ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ തൂത്തുവാരി ബിജെപി;കോണ്‍ഗ്രസിനും ആം ആദ്മിക്കും കനത്ത തിരിച്ചടി
ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ആം ആദ്മിയേയും കോണ്‍ഗ്രസിനേയും നിലംപരിശാക്കി ബി ജെ പിയുടെ തേരോട്ടം. സംസ്ഥാനത്തെ 15 കോർപ്പറേഷനുകളിൽ 13 എണ്ണത്തിലും ബി ജെ പിക്ക് വിജയിക്കാനായി. നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും വലിയ മുന്നേറ്റമാണ് ബി ജെ പി കാഴ്ചവെച്ചത്.
അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ 192 സീറ്റുകളിൽ 158ഉം ബി ജെ പി നേടി, കോൺഗ്രസ് 22 സീറ്റുകളിൽ ഒതുങ്ങി. സൂറത്ത് ബി ജെ പിയുടെ ശക്തമായ കോട്ടയായി മാറി. ഇവിടെ ആകെയുള്ള 120 സീറ്റുകളിൽ 115 എണ്ണവും ബി ജെ പി സ്വന്തമാക്കി. ആം ആദ്മി പാർട്ടിക്ക് (എ എ പി) നാല് സീറ്റുകൾ ലഭിച്ചപ്പോൾ കോൺഗ്രസിന് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മുൻ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന എ എ പി ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്.

രാജ്‌കോട്ട്, വഡോദര, ഭാവ്‌നഗർ തുടങ്ങിയ നഗരങ്ങളിലും ബി ജെ പി ആധിപത്യം നേടി. രാജ്‌കോട്ട് കോർപ്പറേഷനിലെ 72 സീറ്റുകളിൽ 65 എണ്ണവും ബിജെപി നേടിയപ്പോൾ, കോൺഗ്രസിന് ഏഴ് സീറ്റുകളാണ് ലഭിച്ചത്. എഎപിക്ക് ഇവിടെ അക്കൗണ്ട് തുറക്കാനായില്ല. വഡോദരയിൽ 76 സീറ്റുകളിൽ 69ഉം, ഭാവ്‌നഗറിൽ 52-ൽ 44ഉം സീറ്റുകളും ബി ജെ പിക്ക് ലഭിച്ചു.
കർമസദ്-ആനന്ദ്, ഗാന്ധിധാം, നാദിയാദ്, നവ്‌സാരി പോലുള്ള ഇടത്തരം നഗരങ്ങളിലും ബി ജെ പി വ്യക്തമായ മുന്നേറ്റമുണ്ടാക്കി. പോർബന്തർ, മോർബി എന്നിവിടങ്ങളിൽ ആകെയുള്ള 52 സീറ്റുകളും ബിജെപി തൂത്തുവാരി. സുരേന്ദ്രനഗർ (51), മെഹ്‌സാന (47), ജാംനഗർ (54), വാപി (37) എന്നിവിടങ്ങളിലും ഭൂരിപക്ഷം ഉറപ്പിച്ചു.
സംസ്ഥാനത്തെ 84 മുനിസിപ്പാലിറ്റികളിൽ ബി ജെ പിക്ക് വൻ വിജയമാണ് ലഭിച്ചത്. ആകെ 2,030 സീറ്റുകളിൽ 1,791 എണ്ണവും ബി ജെ പി സ്വന്തമാക്കി. കോൺഗ്രസ് 414 സീറ്റുകൾ നേടീയപ്പോൾ മറ്റുള്ളവർക്ക് 144 സീറ്റുകൾ നേടി. 34 ജില്ലാ പഞ്ചായത്തുകളിലെ 1,090 സീറ്റുകളിൽ 568 എണ്ണവും ബി ജെ പി നേടിയപ്പോൾ, കോൺഗ്രസ് 77 സീറ്റുകൾ, മറ്റുള്ളവർ 30. 260 താലൂക്ക് പഞ്ചായത്തുകളിലെ 5,234 സീറ്റുകളിൽ 2,397 എണ്ണവും ബിജെപിക്ക് ലഭിച്ചു. കോൺഗ്രസ് 591ഉം മറ്റുള്ളവർ 329ഉം സീറ്റുകൾ നേടി.












Click it and Unblock the Notifications