെപി സംഘര്‍ഷം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം സിപിഐഎം ജില്ലാകമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ബോംബേറിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഡിജിപി നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുളള പത്തംഗ സംഘമായിരിക്കും ഇതിനെക്കുറിച്ച് അന്വേഷിക്കുക. ഇന്നലെ ബിഎംഎസ് ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിഎംഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താലാണിന്ന് കോഴിക്കോട് ജില്ലയിൽ.
വെളളിയാഴ്ച പുലര്‍ച്ചെ സിപിഐഎം ജില്ലാകമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് കോഴിക്കോട് സിപിഎം ഹര്‍ത്താൽ പ്രഖ്യാപിച്ചിരുന്നു. സിപിഐഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ അങ്ങിങ്ങ് അക്രമം ഉണ്ടായി. പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ പലയിടത്തും ബിജെപി- ആർഎസ്എസ് ഓഫീസുകൾക്ക് നേരെ കല്ലേറുണ്ടായി.