ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ബിജെപി ശബരിമല സമരപ്പന്തൽ! ആർഎസ്എസ് പ്ലാനിൽ അമർഷം പൂണ്ട് ബിജെപി
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരായ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിക്കുടുങ്ങിയിരിക്കുകയാണ് ബിജെപി. പ്രതിഷേധങ്ങള്‍ ഒരു വശത്ത് നടക്കുന്നതിനിടെ തന്നെ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുകയും ചെയ്തു. ഇതോടെ തന്നെ ബിജെപിയുടെ സമരം പൊളിഞ്ഞു.
എന്നാല്‍ നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചില്ല. അതിനിടെ ആളില്ലാത്തത് കാരണം സെക്രട്ടേറിയറ്റ് വളയല്‍ ഉള്‍പ്പെടെയുളള പ്രതിഷേധം ബിജെപിക്ക് അവസാനിപ്പിക്കേണ്ടി വന്നു. ശബരിമല സമരത്തിലെ ആര്‍എസ്എസ് അപ്രമാദിത്യത്തില്‍ അമര്‍ഷം പുകയുന്നതിനിടെ നിരാഹാരം അവസാനിപ്പിക്കാനുളള വഴി തേടുകയാണ് ബിജെപി നേതൃത്വം.
ശബരിമല നിരാഹാരം
ശബരിമല സമരം സന്നിധാനത്ത് നിന്നും ബിജെപി സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറ്റിയത് സമരം സര്‍ക്കാരിന് എതിരായ രാഷ്ട്രീയ സമരമാകുന്നു എന്നതിന്റെ സൂചന കൂടിയായിരുന്നു. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ ആദ്യം ഉപവാസം കിടന്നു. ശേഷം സികെ പത്മനാഭനും ശോഭാ സുരേന്ദ്രനും അടക്കം നിരാഹാരം കിടന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം നടന്നതോടെ നിരാഹാരം കിടക്കുന്നത് അത്ര പരിചിതരല്ലാത്ത നേതാക്കളായി മാറി.
ആളൊഴിഞ്ഞ പൂരപ്പറമ്പ്
ഇപ്പോള്‍ നിരാഹാരം തുടരാന്‍ നേതാക്കളെയും പിന്തുണയ്ക്കാന്‍ അണികളേയും കിട്ടാത്ത അവസ്ഥയായി ബിജെപിയുടേത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തല്‍ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയിരിക്കുന്നു. നിരാഹാരം കിടക്കുന്ന നേതാവിനെ അണികള്‍ പോയിട്ട് നേതാക്കള്‍ പോലും തിരിഞ്ഞ് നോക്കാത്ത അവസ്ഥ. സമരം എങ്ങനെ അവസാനിപ്പിക്കും എന്ന ആശങ്കയിലാണ് ബിജെപി.
സമരം നിർത്തുന്നു
ഈ മാസം 22ന് സെക്രട്ടേറിയറ്റ് പടിക്കലെ നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചേക്കും. 21ന് ദേശീയ അധ്യക്ഷനായ അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള തന്ത്രങ്ങളൊരുക്കാനാണ് അമിത് ഷായുടെ വരവ്. ഒപ്പം ശബരിമല സമരത്തില്‍ ഇനിയെന്ത് എന്ന ചോദ്യത്തിനും അമിത് ഷായുടെ വരവ് ഉത്തരം നല്‍കും.
പിടിമുറുക്കി ആർഎസ്എസ്
ശബരിമല വിഷയത്തിലെ തുടര്‍ പ്രക്ഷോഭങ്ങള്‍ എങ്ങനെ എന്നത് അമിത് ഷായോട് ആലോചിച്ച് തീരുമാനിക്കും. അതേസമയം ശബരിമല വിഷയത്തോടെ ബിജെപിക്ക് മേല്‍ ആര്‍എസ്എസ് പിടിമുറുക്കിയത് പാര്‍ട്ടിക്കുളളില്‍ വലിയ അമര്‍ഷമുണ്ടാക്കിയിരിക്കുകയാണ്. സംഘപരിവാര്‍ കൂട്ടായ്മയായ ശബരിമല കര്‍മ്മ സമിതി ബിജെപി നേതൃത്വത്തെ പിന്തള്ളിയാണ് ശബരിമല സമരത്തിന്റെ മുന്‍ നിരയില്‍ എത്തിയത്.
നിരാഹാരമെന്ന പദ്ധതി
ഇതില്‍ ബിജെപിക്കുളളില്‍ അതൃപ്തിയുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിലടക്കം ആര്‍എസ്എസ് പിടിമുറുക്കിയത് നേരത്തെ തന്നെ അസ്വസ്ഥതകളുണ്ടാക്കിയിരുന്നു. മാത്രമല്ല ശബരിമല സമരം സന്നിധാനത്ത് നിന്നും സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റാനുളള നിര്‍ദേശവും ആര്‍എസ്എസില്‍ നിന്നും വന്നതാണ്.
എതിർക്കാനാവാതെ നേതൃത്വം
സമര രീതി മാറ്റിയതും ബിജെപി അണികളിലും നേതൃത്വത്തിലും വലിയ അമര്‍ഷമുണ്ടാക്കിയിരുന്നു. അമിത് ഷായുടെ നിര്‍ദേശ പ്രകാരമാണ് ആര്‍എസ്എസ് ശബരിമല വിഷയത്തിലടക്കം ബിജെപിയെ കവച്ച് വെയ്ക്കുന്ന നിലപാടുകള്‍ എടുക്കുന്നത്. ആ നിലപാടുകളെ ന്യായീകരിക്കേണ്ടി വരുന്നതാകട്ടെ ബിജെപി നേതൃത്വവുമാണ്. അമിത് ഷാ നിര്‍ദേശിച്ചത് കൊണ്ട് എതിര്‍ക്കാന്‍ ബിജെപി നേതൃത്വത്തിന് സാധിക്കയുമില്ല.
അയ്യപ്പ ഭക്ത സംഗമം
നിലവില്‍ ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കേരളം ബിജെപിക്ക് പാകപ്പെട്ടിരിക്കുന്നു എന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഈ വികാരം നിലനിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ഈ മാസം 20ന് അയ്യപ്പ ഭക്ത സംഗമം സംഘടിപ്പിക്കുന്നത്. അമൃതാനന്ദ മയി, ശ്രീ ശ്രീ രവിശങ്കര്‍ അടക്കമുളളവര്‍ ഇതില്‍ പങ്കെടുക്കും.