ബിജെപി പിന്തുണ വേണ്ട; പ്രസിഡന്റായി വിജയിച്ച യുഡിഎഫ് അംഗം നിമിഷങ്ങള്‍ക്കുള്ളില്‍ രാജിവെച്ചു
മലപ്പുറം: ബിജെപി അംഗങ്ങളുടെ പിന്തുണയില്‍ വിജയിച്ച പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് വെച്ച് യുഡിഎഫ്. മലപ്പുറം പൊന്നാനിയിലെ മാറഞ്ചേരി പഞ്ചായത്തില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ബിജെപി അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ബിജെപിയുടെ രണ്ട് അംഗങ്ങള്‍ പിന്തുണച്ചതോടെയായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചി യുഡിഎഫിലെ അനീഫ പാലക്കല്‍ വിജയിച്ചത്. എന്നാല്‍ ബിജെപി പിന്തുണയില്‍ കിട്ടി വിജയം തനിക്ക് വേണ്ടെന്ന് പറഞ്ഞ് ഹനീഫ ഉടന്‍ തന്നെ രാജിവെക്കുകയായിരുന്നു.
അഡ്വ. ജയശങ്കറിനെ പുറത്താക്കണം, നിലപാട് കടുപ്പിച്ച് സിപിഐയിലെ ഒരു വിഭാഗം, തീരുമാനം ബ്രാഞ്ചിന്
ബിജെപി അംഗത്തിന്റെ പിന്തുണയോടെ എല്‍ഡിഎഫ് കുമ്പളം പഞ്ചായത്ത് ഭരണം പിടിച്ചതിന്റെ മൂന്നാം നാളാണ് ബിജെപി പിന്തുണയില്‍ ലഭിച്ച പഞ്ചായത്ത് ഭരണം യുഡിഎഫ് വേണ്ടെന്ന് വെക്കുന്നതെന്നാതാണ് ശ്രദ്ധേയം. 19 അംഗങ്ങൾ ഉള്ള മാറഞ്ചേരി പഞ്ചായത്തിൽ 2 ബിജെപി അംഗങ്ങൾ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.. വിശദാംശങ്ങള്‍ ഇങ്ങനെ..
അവസാന വര്‍ഷം സിപിഐ
എല്‍ഡിഎഫിനെ ധാരണ പ്രകാരം അവസാന വര്‍ഷം സിപിഐക്ക് പ്രസിഡന്റ് സ്ഥാനം കൈമാറുന്നതിന് വേണ്ടിയാണ് സിപിഎമ്മില്‍ നിന്നുള്ള ഇ സിന്ധു ഒരുമാസം മുമ്പ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരം ഇന്നലെയായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫില്‍ നിന്ന് കോൺഗ്രസിലെ അനീഫ പാലക്കലും എൽഡിഎഫിനായി സിപിഐയിലെ സ്മിതയുമാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചത്.
കക്ഷിനില
9 അംഗങ്ങളുള്ള മാറഞ്ചേരി പഞ്ചായത്തില്‍ യുഡിഎഫ്-8, ഒരു സ്വതന്ത്ര ഉൾപ്പെടെ എൽഡിഎഫ്-9, ബിജെപി-2 എന്നിങ്ങനെയാണ് കക്ഷിനില. തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ രണ്ട് അംഗങ്ങള്‍ പിന്തുണച്ചതോടെ ഒമ്പതിനെതിരെ പത്ത് വോട്ടുകള്‍ക്ക് ഹനീഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് റിട്ടേണിങ് ഓഫിസർ പൊന്നാനി താലൂക്ക് സപ്ലൈ ഓഫിസർ പി ബഷീർ ഹനീഫയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയും സത്യപ്രതിജ്ഞയ്ക്ക് വിളിക്കുകയും ചെയ്തു.
ബിജെപി പിന്തുണ വേണ്ട
എന്നാൽ ബിജെപി പിന്തുണയിൽ പ്രസിഡൻറ് സ്ഥാനത്തേക്കില്ലെന്ന് പ്രഖ്യാപിച്ച് അനീഫ പാലക്കൽ വരണാധികാരിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. യുഡിഎഫ് നേതൃത്വവുമായി കൂടിയാലോചിച്ചതിന് ശേഷമായിരുന്നു ഹനീഫയുടെ രാജി. ഇതോടെ എല്‍ഡിഎഫ് അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്ത് എത്തി. സത്യപ്രതിജ്ഞയ്ക്കു ശേഷമാണ് സ്ഥാനം ഒഴിയേണ്ടതെന്നും അല്ലാതെ അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു ഇടത് അംഗങ്ങളുടെ വാദം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് ശേഷമാകും അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
ഇടതുപക്ഷത്തിന്റെ ആരോപണം
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ്-ബിജെപി ബന്ധം മറനീക്ക് പുറത്തുവന്നിരിക്കുകയാണെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. ലീഗ് അംഗങ്ങൾ എതിർപ്പുപ്രകടിപ്പിച്ച് രംഗത്തെത്തിയതോടെ നിവൃത്തിയില്ലാതെ ഹനീഫ പാലക്കൽ രാജിക്കത്ത് നൽകിയത്. മുൻകൂട്ടി തയ്യാറാക്കിയ രാജിക്കത്താണ് ഹനീഫ പാലക്കൽ വരണാധികാരിക്ക് നൽകിയത്. ലീഗ് അംഗങ്ങൾ എതിർത്തില്ലായിരുന്നെങ്കിൽ ബിജെപി പിന്തുണയോടെ പ്രസിഡന്റാവാമെന്ന കോൺഗ്രസ് കണക്കുകൂട്ടലാണ് ഇതോടെ തെറ്റിയതെന്നും ഇടത് അംഗങ്ങള്‍ ആരോപിച്ചു.
യുഡിഎഫിന്റെ ആരോപണം
സിപിഐക്ക് പ്രസിഡന്റ് സ്ഥാനം നൽകുന്നതിൽ സിപിഎമ്മിന് താൽപര്യമില്ലെന്നാണ് യുഡിഎഫിന്റെ ആരോപണം. അതുകൊണ്ടാണ് സിപിഎം ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ ധാരണ ഉണ്ടാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കുമ്പളം പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തത് ബിജെപി അംഗത്തിന്റെ പിന്തുണയോടെയാണെന്ന് കാര്യം മറക്കരുതെന്നും യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. ബിജെപി പിന്തുണയില്‍ ലഭിച്ച പ്രസിഡന്റ് സ്ഥാനം നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ ഉപേക്ഷിച്ചെന്നും യുഡിഎഫ് അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.