കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവും?: ആരു വന്നാലും പ്രശ്നമില്ലെന്ന് കോണ്‍ഗ്രസ്
പത്തനംതിട്ട: പ്രതിനിധികള്‍ മരണപ്പെട്ട പാലായും മഞ്ചേശ്വരവും അടക്കം ആറ് മണ്ഡലങ്ങളിലാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോന്നി, വട്ടിയൂര്‍ക്കാവ്, അരൂര്‍, എറണാകുളം നിയോജക മണ്ഡലങ്ങളില്‍ അംഗങ്ങള്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
മോദിക്ക് പ്രത്യേക ഇളവുമായി പാകിസ്താന്‍: അടച്ചിട്ട വ്യോമപാത ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി തുറക്കും
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് വിജ്ഞാപനം ഒന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും മണ്ഡലങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏറ്റവും വലിയ നേട്ടം ഉണ്ടാക്കിയ നിയോജക മണ്ഡലമായി കോന്നിയില്‍ ബിജെപി വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. സംസ്ഥാന നേതാക്കളെ തന്നെ കോന്നിയില്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
കോന്നിയില്‍ നേട്ടം
ലോക്സഭ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ബിജെപിയായിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു ലഭിച്ച വോട്ടിനേക്കാൾ 28,284 വോട്ടുകളുടെ വർധനയാണ് കോന്നിയില്‍ ഇത്തവണ ബിജെപിക്ക് നേടാനായത്. സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വവും ശബരിമല വിഷയവുമായിരുന്നു മണ്ഡലത്തില്‍ ബിജെപിക്ക് കരുത്തായത്.
എൽഡിഎഫിന്
യുഡിഎഫിന് കഴിഞ്ഞ തവണ 53,480 വോട്ടും എൽഡിഎഫിന് 45,384 വോട്ടും ലഭിച്ചപ്പോൾ ഇത്തവണ യുഡിഎഫിന് ലഭിച്ചത് 49,667 വോട്ടും എൽഡിഎഫിന് ലഭിച്ചത് 46,946 വോട്ടുമാണ്. അതായത് യുഡിഎഫിന് 3,813 വോട്ടിന്റെയും എൽഡിഎഫിന് 1,562 വോട്ടിന്റെയും കുറവാണ് ഇത്തവണ കോന്നിയില്‍ ഉണ്ടായത്
വലിയ സാധ്യത
ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ മുന്നേറ്റം കണക്കിലെടുക്കുമ്പോള്‍ കോന്നി ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കു വലിയ സാധ്യതയുണ്ടെന്നാണ് ജില്ലാ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഉപതിരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ത്ഥി വന്നാല്‍ വിജയം വരെ നേടാന്‍ കഴിയുമെന്നാണ് ജില്ലാ നേതാക്കളുടെ അവകാശവാദം.
ശോഭാ സുരേന്ദ്രന്‍
ജില്ലാ നേതാക്കളുടെ ആവശ്യം സംസ്ഥാന നേതൃത്വം അംഗീകരിച്ചാല്‍ കോന്നീ ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവാനാണ് ഏറ്റവും കൂടുതല്‍ സാധ്യത. ശോഭാ സുരേന്ദ്രന്‍ തന്നെ കോന്നിയില്‍ സ്ഥാനാര്‍ത്ഥിയായി വന്നേക്കുമെന്ന സൂചനയാണ് ബിജെപി വൃത്തങ്ങളും നല്‍കുന്നത്.
ടിപി സെന്‍കുമാറും
ശോഭ സുരേന്ദ്രന്‍ ഇല്ലെങ്കിലും മുന്‍ഡിജിപിയും ശബരിമല കര്‍മ സമിതി നേതാവുമായ ടിപി സെന്‍കുമാറിന്‍റെ നേതൃത്വത്തിന്‍റെ പരിഗണനയിലുള്ള മറ്റൊരാള്‍. ജില്ലാ ഭാരവാഹികൾ മത്സരിച്ചാൽ അശോകൻ കുളനട, ഷാജി ആർ. നായർ എന്നിവരില്‍ ഒരാള്‍ക്കായിരിക്കും സാധ്യത.
കെ സുരേന്ദ്രനെ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയ കെ സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവും നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് സുരേന്ദ്രന്‍റെ നിലപാട്. അതേസമയം പത്തനംതിട്ട തന്നെ പ്രവര്‍ത്തനമണ്ഡലമായി തുടരുന്ന സുരേന്ദ്രന്‍ കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുത്തേക്കും.
ശബരിമല വിഷയം
പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ ശബരിമല വിഷയം മുഖ്യ ചര്‍ച്ചയാക്കാന്‍ ബിജെപിക്കായിരുന്നു. നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ഇതിന്‍റെ പൂര്‍ണ്ണഫലം ലഭിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. ശബരിമല വിഷയത്തില്‍ നേട്ടം കൊയ്യാന്‍ കര്‍മ സമിതി നേതാവും മുന്‍ ഡിജിപിയുമായ ടിപി സെന്‍കുമാറിനെ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന അഭിപ്രായവും ഒരു വിഭാഗത്തിനുണ്ട്.
പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശത്തിന് പിന്നാലെ തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ബിജെപി ആരംഭിച്ചിട്ടുണ്ട്. എത്രയും വേഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തി പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് പാര്‍ട്ടിയുടെ നീക്കം. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കീഴ്ഘടകങ്ങള്‍ ബിജെപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോന്നി വിട്ടുകൊടുക്കില്ല
അതേസമയം ആര് എതിര്‍സ്ഥാനാര്‍ത്ഥിയായി വന്നാലും കോന്നി വിട്ടുകൊടുക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. എതിര്‍വികാരത്തിലും 2016 ല്‍ അടൂര്‍ പ്രകാശ് നേടിയ 20748 വോട്ടുകളുടെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകുറഞ്ഞെങ്കിലും മേധാവിത്വം കോണ്‍ഗ്രസിന് തന്നെയായിരുന്നു.
ചര്‍ച്ചകളില്‍ സജീവം
കോന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ റോബിൻ പീറ്ററിന്റെ പേരും പട്ടികയിലെത്തിയേക്കാം. അടൂർ പ്രകാശിന്റെ വിശ്വസ്തനാണ് എന്നത് റോബിന്‍റെ പേരിന് മുന്‍തൂക്കം നല്‍കുന്നു. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലെ മികവും റോബിന് അനുകൂലമാണ്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എലിസബത്തിന്‍റെ പേരും ചര്‍ച്ചകളില്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
സംഘാടക മികവ്
ഡിസിസി പ്രസിഡന്റ് ബാബുജോർജ് എ ഗ്രൂപ്പുകാരനാണെങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച സംഘാടക മികവിന് അംഗീകാരമായി അദ്ദേഹത്തെ പരിഗണിക്കാനും സാധ്യതയേറെയാണ്. പാർലമെന്റിലേക്കും നിയമസഭയിലേക്കും സീറ്റുകൾ നിഷേധിക്കപ്പെട്ട ഡിസിസി മുൻ പ്രസിഡന്റ് പിമോഹൻരാജാണ് പരിഗണിക്കപ്പെടാൻ ഇടയുളള മറ്റൊരു നേതാവ്.
ഇടത് പാളയത്തില്‍
അതേസമയം 1996 ല്‍ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ഡിവൈഎഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്‍റും യുവജനകമ്മീഷന്‍ അംഗവുമായ അഡ്വ. കെയു ജനീഷ് കുമാറിന്‍റെ പേരാണ് ചര്‍ച്ചകളില്‍ സജീവമായി ഉള്ളത്. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, കഴിഞ്ഞ തവണ അടൂര്‍ പ്രകാശിനെതിരെ മത്സരിച്ച ആര്‍ സനല്‍കുമാര്‍, എംഎസ് രാജേന്ദ്രന്‍ എന്നിവരുടെ പേരുകും ഇടതുമുന്നണിയില്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്